'അവന് ആഗ്രഹം പിണറായിയെപ്പോലെ പ്രസംഗിക്കാന്‍, ബിജെപിയില്‍ ചേരണമെന്ന് പറഞ്ഞാല്‍ തടയില്ല'

'ശബരിമല വിഷയത്തില്‍ പ്രതിഷേധിക്കുന്ന പരിപാടിയില്‍ അവന്‍ പങ്കെടുത്തതിന് എന്താണ് തെറ്റ്. അവന്‍ തന്നോട് ചോദിച്ചിട്ടാണ് ആ പരിപാടിയില്‍ പോയത്'
'അവന് ആഗ്രഹം പിണറായിയെപ്പോലെ പ്രസംഗിക്കാന്‍, ബിജെപിയില്‍ ചേരണമെന്ന് പറഞ്ഞാല്‍ തടയില്ല'

മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ ബിജെപി വേദിയില്‍ എത്തിയത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ശബരിമല സ്ത്രീ പ്രവേശനവിഷയത്തിലെ സര്‍ക്കാരിന്റെ നിലപാടിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള നടത്തിയ ഉപവാസത്തിലാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ മിലന്‍ ലോറന്‍സ് ഇമ്മാനുവല്‍ പങ്കെടുത്തത്. എന്നാല്‍ ഇതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ലോറന്‍സ് പറയുന്നത്. സംഭവം വിവാദമായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മിലന്റെ അമ്മ ആശ. 

മകന് ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയോട് താല്‍പ്പര്യമില്ലെന്നും എന്നാല്‍ ബിജെപിയില്‍ ചേരണമെന്ന് പറഞ്ഞാല്‍ തടയില്ലെന്നുമാണ് ആശ പറയുന്നത്. താനും മകനും അയ്യപ്പ ഭക്തരാണെന്നും ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ അവന് വ്യക്തിപരമായി എതിര്‍പ്പുണ്ടെന്നുമാണ് അമ്മ പറയുന്നത്. ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പ്രതിഷേധ പരിപാടിയെക്കുറിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് മിലന്‍ പങ്കെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'ശബരിമല വിഷയത്തില്‍ പ്രതിഷേധിക്കുന്ന പരിപാടിയില്‍ അവന്‍ പങ്കെടുത്തതിന് എന്താണ് തെറ്റ്. അവന്‍ തന്നോട് ചോദിച്ചിട്ടാണ് ആ പരിപാടിയില്‍ പോയത്. ഇതിന് മുമ്പ് ആര്‍എസ്എസിന്റെയോ ബിജെപിയുടേയോ ഒരു പരിപാടിയിലും അവന്‍ പങ്കെടുത്തിട്ടില്ല. ഉമ്മന്‍ചാണ്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് അവന്‍ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമായി വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പിണറായി വിജയന്റെ പ്രസംഗം അവന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതുവരെ ബി.ജെ.പിയില്‍ ചേരണമെന്ന് അവന്‍ ആവശ്യപ്പെട്ടിട്ടില്ല. നാളെ ബിജെപിയില്‍ ചേരണമെന്ന് പറഞ്ഞാലും അവനെ തടയില്ല. കാരണം അത് അവന്റെ ഇഷ്ടമാണ്' ആശ പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ പ്രസംഗിക്കണം എന്ന് അവന്‍ എന്നോട് പലപ്പോഴും പറഞ്ഞിട്ടെന്നും കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും ഒന്നും തെറ്റല്ല എന്നാണ് അവന്റെ പക്ഷമെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് അവന്‍ മുന്‍പ് ലോറന്‍സിനോട് പറഞ്ഞിട്ടുണ്ട്. പഠനം കഴിയട്ടെ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. 15ആമത്തെ വയസില്‍ പഠനം ഉപയോഗിച്ച് രാഷ്ട്രീയത്തിലിറങ്ങിയ ആളാണ് എന്റെ അപ്പച്ചന്‍. മകന്‍ ആ പാരമ്പര്യം കാണിക്കാതിരിക്കുമോ എന്നാണ് ഇവരുടെ ചോദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com