നിലപാടില്‍ മാറ്റമില്ല, ചര്‍ച്ച ചെയ്യുന്നത് വിധി നടപ്പാക്കാന്‍, സുന്നി പള്ളികളിലും  സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

വിധി യുദ്ധം ചെയ്ത് നടപ്പാക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സമവായം ഉണ്ടാക്കണം
നിലപാടില്‍ മാറ്റമില്ല, ചര്‍ച്ച ചെയ്യുന്നത് വിധി നടപ്പാക്കാന്‍, സുന്നി പള്ളികളിലും  സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ന്യൂഡല്‍ഹി : ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്നാണ് സിപിഎം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് യാതൊരു അവ്യക്തതയുമില്ല. ആശയക്കുഴപ്പവുമില്ല. വിധി യുദ്ധം ചെയ്ത് നടപ്പാക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സമവായം ഉണ്ടാക്കണം. 

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍, അത് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത്, നടപ്പാക്കാന്‍ അവരുടെ സഹകരണം തേടുകയാണ് വേണ്ടത്. ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മയപ്പെടുത്തിയിട്ടില്ല. ചർച്ച വേണമെന്നത് പറഞ്ഞത് വിധി നടപ്പാക്കുന്നത് ആലോചിക്കാനാണ്. സുപ്രീംകോടതി വിധിയിൽ സമവായം ഉണ്ടാക്കാൻ ആർക്കെങ്കിലും കഴിയുമോ എന്നും കോടിയേരി ചോദിച്ചു. 

ഹിന്ദു വര്‍ഗീയ വാദികളുടെ കയ്യിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍.  മതനിരപേക്ഷ സമീപനം പുലര്‍ത്തുന്ന, പുരോഗമന സമീപനം സ്വീകരിക്കേണ്ടുന്ന ആളുകള്‍ എടുക്കേണ്ട നിലപാടല്ല ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമല വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ളത്. 

ഇതിന്റെ മറവില്‍ കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ അനുവദിക്കില്ല. വിശ്വാസികളെ രംഗത്തിറക്കിയുള്ള ഇത്തരം നീക്കത്തെ വിശ്വാസികളെ രംഗത്തിറക്കി തന്നെ പരാജയപ്പെടുത്തും. രണ്ടാം വിമോചന സമരത്തിനുള്ള കോണ്‍ഗ്രസ് ശ്രമം വിലപ്പോകില്ല. സുന്നി പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com