ത്രിവേണി പാലം ഒലിച്ചുപോയിട്ടില്ല, അത് മണ്ണിനടിയില്‍ തന്നെയുണ്ട്; പാലം കണ്ടെത്തിയത് പമ്പയെ പഴയ സ്ഥാനത്ത് എത്തിക്കാനുള്ള ശ്രമത്തിനിടെ

ശബരിമല യാത്രികര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത രീതിയില്‍ ഗതിമാറി ഒഴുകുകയാണ് ഇപ്പോള്‍ പമ്പ
ത്രിവേണി പാലം ഒലിച്ചുപോയിട്ടില്ല, അത് മണ്ണിനടിയില്‍ തന്നെയുണ്ട്; പാലം കണ്ടെത്തിയത് പമ്പയെ പഴയ സ്ഥാനത്ത് എത്തിക്കാനുള്ള ശ്രമത്തിനിടെ

പത്തനംതിട്ട; പ്രളയത്തെ തുടര്‍ന്ന് ഒലിച്ചുപോയതായി കരുതിയ ത്രിവേണി പാലം കണ്ടെത്തി. ഗതിമാറി ഒഴുകുന്ന പമ്പയെ പഴയസ്ഥാനത്ത് എത്തിക്കാന്‍ മണ്ണു നീക്കുന്നതിന് ഇടെയാണ് പാലം കണ്ടെത്തിയത്. ശബരിമല യാത്രികര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത രീതിയില്‍ ഗതിമാറി ഒഴുകുകയാണ് ഇപ്പോള്‍ പമ്പ. നദിയെ തിരിച്ച് പഴയ സ്ഥാനത്ത് എത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് അധികൃതര്‍. 
 
വെള്ളപ്പൊക്കത്തില്‍ കുത്തിയൊലിച്ചുവന്ന കല്ലും  മണ്ണും അഞ്ചര മീറ്റര്‍ വരെ ഉയരത്തില്‍ അടിഞ്ഞുകൂടി പണ്ടു നദി ഒഴുകിയിരുന്ന സ്ഥാനം മുഴുവന്‍ കരയായി മാറിയിരുന്നു. അതിനാല്‍ ത്രിവേണിയിലെ പാലം ഒലിച്ചു പോയെന്നായിരുന്നു നിഗമനം. അഞ്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചു മൂന്നു ദിവസമായി നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് പാലത്തിന്റെ കൈവരി കണ്ടത്. കേടുപാടുകള്‍ ഉണ്ടാകാത്ത വിധത്തില്‍ മണ്ണു നീക്കി ആദ്യം പാലം തെളിച്ചെടുത്തു. വേരുകളും മണ്ണും അടിഞ്ഞു കിടന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് പാലം പുറത്തെടുത്തത്.


പമ്പ, കക്കി എന്നീ നദികള്‍ ത്രിവേണി പാലത്തിനു മുകളിലാണു നേരത്തേ സംഗമിച്ചിരുന്നത്. കക്കിയാറ്റിലൂടെ ഒഴുകി വന്ന കല്ലും മണ്ണും രണ്ടു നില കെട്ടിടത്തിന്റെ ഉയരത്തില്‍ മണ്‍തിട്ട തീര്‍ത്തതിനാല്‍ പമ്പാനദിക്കു നേരെ ഒഴുകാന്‍ കഴിയാതെയാണു ഗതിമാറിയത്.

ത്രിവേണി നടപ്പാലത്തിനു താഴെയായിട്ടാണ് ഇപ്പോള്‍ പമ്പയും കക്കിയാറും സംഗമിക്കുന്നത്. ചാലുവെട്ടി പാലത്തിന്റെ രണ്ട് തൂണുകള്‍ക്കിടയിലൂടെ  കക്കിയാറ്റിലെ വെളളം വൈകിട്ടോടെ തിരിച്ചു വിടാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനു ശേഷം  വടം കെട്ടിയാല്‍ അതില്‍ പിടിച്ച് അയ്യപ്പന്മാര്‍ക്ക്  ഒരുഭാഗത്ത് മറുകര കടക്കാന്‍ കഴിയുന്ന വിധമായിട്ടുണ്ട്. ഗതിമാറി ഒഴുകുന്ന പമ്പാനദിയെ പഴയ ഭാഗത്തുകൂടി തിരിച്ചു വിടാന്‍ കഴിഞ്ഞാലേ ബുദ്ധിമുട്ടില്ലാതെ അയ്യപ്പന്മാര്‍ക്ക്  സന്നിധാനത്തേക്കു പോകാന്‍ സാധിക്കു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com