പൊലീസുകാര്‍ വെയിലും മഴയും കൊള്ളേണ്ട, കേരളത്തിലെ ട്രാഫിക് നിയന്ത്രിക്കാന്‍ റോബോട്ട് വരുന്നു

സംസ്ഥാനത്തെ തിരക്കുള്ള ജംഗ്ഷനുകളില്‍ പ്രത്യേക പരിശീലനം നല്‍കിയ റോബോട്ട് ട്രാഫിക് പൊലീസിനെ കൊണ്ടുവരാനാണ് പൊലീസ് വകുപ്പിന്റെ തീരുമാനം
പൊലീസുകാര്‍ വെയിലും മഴയും കൊള്ളേണ്ട, കേരളത്തിലെ ട്രാഫിക് നിയന്ത്രിക്കാന്‍ റോബോട്ട് വരുന്നു

കൊച്ചി; തിരക്കുള്ള ഒരു ജംഗ്ഷനില്‍ ട്രാഫിക് സ്മൂത്തായി നടക്കണമെങ്കില്‍ ഒന്നെങ്കില്‍ സിഗ്നല്‍ വേണം അല്ലെങ്കില്‍ ഒരു പൊലീസ് വേണം. മഴയുള്ള സമയത്താണെങ്കില്‍ ട്രാഫിക് സിഗ്നല്‍ പണിമുടക്കും. അപ്പോള്‍ ട്രാഫിക് പൊലീസ് തന്നെ ദൗത്യം ഏറ്റെടുക്കണം. വെയിലും മഴയും കൊണ്ട് ഒരു ദിവസം മുഴുവന്‍ പണിയെടുക്കുക എന്നത് ചില്ലറ കാര്യമല്ല. എന്തായാലും ഇനി അധിക കാലം ട്രാഫിക് പൊലീസുകാര്‍ക്ക് കഷ്ടപ്പെട്ട് പണി എടുക്കേണ്ടിവരില്ല. ട്രാഫിക് നിയന്ത്രിക്കാന്‍ പൊലീസുകാര്‍ക്ക് പകരം റോബോട്ടിനെ ഇറക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. 

സംസ്ഥാനത്തെ തിരക്കുള്ള ജംഗ്ഷനുകളില്‍ പ്രത്യേക പരിശീലനം നല്‍കിയ റോബോട്ട് ട്രാഫിക് പൊലീസിനെ കൊണ്ടുവരാനാണ് പൊലീസ് വകുപ്പിന്റെ തീരുമാനം. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി നടപ്പാക്കാന്‍ ഐടി കമ്പനികളുമായും യൂണിവേഴ്‌സിറ്റികളുമായി പ്രാരംഭ ഘട്ട ചര്‍ച്ചയിലാണ് വിഭാഗം. 

രാജ്യത്ത് ആദ്യമായിട്ടായിരിക്കും നീതി നിര്‍വഹണ വിഭാഗം ഇത്തരത്തിലൊരു പദ്ധതിയുമായി മുന്നോട്ടുവരുന്നത്. റോബോട്ടിന് രൂപം നല്‍കാനായി ആറി ഐടി കമ്പനികളുമായും മൂന്ന് യൂണിവേഴ്‌സിറ്റികളുമായും ചര്‍ച്ച ആരംഭിച്ചെന്നും സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ ഐജി മനോജ് അബ്രഹാം പറഞ്ഞു. ചുട്ടുപൊള്ളുന്ന ചൂട് സഹിച്ച് ഗതാഗതം നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ട്രാഫിക് പൊലീസുകാരുടെ എണ്ണം കുറവാണെന്നും ഈ ഒഴിവുകള്‍ നികത്തുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് റോബോട്ടിനെ ഉപയോഗിക്കാം എന്ന ആശയം വരുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ് വിഭാഗം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. 

റോബോട്ട് നിര്‍മിക്കുന്നതിനുള്ള ഗവേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം റോബോര്‍ട്ടിന് പരിശീലനം നല്‍കുമെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി തെരഞ്ഞെടുത്ത ജംഗ്ഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മനോജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com