ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് പിന്നില്‍ തീവ്രവലതുപക്ഷക്കാര്‍: രാഹുല്‍ ഈശ്വര്‍

 ഹിന്ദു സമൂഹത്തില്‍ തന്നെയുള്ള സവര്‍ണവിഭാഗത്തിലുള്ള ബ്രാഹ്മണിക്കല്‍ ചിന്ത പുലര്‍ത്തുന്നവരാണ് ഈ തീവ്രവലതുപക്ഷക്കാര്‍ 
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് പിന്നില്‍ തീവ്രവലതുപക്ഷക്കാര്‍: രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന കേസിന് പിന്നില്‍ തീവ്രവലത് ഗൂഢാലോചനയെന്ന് രാഹുല്‍ ഈശ്വര്‍. ഇന്ത്യയിലെ എല്ലാ മതങ്ങളുടേയും ആരാധനാലയങ്ങളിലേക്ക് കടന്നുകയറാന്‍ വേണ്ടി നടത്തിയ വന്‍ഗൂഢാലോചനയാണിതെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

ശബരിമല ക്ഷേത്രത്തെ മുന്നില്‍ നിര്‍ത്തി ഇത് ചെയ്യമ്പോള്‍  മതേതര ടാഗ് ലഭിക്കും. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച് ഞങ്ങള്‍ വലിയ ത്യാഗം ചെയ്തു. അത് കൊണ്ട് ഇനി യൂണിഫോം സിവില്‍ കോഡ് കൊണ്ട് വരാം എന്ന ലക്ഷ്യം വെച്ച് നടത്തിയതാണ് ഇതെന്നും രാഹുല്‍ പറഞ്ഞു.

ഇടത് ലിബറലുകളും മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തുമൊക്കെയാണ് ശബരിമല കേസിന് പിന്നിലെന്നായിരുന്നു തന്റെ ആദ്യ ധാരണ. പിന്നീട് യങ് ലോയേഴ്‌സ് എന്ന സംഘടനയാണെന്നും കരുതി. മുസ്ലിംകളും ക്രിസ്ത്യാനികളുമാണെന്ന് മറ്റൊരു ഘട്ടത്തില്‍ കരുതി. എന്നാല്‍ ഇവരാരുമല്ല ശബരിമല കേസിന് പിന്നിലെന്നും ഹിന്ദു സമൂഹത്തില്‍ തന്നെയുള്ള സവര്‍ണവിഭാഗത്തിലുള്ള ബ്രാഹ്മണിക്കല്‍ ചിന്ത പുലര്‍ത്തുന്നവരാണ് ഈ തീവ്രവലതുപക്ഷക്കാരെന്നും രാഹുല്‍ പറഞ്ഞു.യൂണിഫോം സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതിന്റെ പിന്നിലെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com