പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്നവർ കാലത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുകയാണെന്ന് പി.കെ. ശ്രീമതി എം.പി. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവർ പഴയകാലത്തെപ്പോലെ മാറ് മറയ്ക്കാതെ അമ്പലത്തിൽ പോകുമോ? ഇന്നത്തെ പെൺകുട്ടികൾ മാറ് മറയ്ക്കാതെ നടന്നാൽ എന്താകും സ്ഥിതിയെന്നും ശ്രീമതി ചോദിച്ചു. പത്തനംതിട്ടയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച വനിതാ അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഇത് പുരുഷാധിപത്യത്തിന്റെ ലോകമല്ല. സ്ത്രീകൾ അമ്പലത്തിൽ പോകുന്നത് അശുദ്ധിയാണെങ്കിൽ അവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതും അശുദ്ധിയല്ലേയെന്ന് ശ്രീമതി ചോദിച്ചു. സ്ത്രീകൾ പ്രസവിക്കുന്നതും കുട്ടികളെ തൊടുന്നതും അശുദ്ധിയാകും. ഒരുകാലത്ത് വീട്ടിൽ നിന്ന് കുളിച്ച് ശുദ്ധിയായി പോകുന്ന സ്ത്രീകൾ ക്ഷേത്രക്കുളത്തിലും കുളിക്കണമായിരുന്നു. നനഞ്ഞ വസ്ത്രത്തോടുകൂടിയ സ്ത്രീകളുടെ ശരീരം കാണാൻ വേണ്ടിയായിരുന്നില്ലേ അത്- ശ്രീമതി ചോദിച്ചു.
പുരുഷകേസരികളുടെ സംഘടനയായ ആർ.എസ്.എസും രമേശ് ചെന്നിത്തലയും സ്ത്രീകളെ ഇളക്കിവിട്ട് കലാപത്തിനു ശ്രമിക്കുകയാണ്. അവരുടെ നിലപാടിലെ പാെള്ളത്തരം ജനങ്ങൾ തിരിച്ചറിയുമെന്നും ശ്രീമതി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ