തിരുവനന്തപുരം : ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നടപടിക്ക് സാധ്യതയേറി. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പി കെ ശശിക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ശശിക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടി തീരുമാനിക്കും. പാര്‍ട്ടി ഓഫീസില്‍ വെച്ച് പികെ ശശിയില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐയിലെ വനിതാ നേതാവാണ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്.
സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസിലേയ്ക്ക് വിളിപ്പിച്ച പി കെ ശശി തന്നെ കടന്നുപിടിച്ചതായാണ് വനിതാ നേതാവിന്റെ പരാതിയില്‍ പറയുന്നത്. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ശശി തന്നെ പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചു. സമ്മേളനത്തിന് വനിതാ വോളന്റിയര്‍മാരുടെ ചുമതല എന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. വോളന്റിയര്‍മാര്‍ക്ക് വസ്ത്രം വാങ്ങുന്നതിന് തന്റെ കൈയില്‍ പണം നല്‍കാന്‍ ശശി ശ്രമിച്ചുവെങ്കിലും താന്‍ പണം വാങ്ങാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് നിര്‍ബന്ധിച്ച് പണം വാങ്ങിപ്പിക്കാന്‍ ശശി ശ്രമിച്ചു.
തൊട്ടടുത്ത ദിവസം പാര്‍ട്ടി ഓഫീസില്‍ പോയ തന്നെ ശശി കടന്നുപിടിച്ചതായും പരാതിയില്‍ പറയുന്നു. ഉടന്‍ തന്നെ ഇറങ്ങിയോടിയെങ്കിലും തനിക്ക് ഇത് കടുത്ത മാനസിക വിഷമവും സമ്മര്‍ദവും ഉണ്ടാക്കി. തുടര്‍ന്ന് ശശിയില്‍ നിന്ന് പരമാവധി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച താന്‍ അടുത്ത ചില സുഹൃത്തുക്കളോടും സഖാക്കളോട് ഈ അനുഭവങ്ങള്‍ വിശദീകരിച്ചു. കുറച്ചുകാലത്തേയ്ക്ക് ശശിയുടെ ശല്യം ഉണ്ടായില്ല. ചെറിയ ഇടവേളയ്ക്ക് ശേഷം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്താന്‍ തുടങ്ങിയ ശശി ഭീഷണിയും പ്രലോഭനങ്ങളും തുടര്‍ന്നതായും വഴങ്ങിയാലുളള ഗുണങ്ങളെ കുറിച്ച് പറഞ്ഞതായും പരാതിയില്‍ പറയുന്നു. ഇതോടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസില്‍ പോകാന്‍ പോലും ഭയപ്പെട്ടതായി വനിതാ നേതാവ് പറയുന്നു.
ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയെ തുടർന്ന് സിപിഎം മന്ത്രി എ കെ ബാലൻ, പികെ ശ്രീമതി എന്നിവരെ അന്വേഷണ കമ്മീഷനായി നിയോഗിക്കുകയായിരുന്നു. അതിനിടെ തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും, അതിൽ ജില്ലയിലെ ചില പാർട്ടി നേതാക്കൾക്ക് പങ്കുണ്ടെന്നും ശശി ആരോപിച്ചിരുന്നു. ഇക്കാര്യവും കമ്മീഷൻ അന്വേഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ചില നേതാക്കൾക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ