കണ്ണൂര്‍: ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പി സലീം അറസ്റ്റില്‍. ബുധനാഴ്ച രാത്രി കണ്ണൂരിലെ പിണറായിയില്‍ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളിയാണ് പിടിയിലായ സലീം. സ്ഫോടനങ്ങളെ തുടര്‍ന്ന് പത്തു വര്‍ഷമായി സലീം ഒളിവില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ പത്തു വര്‍ഷമായ എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയടക്കമുള്ള ഉദ്യാഗസ്ഥര്‍ സലീമിനെ തലശ്ശേരിയില്‍ ചോദ്യംചെയ്യുകയാണ്.
2008ൽ ജുലായ് 25 ന് ബാംഗ്ലൂരിൽ എട്ടിടങ്ങളിലായി നടന്ന ബോംബ് സ്ഫോടന പരന്പരയിൽ ഒരു സ്ത്രീ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തടയന്റവിട നസീർ, സർഫ്രാസ് നവാസ്, പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഉൾപ്പെടെ 32 പേരാണ് ബാഗ്ലൂർ സ്ഫോടനക്കേസിൽ പ്രതികൾ.
കേസിലെ 12-ാം പ്രതി അബ്ദുൾ റഹീം എന്ന അഫ്താർ, പതിമൂന്നാം പ്രതി മുഹമ്മദ് ഫയാസ്, പതിനാലാം പ്രതി പി. ഫായിസ്, പതിനഞ്ചാം പ്രതി മുഹമ്മദ് യാസിൻ എന്ന വർഗീസ് ജോസഫ് എന്നിവർ പാക് അധിനിവേശ കാഷ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ