തിരുവനന്തപുരം: ഭൂപ്രകൃതി അനുസരിച്ച് വെള്ളപ്പൊക്കത്തിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ദേശീയ ഭൗമ നിരീക്ഷണ കേന്ദ്രം. 5642 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് സജീവ പ്രളയ സാധ്യതാ പ്രദേശമായി കണക്കാക്കിയിട്ടുള്ളത്. ഇതിനും പുറമേ 1847.98 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായേക്കാമെന്നും ഭൗമ നിരീക്ഷണ കേന്ദ്രം 2009 ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപഗ്രഹ ചിത്രങ്ങള്‍, കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍, പ്രാദേശിക സര്‍വ്വേ വിവരങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രളയമുണ്ടായ സാഹചര്യത്തില്‍ വീണ്ടും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഭൗമനിരീക്ഷണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ മൂന്ന് വര്‍ഷത്തെ നിരീക്ഷണത്തിനൊടുവില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നേരത്തെ പരിഗണിച്ചിരുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.
കുട്ടനാട് ഉള്‍പ്പടെ ആലപ്പുഴ ജില്ലയിലെ 53.77 ശതമാനം സ്ഥലമാണ് അതീവ പ്രളയ സാധ്യത പ്രദേശത്തുള്ളത്. തൃശ്ശൂരിലെ കരിനിലങ്ങള്‍, മലപ്പുറം, എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങള്‍, മാനന്തവാടി പുഴയോട് ചേര്‍ന്ന പ്രദേശങ്ങള്‍, കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ ഭാഗം എന്നിവിടങ്ങളെയാണ് പ്രളയ സാധ്യതയുള്ള പ്രദേശങ്ങളായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദേവികുളം, വൈത്തിരി, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, റാന്നി താലൂക്കുകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായേക്കാമെന്നും കേന്ദ്രത്തിന്റെ നീരീക്ഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ