തിരുവനന്തപുരം : വ്യവസായ വകുപ്പിൽ വീണ്ടും ''ചിറ്റപ്പൻ നിയമന'ങ്ങൾക്ക് നീക്കം നടക്കുന്നതായി വി ടി ബൽറാം ആരോപിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചത്. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനിലേക്ക് പി.ആർ.ഒ.യുടെ ഒഴിവിലേക്ക് നിയമനം നടത്തുവാൻ നൽകിയ പത്രപ്പരസ്യം ഷെയർ ചെയ്തുകൊണ്ടാണ് ബൽറാം ഇപി ജയരാജനെതിരെ രംഗത്തു വന്നിരിക്കുന്നത്.
മാധ്യമപ്രവർത്തകനായ ടി സി രാജേഷ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് ബൽറാം ഷെയർ ചെയ്തിട്ടുള്ളത്. കെഎസ്ഐഡിസിയിൽ പി.ആർ.ഒ.യുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ വേണ്ട മിനിമം വിദ്യാഭ്യാസ യോഗ്യതകളായ ജേർണലിസമോ മാസ് കമ്യൂണിക്കേഷനെ പറ്റിയോ പരാമർശിക്കുന്നില്ലെന്നാണ് ടി.സി.രാജേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെടുന്നത്. പോസ്റ്റ് പിആര്‍ഒ. യോഗ്യതയില്‍ ജേര്‍ണലിസമോ മാസ് കമ്യൂണിക്കേഷനോ ഒന്നും വേണ്ട, പക്ഷേ, ഫസ്റ്റ് ക്ലാസ് ഡിഗ്രി വേണം. പ്രവര്‍ത്തനപരിചയമാണ് അതിലും രസകരം. സെക്രട്ടേറിയറ്റില്‍ സെക്ഷന്‍ ഓഫീസര്‍ അല്ലെങ്കില്‍ അണ്ടര്‍ സെക്രട്ടറിയായി 20 വര്‍ഷം ജോലി ചെയ്തിരിക്കണം. അതും ഫിനാന്‍സ് വകുപ്പിലോ പബ്ലിക് റിലേഷന്‍ വകുപ്പിലോ. ചുക്കും ചുണ്ണാമ്പും തമ്മിലുള്ള ബന്ധമേ ഈ രണ്ടു വകുപ്പും തമ്മിലുള്ളു.
ഫിനാന്‍സ് വകുപ്പില്‍ നിന്നുള്ള ആര്‍ക്കോ വേണ്ടി ഉണ്ടാക്കിയ പോസ്റ്റാണ്. പിആര്‍ഒ ആയി ഫിനാന്‍സ് വകുപ്പില്‍ നിന്നൊരാളെ പോസ്റ്റ് ചെയ്യുന്നതെങ്ങിനെയെന്ന ചോദ്യത്തെ പ്രതിരോധിക്കാനായിരിക്കണം പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്മെന്‍റുകൂടി ചേര്‍ത്തത്. പ്രായപരിധി 58 വയസ്സാണ്. അതായത്, ഇപ്പോള്‍ വിരമിച്ചതോ ഉടന്‍ വിരമിക്കാനിരിക്കുന്നതോ ആയ ആര്‍ക്കോ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന തസ്തികയാണിത്. ശമ്പളം എന്തായാലും 20000 രൂപയേ ഉള്ളൂ, മാസം. അതുപിന്നെ പതിയെ വര്‍ധിപ്പിച്ചാലും ആരും ചോദിക്കില്ലല്ലോ. ഫെയ്സ്ബുക്ക് കുറിപ്പിൽ രാജേഷ് ആരോപിച്ചിരുന്നു.
ഈ പോസ്റ്റ് ഷെയർ ചെയ്താണ് ബൽറാം വീണ്ടും ജയരാജനെതിരെ രംഗത്തെത്തിയത്. നേരത്തെ പികെ ശ്രീമതിയുടെ മകനെ വ്യവസായ വകുപ്പിൽ നിയമിച്ചതിനെ തുടർന്നുണ്ടായവിവാദത്തിനൊടുവിൽ ജയരാജന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ