തൃശൂര്‍: പേര് മാത്രം അറിയാം. വീട്, നാട് എവിടെ എന്ന ചോദ്യത്തിന് മറുപടിയില്ല. കൊച്ചിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് കൈമാറിയ പതിനെട്ടുകാരന്‍ പക്ഷേ ഇപ്പോള്‍ തന്റെ കുടുംബത്തെ കണ്ടെത്തി, തോല്‍വി സമ്മതിക്കാതെ തിരഞ്ഞുകൊണ്ടേയിരുന്ന കെയര്‍ടേക്കര്‍ വഴി.
പേര് എന്താണ് ചോദിച്ചാല്‍ ബിലാല്‍ എന്നായിരുന്നു ഈ കൗമാരക്കാരന്‍ പറഞ്ഞിരുന്നത്. വീടും നാടും എവിടെ എന്ന് കെയര്‍ ടേക്കര്‍ പ്രിജിത് നിരന്തരം ചോദിച്ച് ചോദിച്ച് വന്നപ്പോള്‍ ഒഖ്‌ലാമണ്ടി എന്നായിരുന്നു മറുപടി. ഈ പേര് ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ ഡല്‍ഹിയിലെ ഒരു പച്ചക്കറി മാര്‍ക്കറ്റ് ആണെന്ന് വ്യക്തമായി.
എന്നാല്‍ ആ സ്ഥലത്തെ പൊലീസ് സ്റ്റേഷനുകളില്‍ അന്വേഷിച്ചു എങ്കിലും പ്രയോജനമുണ്ടായില്ല. അതുകൊണ്ടും കെയര്‍ടേക്കര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഫേസ്ബുക്ക് വഴി ആ മാര്‍ക്കറ്റിലെ വ്യാപരിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. ആ വ്യാപരിയെ വിളിച്ചപ്പോള്‍ മാര്‍ക്കറ്റിലെ മറ്റൊരു വ്യാപാരിയുടെ മകനെ കാണാതായിട്ടുണ്ടെന്ന വിവരം ലഭിച്ചു.
പിറ്റേന്ന് വാട്‌സ്ആപ്പ് കോളിലൂടെ പരസ്പരം കണ്ട് അച്ഛനും മകനും പൊട്ടിക്കരഞ്ഞു. പിതാവിനോട് വേഗം എത്താന്‍ ആംഗ്യ ഭാഷയില്‍ മകന്‍ ആവശ്യപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ തൃശൂരെത്തിയ പിതാവും ബന്ധുക്കളും അവനെ ഡല്‍ഹിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
കഴിഞ്ഞ പതിനൊന്ന് മാസമായി തൃശീരിലെ ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു ബിലാലിന്റെ താമസം. അവനെ ഉറ്റവര്‍ക്കൊപ്പം വിടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കെയര്‍ ടേക്കര്‍ പ്രിജിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ