തിരുവനന്തപുരം : നഗരത്തിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ വനിതകൾ താമസിക്കുന്ന വീടിനു മുന്നിലെത്തി നഗ്നതാ പ്രദർശനം നടത്തിയിരുന്ന വിരുതൻ ഒടുവിൽ പൊലീസ് പിടിയിലായി. കഴക്കൂട്ടം റെയിൽവേ ക്വാർട്ടേഴ്സിനു സമീപം മണക്കാട്ടുവിള വീട്ടിൽ ഷിബു(28)വാണ് പിടിയിലായത്. സിഐടിയു യൂണിയനിൽപെട്ട ചുമട്ടുതൊഴിലാളിയാണ് ഇയാൾ.
മുഖം മറച്ചായിരുന്നു ഇയാളുടെ കലാപരിപാടി. ഇയാളുടെ ശല്യം രൂക്ഷമായതോടെ വനിതകൾ തന്നെയാണ് ഇയാളെ കുരുക്കിയത്. തുണികൊണ്ടു മുഖം മൂടുന്നതിനാൽ ആളെ പിടികിട്ടിയിരുന്നില്ല. പല ദിവസം ഇത് ആവർത്തിച്ചതോടെ വനിതകൾ ഇയാളുടെ ചിത്രവും ചേഷ്ടകളും മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി കഴക്കൂട്ടം സൈബർസിറ്റി അസിസ്റ്റന്റ് കമ്മിഷണർക്കു നൽകുകയായിരുന്നു.
ഈ വീഡിയോ പരിശോധിച്ച പൊലീസ് സംഘം പ്രതിയെ കണ്ടെത്തുകയായിരുന്നു. തുമ്പ എസ്ഐയാണ് ഇയാളെ പിടികൂടിയത്. വനിതകൾ താമസിക്കുന്ന വീടിനു മുന്നിലെത്തി രാത്രി ബെൽ അമർത്തുകയാണ് ഇയാളുടെ പതിവ്. സ്ത്രീകൾ ഇറങ്ങി വരുമ്പോൾ നഗ്നത പ്രദർശിപ്പിക്കുകയാണ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം ആറ്റിൻകുഴി യൂണിറ്റിലെ ചുമട്ടുതൊഴിലാളിയാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ