പ്രളയ ധനസമാഹരണം: മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് അനുമതിയില്ല, വിദേശ വായ്പാ പരിധി ഉയര്‍ത്തില്ലെന്ന് കേന്ദ്രം 

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് തിരിച്ചടി
പ്രളയ ധനസമാഹരണം: മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് അനുമതിയില്ല, വിദേശ വായ്പാ പരിധി ഉയര്‍ത്തില്ലെന്ന് കേന്ദ്രം 

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് തിരിച്ചടി. വിദേശരാജ്യങ്ങളില്‍ നിന്ന് പണം സ്വരൂപിച്ച് നവകേരളം സൃഷ്ടിക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കാണ് തിരിച്ചടിയേറ്റത്. സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് വിദേശത്തേക്ക് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇതോടൊപ്പം കേരളത്തിനുള്ള വിദേശവായ്പാ പരിധി ഉയര്‍ത്തുന്നതിനും അനുകൂല നിലപാട് കേന്ദ്രം സ്വീകരിച്ചില്ല. 

പ്രളയാനന്തരം നവകേരളം സൃഷ്ടിക്കാന്‍ വിദേശരാജ്യങ്ങളില്‍ നിന്ന് പണം സ്വരൂപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായുളള നടപടികളുമായി മുന്നോട്ടുപോകുന്നതിന് ഇടയിലാണ് സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് വിദേശത്തേക്ക് പോകുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്കു മാത്രം ദുബായില്‍ പോകാനാണ് നിലവില്‍ അനുമതിയുള്ളത്.

ഈ മാസം 17 മുതല്‍ 21 വരെ വിദേശ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട് ശേഖരിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. പഴ്‌സനല്‍ സ്റ്റാഫുകളും ഒപ്പം വേണമെന്നു മന്ത്രിമാര്‍ പറഞ്ഞിരുന്നെങ്കിലും ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല. 17ന് അബുദാബി, 19ന് ദുബായ്, 20ന് ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉല്‍മല്‍ ക്വീന്‍, ഫുജൈറ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. മറ്റു മന്ത്രിമാര്‍ ഖത്തര്‍, കുവൈത്ത്, സിംഗപ്പൂര്‍, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ജര്‍മനി, യുഎസ്, കാനഡ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളാണ് സന്ദര്‍ശിക്കാനിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com