ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചു വാങ്ങിയേക്കില്ല, അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

നിയമപരമായ തടസ്സങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സ്വമേധയാ സംഭാവന നല്‍കാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുക എന്ന നയം സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ പറയുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചു വാങ്ങിയേക്കില്ല, അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ നിര്‍ബന്ധിതമായി ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പുനഃപരിശോധിച്ചേക്കും. ജീവനക്കാരുടെ സംഘടനകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ബന്ധിതമായി പിരിക്കേണ്ട എന്ന അഭിപ്രായമുയര്‍ന്നത്. ഇതോടെ ഈ വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളുമെന്ന് ധനവകുപ്പ് വ്യക്തമാക്കി.
 
നിയമപരമായ തടസ്സങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സ്വമേധയാ സംഭാവന നല്‍കാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുക എന്ന നയം സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ പറയുന്നു. ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും നിര്‍ബന്ധിതമായി സംഭാവന പിരിക്കാന്‍ നിലവില്‍ നിയമം അനുവദിക്കുന്നില്ല. ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി തുക സമാഹരിക്കാന്‍ സംഘടനകളിലൂടെ ശ്രമിക്കാനും തയ്യാറല്ലാത്തവരില്‍ നിന്ന് അക്കാര്യം രേഖാമൂലം എഴുതി വാങ്ങാനുമാണ് ധനവകുപ്പിന്റെ നീക്കം. എന്നാല്‍ ഈ വ്യവസ്ഥ ഒഴിവാക്കി നല്‍കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം.

രണ്ട് ദിവസത്തെ ശമ്പളം ജീവനക്കാരില്‍ നിന്ന് പിടിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്സവബത്ത കൈപ്പറ്റിയവരില്‍ നിന്നും തിരിച്ച് പിടിക്കുമെന്നും അതത് വകുപ്പുകള്‍ വ്യക്തമാക്കി. ശമ്പളത്തില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അറിയിക്കണമെന്നും ഈ മാസം മുതല്‍ ശമ്പളത്തില്‍ നിന്നും ഇത് കുറവ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് നിലവിലെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com