അമ്മയോട് പിണങ്ങി പതിന്നാലുകാരി വീടുവിട്ടു, തെറ്റിദ്ധരിപ്പിക്കാന്‍ ചെരുപ്പ് പുഴക്കരയില്‍ ; ഒഴുക്കില്‍പ്പെട്ടെന്ന് കരുതി മണിക്കൂറുകളോളം നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചിലില്‍, കഥ ഇങ്ങനെ 

അമ്മയോട് പിണങ്ങി വീട്ടില്‍നിന്നിറങ്ങിയ പതിന്നാലുകാരി നാട്ടുകാരെയും കുടുംബത്തെയും ഭീതിയിലാഴ്ത്തിയത് മണിക്കൂറുകളോളം
അമ്മയോട് പിണങ്ങി പതിന്നാലുകാരി വീടുവിട്ടു, തെറ്റിദ്ധരിപ്പിക്കാന്‍ ചെരുപ്പ് പുഴക്കരയില്‍ ; ഒഴുക്കില്‍പ്പെട്ടെന്ന് കരുതി മണിക്കൂറുകളോളം നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചിലില്‍, കഥ ഇങ്ങനെ 

ഇടുക്കി: അമ്മയോട് പിണങ്ങി വീട്ടില്‍നിന്നിറങ്ങിയ പതിന്നാലുകാരി നാട്ടുകാരെയും കുടുംബത്തെയും ഭീതിയിലാഴ്ത്തിയത് മണിക്കൂറുകളോളം. വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ചെരുപ്പ് പുഴക്കരയിലിട്ട് കുട്ടി തമിഴ്‌നാട്ടിലെ അമ്മാവന്റെ വീട്ടിലേക്കുപോയി. വെള്ളത്തിലിറങ്ങിയ പതിന്നാലുകാരി അബദ്ധത്തില്‍ പുഴയില്‍ വീണ് ഒഴുക്കില്‍പ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും തിരച്ചില്‍ നടത്തി. ഇതിനിടയില്‍ കുട്ടി വീട്ടില്‍ വന്നിട്ടുണ്ടെന്ന അമ്മാവന്റെ വിളി എത്തിയതോടെയാണ് വീട്ടുകാര്‍ക്ക് ആശ്വാസമായത്. 

പൂപ്പാറയിലെ പെണ്‍കുട്ടിയാണ് നാട്ടുകാരെയും അമ്മയെയും മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. വര്‍ഷങ്ങളായി അമ്മയും മകളും തനിച്ചാണു താമസം. പുലര്‍ച്ചെ അമ്മ ഉണര്‍ന്നപ്പോള്‍ മകളെ വീട്ടില്‍ കണ്ടില്ല. പ്രാഥമികാവശ്യങ്ങള്‍ക്കായി പന്നിയാര്‍പുഴയുടെ കരയിലേക്ക് പോയിരിക്കുമെന്ന് കരുതി. 

ഏറെനേരം കഴിഞ്ഞിട്ടും മകള്‍ മടങ്ങിയെത്താതിരുന്നതിനാല്‍ പുഴക്കരയില്‍ അന്വേഷിച്ചെത്തി. അവിടെ മകളുടെ ചെരിപ്പുകള്‍ കണ്ടു. തുടര്‍ന്ന് ഇവര്‍ സമീപവാസികളെ വിവരമറിയിച്ചു. നാട്ടുകാരില്‍ ചിലര്‍ കുത്തൊഴുക്ക് അവഗണിച്ച് പുഴയിലിറങ്ങി തിരച്ചില്‍ തുടങ്ങി. വൈകാതെ പൊലിസും നെടുങ്കണ്ടത്തെ അഗ്‌നിരക്ഷാസേനാംഗങ്ങളുമെത്തി. കുട്ടിയുടെ ചിത്രമോ തിരിച്ചറിയല്‍രേഖകളോ ഇല്ലാതിരുന്നത് പുറംലോകത്ത് അറിയിപ്പു നല്‍കുന്നതിന് തടസ്സമായി. 

ആനയിറങ്കല്‍ അണക്കെട്ടിനു ഷട്ടറുകളില്ലാത്തതിനാല്‍ പുഴയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കുകുറയ്ക്കുവാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. കൂടുതല്‍ തയ്യാറെടുപ്പുകളോടെ തിരച്ചില്‍ നടത്താന്‍ ആലോചിക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുട്ടി കൊടൈക്കക്കനാലിലെ വീട്ടിലെത്തിയിട്ടുണ്ടെന്ന് അമ്മാവന്‍ വിളിച്ചറിയിച്ചു. അമ്മയുമായി വഴക്കുണ്ടായതിനെത്തുടര്‍ന്ന് കൊടൈക്കനാലിലേക്കുള്ള ബസില്‍ കയറുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com