ക്യാമറകള്‍ പെയിന്റ് അടിച്ച് മറച്ചു, ഉപയോഗിച്ചത് ഗ്യാസ് കട്ടര്‍, മടങ്ങിയത് ഷട്ടറുകള്‍ താഴ്ത്തി വച്ച്; ഇരുമ്പനത്തെയും കൊരട്ടിയിലെയും കവര്‍ച്ചയ്ക്ക് പിന്നില്‍ ഒരേ പ്രഫഷണല്‍ സംഘം 

അടുത്തടുത്തുളള ജില്ലകളില്‍ രണ്ടിടത്തായി  നടന്ന ലക്ഷങ്ങളുടെ എടിഎം കവര്‍ച്ചയുടെ പിന്നില്‍ ഒരേ പ്രഫഷണല്‍ സംഘമെന്ന് സൂചന
ക്യാമറകള്‍ പെയിന്റ് അടിച്ച് മറച്ചു, ഉപയോഗിച്ചത് ഗ്യാസ് കട്ടര്‍, മടങ്ങിയത് ഷട്ടറുകള്‍ താഴ്ത്തി വച്ച്; ഇരുമ്പനത്തെയും കൊരട്ടിയിലെയും കവര്‍ച്ചയ്ക്ക് പിന്നില്‍ ഒരേ പ്രഫഷണല്‍ സംഘം 

കൊച്ചി: അടുത്തടുത്തുളള ജില്ലകളില്‍ രണ്ടിടത്തായി  നടന്ന ലക്ഷങ്ങളുടെ എടിഎം കവര്‍ച്ചയുടെ പിന്നില്‍ ഒരേ പ്രഫഷണല്‍ സംഘമെന്ന് സൂചന. കവര്‍ച്ചയുടെ സ്വഭാവത്തിലുളള സമാനതകളാണ് പൊലീസിനെ ഈ നിഗമനത്തില്‍ എത്തിച്ചിരിക്കുന്നത്. 

തൃശൂര്‍ കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തുമാണ് രണ്ട് എടിഎമ്മുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയിരിക്കുന്നത്. രാത്രി 11 മണിക്കും പുലര്‍ച്ച അഞ്ചുമണിക്കും ഇടയിലാണ് രണ്ടിടത്തും മോഷണം നടന്നിരിക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. മൊത്തം 35 ലക്ഷം രൂപയാണ് ഇരു എടിഎമ്മുകളില്‍ നിന്നായി മോഷണം പോയത്. കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് 10 ലക്ഷം രൂപയാണ് കവര്‍ന്നത്. ഇരുമ്പനത്തെ എസ്ബിഐയുടെ എടിഎം കൗണ്ടര്‍ കുത്തിത്തുറന്നാണ് 25 ലക്ഷം രൂപ മോഷ്ടിച്ചത്. 

ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് രണ്ടിടത്തും മോഷണം നടത്തിയിരിക്കുന്നത്. കൂടാതെ മോഷണം പതിയാതിരിക്കാന്‍ സിസിടിവി ക്യാമറകള്‍ പെയിന്റ് അടിച്ച് മറച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരേ പ്രഫഷണല്‍ സംഘമാണ് ഇതിന് പിന്നിലെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. 3 അംഗ കവര്‍ച്ചാ സംഘമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഉത്തരേന്ത്യന്‍ കവര്‍ച്ചാ സംഘമാണ് മോഷണത്തിന് പിന്നില്‍ എന്ന സംശയത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.

രാവിലെ പത്തുമണിയോടെയാണ് മോഷണം പുറംലോകം അറിഞ്ഞത്. രണ്ട് എടിഎമ്മിന്റെയും ഷട്ടര്‍ താഴ്ത്തിയ നിലയിലായിരുന്നു. മോഷണം പുറംലോകമറിയാന്‍ വൈകിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഷ്ടാക്കള്‍ ആസൂത്രിതമായി ഷട്ടറുകള്‍ താഴ്ത്തിയത് എന്ന് കരുതുന്നു. ഇരുമ്പനത്ത് മോഷണം നടത്തിയ ശേഷം മോഷ്ടാക്കള്‍ തൃശിലേക്ക് പോയതാകാനുളള സാധ്യതയും പൊലീസ് തളളിക്കളയുന്നില്ല. കൊരട്ടിയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മൂന്നുപേരാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇവരുടെ വസ്ത്രധാരണം ഉത്തരേന്ത്യക്കാരുടേതിന് സമാനമാണ്. ഇതില്‍ നിന്നുമാണ് കൃത്യത്തിന് പിന്നില്‍ ഉത്തരേന്ത്യന്‍ കവര്‍ച്ചാ സംഘമാണ് എന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com