പത്തനംതിട്ട: തകര്‍ന്ന പാലങ്ങള്‍ക്ക് പകരം പമ്പയ്ക്ക് കുറുകെ താത്കാലിക പാലം നിര്‍മ്മിച്ചു നല്‍കാമെന്ന് ഉറപ്പുനല്‍കിയ സൈന്യം ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സൈന്യം സഹായിച്ചില്ലെങ്കിലും പത്തുദിവസത്തിനകം ഭക്തര്‍ക്ക് മറുകര എത്തുന്നതിനുളള താത്കാലിക സംവിധാനം ഒരുക്കും. പമ്പയില്‍ ഇനി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വേണ്ട എന്ന കര്‍ശന നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ പമ്പയിലെ പാലങ്ങള്‍ തകര്‍ന്നിരുന്നു.
തകര്‍ന്ന പാലങ്ങള്‍ക്ക് പകരം പമ്പയ്ക്ക് കുറുകെ സൈന്യം രണ്ട് ബെയ്‌ലി പാലങ്ങള്‍ നിര്‍മ്മിക്കുമെന്നായിരുന്നു വാഗ്ദാനം. കഴിഞ്ഞ മാസം 24ന് പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ദേവസ്വം മന്ത്രി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് എത്താമെന്ന് പറഞ്ഞുപോയ സൈനിക ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും പിന്നിട് പ്രതികരണം ഒന്നും ഉണ്ടായിട്ടില്ലെന്ന് പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആരെയാണ് പമ്പയിലേക്ക് നിയോഗിക്കേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.അത് കഴിഞ്ഞിട്ട് വരാം. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് ദേവസ്വം ബോര്‍ഡ് നല്‍കണം. എന്നാല്‍ ഇതുവരെ ആരെയെങ്കിലും ഡെപ്യൂട്ടി ചെയ്തതായി സൈന്യം അറിയിച്ചിട്ടില്ലെന്ന് പത്മകുമാര്‍ പറഞ്ഞു. സൈന്യം പാലം വലിച്ചതാണോയെന്ന് അറിയില്ലെന്നും പത്മകുമാര്‍ പറഞ്ഞു. സൈന്യം എത്തിയില്ലെങ്കിലും കന്നി മാസം ഒന്നാം തീയതി അല്ലെങ്കില്‍ തൊട്ടു മുന്‍പത്തെ ദിവസം ഭക്തര്‍ക്ക് മറുകര എത്താനുളള താത്കാലിക സംവിധാനം ദേവസ്വം ബോര്‍ഡ് ഒരുക്കുമെന്ന് പത്മകുമാര്‍ പറഞ്ഞു. പമ്പയുടെ പുനരുദ്ധാരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ടാറ്റ കണ്‍സ്ട്രക്ഷന്‍ പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു.അവര്‍ക്കാവശ്യമായ രൂപരേഖ കൈമാറിയതായും പത്മകുമാര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ