നികത്തിയ സ്ഥലത്ത് 10 സെന്റില്‍ 1300 ചതുരശ്രയടി വിസ്തൃതിയില്‍ വീട് നിര്‍മിക്കാം, തദ്ദേശസ്ഥാപനങ്ങളുടെ അനുമതി മാത്രം; കരടുചട്ടങ്ങള്‍ക്ക് രൂപമായി 

നികത്തിയ നിലം സാധൂകരിക്കുന്നതിന് നെല്‍വയല്‍ സംരക്ഷണനിയമത്തില്‍ വരുത്തിയ ഭേദഗതിക്കനുസരിച്ച് കരടുചട്ടങ്ങള്‍ക്ക് റവന്യൂവകുപ്പ് രൂപം നല്‍കി.
നികത്തിയ സ്ഥലത്ത് 10 സെന്റില്‍ 1300 ചതുരശ്രയടി വിസ്തൃതിയില്‍ വീട് നിര്‍മിക്കാം, തദ്ദേശസ്ഥാപനങ്ങളുടെ അനുമതി മാത്രം; കരടുചട്ടങ്ങള്‍ക്ക് രൂപമായി 

തിരുവനന്തപുരം: നികത്തിയ നിലം സാധൂകരിക്കുന്നതിന് നെല്‍വയല്‍ സംരക്ഷണനിയമത്തില്‍ വരുത്തിയ ഭേദഗതിക്കനുസരിച്ച് കരടുചട്ടങ്ങള്‍ക്ക് റവന്യൂവകുപ്പ് രൂപം നല്‍കി.  2008നുമുമ്പ് നികത്തിയ നിലങ്ങളില്‍ അഞ്ചു സെന്റില്‍ 400 ചതുരശ്രയടി വിസ്തൃതിയില്‍ കെട്ടിടവും 10 സെന്റില്‍ 1300 ചതുരശ്രയടി വരെ വിസ്തൃതിയില്‍ വീടും നിര്‍മിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി മതിയാകും. നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍നിന്ന് കൂടുതല്‍ സ്ഥലം ഒഴിവാക്കിയെടുക്കുന്നതിനും കൂടുതല്‍ വലിയ കെട്ടിടം നിര്‍മിക്കുന്നതിനും സ്ഥലത്തിന്റെ ന്യായവിലയുടെ നിശ്ചിത ശതമാനം തുക അടയ്ക്കണമെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.കരടുചട്ടം നിയമവകുപ്പിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചു. അംഗീകാരം കിട്ടുന്ന മുറയ്ക്ക് റവന്യൂ വകുപ്പ് വിജ്ഞാപനം ചെയ്യും.

2008ലാണ് നെല്‍വയല്‍ സരക്ഷണനിയമം നിയമസഭ പാസാക്കിയത്. അതിനുമുമ്പ് നികത്തിയ സ്ഥലങ്ങളേ സാധൂകരിക്കാനാകൂ. നിലമെന്ന നിലയില്‍ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലവുമായിരിക്കണം. സാധൂകരിച്ച സ്ഥലത്ത് വീടുതന്നെ പണിയണമെന്നില്ല. അഞ്ചു സെന്റില്‍ കടമുറി പണിയാം. പത്തു സെന്റ് വരെ സാധൂകരിക്കുന്നതിന് പണം ഈടാക്കില്ല. ഇതില്‍ കൂടുതലുള്ള സ്ഥലത്ത് 1300 ചുരശ്രയടി വരെയുള്ള കെട്ടിടം നിര്‍മിക്കാനും ഫീസ് വേണ്ട. എന്നാല്‍, ഇതിനായി പ്രത്യേകം സ്ഥലം വേര്‍തിരിച്ച് അനുമതി വാങ്ങണം. ആര്‍.ഡി.ഒ.യ്ക്കാണ് അപേക്ഷ നല്‍കേണ്ടത്. നിയമപ്രകാരമുള്ള പരിശോധനകള്‍ ആര്‍.ഡി.ഒ. വില്ലേജ് ഓഫീസര്‍ വഴി നടത്തിയ ശേഷമേ അനുമതി നല്‍കൂ. പത്തു സെന്റില്‍ കൂടുതല്‍ സ്ഥലമുണ്ടെങ്കില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ജലസംരക്ഷണ വ്യവസ്ഥകള്‍ പാലിച്ചിരിക്കണം.

2008ന് മുമ്പ് നികത്തപ്പെട്ട സ്ഥലങ്ങളില്‍ ഇതിനകം കെട്ടിടം നിര്‍മിച്ചവരുണ്ട്. ഇത്തരം കേസുകളില്‍ ഈ സ്ഥലവും കെട്ടിടവും സാധൂകരിക്കപ്പെട്ട് കിട്ടുന്നതിനും അപേക്ഷ നല്‍കാം. ചട്ടമനുസരിച്ചുള്ള വ്യവസ്ഥകള്‍ പാലിച്ചിരിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com