രണ്ടാം വിമോചന സമരം പ്രഖ്യാപിച്ചവര്‍ക്ക് തിരിച്ചടി; എല്‍ഡിഎഫിന് ഒരു പോറല്‍ പോലുമേറ്റില്ലെന്ന് ഇ.പി ജയരാജന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ വിജയം നേടാനായത് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കുപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതുകൊണ്ടാണെന്ന് മന്ത്രി ഇ.പി ജയരാജന്‍
രണ്ടാം വിമോചന സമരം പ്രഖ്യാപിച്ചവര്‍ക്ക് തിരിച്ചടി; എല്‍ഡിഎഫിന് ഒരു പോറല്‍ പോലുമേറ്റില്ലെന്ന് ഇ.പി ജയരാജന്‍

ശബരിമല യുവതി പ്രവേശനം കത്തി നില്‍ക്കുന്ന സമയത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ വിജയം നേടാനായത് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കുപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതുകൊണ്ടാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. കുപ്രചാരണ പെരുമഴയില്‍ എല്‍.ഡി.എഫിന് ഒരു പോറല്‍ പോലുമേറ്റിട്ടില്ലെന്നതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് എല്‍.ഡി.എഫ് നേടിയത്. രണ്ടാം വിമോചന സമരം പ്രഖ്യാപിച്ച് യുഡിഎഫും ബിജെപിയും നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ തള്ളിക്കളഞ്ഞതിന്റെ ഏറ്റവും വലിയ തെളിവാണിത്-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

10 ജില്ലകളിലായി 20 വാര്‍ഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഭൂരിഭാഗം സീറ്റും വലിയ ഭൂരിപക്ഷത്തോടെയാണ് എല്‍.ഡി.എഫ് സ്വന്തമാക്കിയത്. കണ്ണൂര്‍ ജില്ലയിലെ എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കൊളച്ചേരി ഡിവിഷനില്‍ എല്‍. ഡി.എഫ് അട്ടിമറി വിജയമാണ് നേടിയത്. കേരളം ഇന്നുവരെ നേടിയെടുത്ത എല്ലാ നേട്ടങ്ങള്‍ക്കും ആധാരം സിപിഐ എമ്മും ഇടതുപക്ഷവുമാണെന്ന ജനങ്ങളുടെ തിരിച്ചറിവില്‍ നിന്നാണ് എല്‍.ഡി.എഫ് കൂടുതല്‍ വോട്ടും സീറ്റും നേടുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിപ്പിച്ച വിധിന്യായത്തിന്റെ മറപിടിച്ച് കേരളത്തിലെ ജനകീയ സര്‍ക്കാറിനെ വിശ്വാസികളെ ഇറക്കിവിട്ട് ആക്രമിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും എല്ലാ ശ്രമവും നടത്തുമ്പോഴാണ് പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇരു ജനവിരുദ്ധശക്തികള്‍ക്കുമെതിരെ വിധിയെഴുതിയിട്ടുള്ളത്. വിജയികളെയും എല്‍.ഡി.എഫിന് വോട്ട് ചെയ്ത മുഴുവനാളുകളെയും അഭിവാദ്യം ചെയ്യുന്നു-അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com