അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ല; മാളികപ്പുറത്തമ്മയുടെ കണ്ണീരായിരുന്നു പ്രളയം: എം സ്വരാജ് (വീഡിയോ)

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ല - മാളികപ്പുറത്തമ്മയുടെ കണ്ണീരായിരുന്നു പ്രളയമെന്ന് എം സ്വരാജ്‌ 
അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ല; മാളികപ്പുറത്തമ്മയുടെ കണ്ണീരായിരുന്നു പ്രളയം: എം സ്വരാജ് (വീഡിയോ)

കൊച്ചി:  ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് എം സ്വരാജ് എംഎല്‍എ. ജീവീതാവസാനം വരെ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരാണ് നൈഷ്ഠികബ്രഹ്മചാരി. അവര്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തില്ല. അങ്ങനെ നോക്കിയാല്‍ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് എം സ്വരാജ് പറഞ്ഞു. സിപിഎം പൊതുയോഗത്തിലായിരുന്നു സ്വരാജിന്റെ വിമര്‍ശനം


ഇനിയുള്ള തന്റെ പ്രസംഗം വിശ്വാസികളോട് എന്ന് പറഞ്ഞായിരുന്നു അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയില്ലെന്ന സ്വരാജിന്റെ വ്യാഖ്യാനം. വിശ്വാസികളുടെ വിശ്വാസത്തെ മാനിക്കുന്നു. ഞാന്‍ അതിനെ എതിര്‍ക്കുന്നില്ല. ആ വിശ്വാസം മുറുകെ പിടിക്കാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. വിശ്വാസികളോട് തര്‍ക്കമോ ഏറ്റുമുട്ടലോ ഇല്ല. പക്ഷെ അയ്യപ്പന്‍ ബ്രഹ്മചാരിയല്ല. അയ്യപ്പനെ പറ്റി നമ്മള്‍ മനസ്സില്‍ പ്രതിഷ്ഠിച്ചുള്ള ഐതിഹ്യമെന്താണ്. മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. അപ്പോള്‍ അയ്യപ്പന്‍ പറഞ്ഞത് 'കുമാരി മാളികപ്പുറം ഞാന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അതുകൊണ്ട് നിങ്ങള്‍ തിരിച്ചുപോകണം  എന്നാണോ'. അല്ല, കേരളത്തില്‍ ഏതെങ്കിലും അയ്യപ്പ ഭക്തനോ ഭക്തയോ ഇങ്ങനെ വിശ്വസിക്കുന്നുണ്ടോ. അയ്യപ്പന്‍ ഞാന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് പറഞ്ഞില്ല. അതുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്നല്ല അയ്യപ്പന്‍ പറഞ്ഞത്. അയ്യപ്പന്‍ പറഞ്ഞത് കാത്തിരിക്കു എന്നാണ്. കന്നി അയ്യപ്പന്‍ മലകയറാത്ത സാഹചര്യം വന്നാല്‍ വിവാഹം കഴിക്കാമെന്നാണ് പറഞ്ഞത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെങ്കില്‍ ഇങ്ങനെ പറയുമോയെന്നും സ്വരാജ് ചോദിച്ചു.

കന്നി അയ്യപ്പന്‍ വരാത്ത സാഹചര്യം ഉണ്ടായാല്‍ വിവാഹം കഴിക്കാമെന്നാണ് അയ്യപ്പന്‍ മാളികപ്പുറത്തമ്മയ്ക്ക് വാക്ക് കൊടുത്തത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലുണ്ടായ സുപ്രീം കോടതി വിധി  വിശ്വാസികള്‍ക്ക് എതിരില്ല. വിശ്വാസികളുടെ വിശ്വാസം അടിവരയിടുന്നതാണ് കോടതി വിധി. മാളികപ്പുറത്തമ്മയുടെ കാത്തിരിപ്പ് തുടരുകയാണ്. എല്ലാ വര്‍ഷവും കന്നി അയ്യപ്പന്‍മാര്‍ വരികയാണ്.എന്നെങ്കിലും ആരെങ്കിലും വരാതിരിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് മാളികപ്പുറത്തമ്മ. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ദു:ഖം സഹിക്കാനാകാതെ മാളിപ്പുറത്തമ്മ കരഞ്ഞു. ആ കണ്ണൂനീര്‍ അങ്ങനെ വന്ന് വന്ന് കേരളത്തില്‍ മഹാപ്രളയമുണ്ടായി. ആ കണ്ണുനീരാണ് കേരളത്തിലെ പ്രളയത്തിന് കാരണം. ആ പ്രളയം വന്നപ്പോള്‍ എല്ലായിടത്തും വെള്ളം പൊങ്ങി. പമ്പയിലും വെള്ളം പൊങ്ങി. ആര്‍ക്കും ശബരിമലയിലേക്ക് കയറാന്‍ പറ്റിയില്ല. കനത്ത മഴയെ തുടര്‍ന്ന ആര്‍ക്കും ഈ വര്‍ഷം ചിങ്ങം ഒന്നിന് ശബരിമലയില്‍ എത്താനായില്ല. അങ്ങനെ ചരിത്രത്തിലാദ്യമായി ചിങ്ങം ഒന്നിന് കന്നി അയ്യപ്പന്‍മാര്‍ ശബരിമലയില്‍ എത്തിയില്ല. വ്യവസ്ഥ പ്രകാരം അയ്യപ്പന്‍ മാളികപ്പുറത്തമ്മയെ കല്യാണം കഴിക്കണം. പതിനെട്ടാം തിയ്യതി വാക്ക് പ്രകാരം അയ്യപ്പന്‍ ബ്രഹ്മചര്യം അവസാനിപ്പിച്ച് മാളികപ്പുറത്തമ്മയെ കല്യാണം കഴിച്ചു. ഇനി ശബരിമലയില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ തടസ്സമില്ല. കാര്യങ്ങള്‍ ഇങ്ങനെ ആയതുകൊണ്ട് ജസ്റ്റിസ് ദീപക് മിശ്രയെ കൊണ്ട്  അയ്യപ്പന്‍ തന്റെ ഹിതപ്രകാരം ജഡ്ജ്‌മെന്റില്‍ എഴുതി ചേര്‍ക്കുകയായിരുന്നെന്ന് എം സ്വരാജ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com