തിരുവനന്തപുരം: കേരളത്തിലെ തൊഴിലിടങ്ങളിൽ സ്ത്രീ പീഡനങ്ങള്‍ ഏറി വരുന്നതായി വനിതാ കമ്മീഷന്‍. വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ചാണ് തൊഴിലിട പീഡനങ്ങള്‍ ഏറെയെന്നും ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ പറഞ്ഞു. തൃശൂരില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തിലെ സ്വാശ്രയ, സിബിഎസ്‌സി, എയ്‌ഡഡ്, വിദ്യാഭ്യാസ മേഖലയില്‍ അധ്യാപികമാര്‍ക്കെതിരെ പീഡനം വര്‍ധിച്ച് വരുന്നതായാണ് കമ്മീഷന് ലഭിച്ച പരാതികള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും അപോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കാതെയാണ് പല മാനേജ്‌മെന്റുകളും അദ്ധ്യാപികാധ്യാപകര്‍മാരെ നിയമിക്കുന്നത്. മാനേജ്‌മെന്റിന് തോന്നുമ്പോള്‍ ഇവരെ പിരിച്ചുവിടുന്നു. നിയമ നടപടികള്‍ക്ക് പോലും അസാധ്യമാകും വിധം തകര്‍ന്ന് പോവുകയാണ് ഇവരില്‍ പലരും. ഇതിനൊരു മാറ്റം ഉണ്ടാവണമെന്നും എംഡി ജോസഫൈന്‍ വ്യക്തമാക്കി.
സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിന്മേല്‍ ഹാജരായ തൃശൂരിലെ പ്രമുഖ വസ്‌ത്ര വ്യാപാരി കമ്മീഷനെ കേള്‍ക്കാതെ ഇറങ്ങിപോയതിനെ കമ്മീഷന്‍ വിമര്‍ശിച്ചു. പരാതിക്കാരിയെയും വനിതാ കമ്മീഷനേയും അവഹേളിക്കുന്ന സമീപനമാണ് വസ്‌ത്ര വ്യാപാരിയില്‍ നിന്ന് ഉണ്ടായതെന്നും നമ്മുടെ നിയമ സംവിധാനത്തെ വെല്ലുവിളിച്ച് സ്വന്തം കരുത്ത് തെളിയിക്കാനാണ് വസ്‌ത്ര വ്യാപാരി ശ്രമിച്ചതെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി. കമ്മീഷനെ സംബന്ധിച്ചത്തോളം പുതിയ അനുഭവമാണിതെന്നും മനോഭാവത്തിന്റെ പ്രശ്‌നം കൂടിയാണ് ഇതിലുള്ളതെന്നും തുടര്‍ നടപടികള്‍ സംബന്ധിച്ച് കമ്മീഷന്‍ ആലോചിക്കുമെന്നും അവർ പറഞ്ഞു.
ഒരു പുതിയ പോരാട്ടമെന്ന നിലയില്‍ മീ ടു പ്രസ്ഥാനത്തെ സ്വാഗതം ചെയ്യുന്നു. മീ ടു വെളിപ്പെടുത്തലുകള്‍ നിയമത്തിന്റെ വഴിയെ പോകണമെന്ന നിലപാടാണ് കമ്മീഷനുളളത്. ഇത് സംബന്ധിച്ച് കമ്മീഷന് കൂടുതല്‍ പഠിക്കാനുണ്ട്. ശബരിമലയില്‍ പ്രവേശിക്കുന്ന സ്‌ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭരണഘടനാനുസൃതമായി ഒരു ഇന്ത്യന്‍ പൗരന്റെയും / പൗരയുടെയും അവകാശമാണിത്. ഏത് ആരാധനാലയത്തിലും പ്രവേശിക്കാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ട് എന്നതാണ് കമ്മീഷന്റെ നിലപാട്. ഭരണഘടന അതാണ് അനുശാസിക്കുന്നത്.
ബാലവകാശ നിയമങ്ങളെപ്പറ്റി വീട്ടമ്മാമാരെ ബോധവല്‍കരിക്കും. സമൂഹ മാധ്യമങ്ങളില്‍ ഒരു വിഭാഗം കൈകാര്യം ചെയ്യുന്ന ഭാഷയില്‍ പോലും പിശകുണ്ടെന്നും സ്‌ത്രീകള്‍ക്ക് നേരെ യാതൊരു മടിയുമില്ലാതെ അസഭ്യം പ്രയോഗിക്കാന്‍ എല്ലാവരും തയ്യാറാക്കുകയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
തൃശൂര്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന അദാലത്തില്‍ മൊത്തം 76 പരാതികള്‍ പരിഗണിച്ചു. 22 എണ്ണം തീര്‍പ്പായി. എട്ട് കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ഒരു കേസ് കമ്മീഷന്‍ ഫുള്‍ ബെഞ്ചിലേക്ക് മാറ്റി. 45 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈനൊപ്പം അംഗങ്ങളായ അഡ്വ. പി ജി ശിവജി, ഷാഹിദ കമാല്‍, കൗണ്‍സിലര്‍ മായ, ഡയറക്‌ടര്‍ ടിയു കുര്യാക്കോസ് പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ