കൂട്ടുകാരിയുടെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ചു, പരാതി നല്‍കാന്‍ ഒപ്പം പോയി; പെട്രോള്‍ പമ്പില്‍ കുടുങ്ങി

കൂട്ടുകാരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയെടുത്ത ശേഷം പരാതി നല്‍കാന്‍ ഒപ്പം പോയ യുവതി അറസ്റ്റില്‍.
കൂട്ടുകാരിയുടെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ചു, പരാതി നല്‍കാന്‍ ഒപ്പം പോയി; പെട്രോള്‍ പമ്പില്‍ കുടുങ്ങി

കായംകുളം: കൂട്ടുകാരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയെടുത്ത ശേഷം പരാതി നല്‍കാന്‍ ഒപ്പം പോയ യുവതി അറസ്റ്റില്‍. ഇവരൊടൊപ്പം കൃത്യത്തില്‍ പങ്കാളികളായ കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ പായിക്കുഴി നാട്ടുങ്കല്‍വീട്ടില്‍ നസീന , കൃഷ്ണപുരം നിഷാദ് മന്‍സിലില്‍ നിഷാദ് , പെരുങ്ങാല കണ്ടിശ്ശേരി തെക്കതില്‍ മുഹമ്മദ് കുഞ്ഞ് എന്നിവരാണ് പിടിയിലായത്. 

പത്തിയൂര്‍ കിഴക്ക് സ്‌നേഹാലയത്തില്‍ സുരേഷിന്റെ ഭാര്യ കല കഴിഞ്ഞ എട്ടിനാണ് തന്റെ എടിഎം കാര്‍ഡ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. ബാങ്കില്‍ പരാതി നല്‍കിയപ്പോള്‍ 68,600 രൂപ പല തവണയായി പിന്‍വലിച്ചെന്നറിഞ്ഞു. കൂട്ടുകാരി നസീനയുമൊത്താണ് പരാതി നല്‍കാന്‍ ബാങ്കിലും പൊലീസ് സ്‌റ്റേഷനിലുമെത്തിയത്. 

കായംകുളത്തെ ഒരു പമ്പില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്ത് 600 രൂപയ്ക്കു പെട്രോള്‍ അടിച്ചതായി, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ച പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു തിരിച്ചറിഞ്ഞ നിഷാദിനെ ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു സുഹൃത്തായ മുഹമ്മദ് കുഞ്ഞ് ആണ് കാര്‍ഡ് നല്‍കിയതെന്നറിഞ്ഞു.

പിന്നീട് ഇയാളില്‍ നിന്നാണു നസീനയെക്കുറിച്ച് പൊലീസ് മനസ്സിലാക്കിയത്. സ്വകാര്യപണമിടപാട് ബാങ്കിലെ മുതുകുളം ശാഖയിലെ കലക്ഷന്‍ ഏജന്റുമാരാണ് കലയും നസീനയും. അടുത്ത സുഹൃത്തുക്കളും. ജോലി സ്ഥലത്തു വച്ചാണു കലയുടെ ബാഗില്‍ നിന്നു കാര്‍ഡ് കൈക്കലാക്കിയത്. തുടര്‍ന്നു സുഹൃത്തായ മുഹമ്മദ് കുഞ്ഞിനു പണമെടുക്കാനായി കാര്‍ഡ് കൈമാറി.

മുഹമ്മദ് കുഞ്ഞ് കാര്‍ഡ് മറ്റൊരു സുഹൃത്തായ നിഷാദിനെ ഏല്‍പ്പിക്കുകയായിരുന്നു. എടിഎം കാര്‍ഡിന്റെ കവറിനുള്ളില്‍ തന്നെ പിന്‍ നമ്പര്‍ എഴുതിയത് ഇവര്‍ക്കു സഹായകമായി. പൊലീസ് സ്‌റ്റേഷനിലെ വിവരങ്ങള്‍ നസീന അപ്പപ്പോള്‍ മൊബൈല്‍ സന്ദേശങ്ങളിലൂടെ നിഷാദിനെ അറിയിച്ചിരുന്നു. മൂവരെയും റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com