മാനദണ്ഡങ്ങള്‍ പാലിച്ചില്ല; മെഡിക്കല്‍ പ്രവേശന നടപടിക്ക് സുപ്രിം കോടതിയുടെ സ്‌റ്റേ, സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവച്ചു

പ്രവേശന നടപടികള്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചുവെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാതെ മുന്നോട്ട് പോവാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവരുടെ ബഞ്ചാണ്
മാനദണ്ഡങ്ങള്‍ പാലിച്ചില്ല; മെഡിക്കല്‍ പ്രവേശന നടപടിക്ക് സുപ്രിം കോടതിയുടെ സ്‌റ്റേ, സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവച്ചു

തിരുവനന്തപുരം: ഹൈക്കോടതി പ്രവേശനാനുമതി നല്‍കിയ നാല് സ്വകാര്യ മെഡിക്കല്‍ കോളെജുകളിലേക്കുള്ള മെഡിക്കല്‍ പ്രവേശന നടപടികള്‍ സുപ്രിം കോടതി തടഞ്ഞു. വയനാട് ഡി എം, ഒറ്റപ്പാലം പി കെ ദാസ്, തൊടുപുഴ അല്‍ അസ്ഹര്‍, വര്‍ക്കല എസ് ആര്‍ എന്നീ മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിനാണ്  സുപ്രിം കോടതി സ്‌റ്റേ നല്‍കിയത്. ഇതോടെ സ്‌പോട്ട് അഡ്മിഷനും നിര്‍ത്തിവച്ചു.

 പ്രവേശന നടപടികള്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചുവെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കാതെ മുന്നോട്ട് പോവാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവരുടെ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവാരമില്ലായ്മ ഗുരുതരമായ പ്രശ്‌നമാണെന്നും കോടതി ചൂണ്ടിക്കാട്ടി.  ഈ കോളെജുകളിലേക്കുണ്ടായിരുന്ന 550 എംബിബിഎസ് സീറ്റുകളില്‍ 482  സീറ്റുകളിലേക്കും പ്രവേശനം നടത്തിക്കഴിഞ്ഞാണ് കോടതി സ്‌റ്റേ പുറപ്പെടുവിച്ചത്. 

ഈ  കോളെജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ പുറത്ത് പോവേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഇവരില്‍ പലരും ബിഡിഎസ് സീറ്റുകളില്‍ പ്രവേശനം നേടിയ ശേഷം ഒഴിവാക്കി വന്ന് എംബിബിഎസിന് പ്രവേശനം നേടിയവരാണ്. ഇതോടെ ഒഴിഞ്ഞു കിടക്കുന്ന ബിഡിഎസ് സീറ്റുകളുടെ എണ്ണത്തിലും വര്‍ധനവ്  ഉണ്ടായിട്ടുണ്ട്.

നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഈ കോളെജുകളിലേക്കുള്ള പ്രവേശനം ആദ്യം തടഞ്ഞിരുന്നു. ഇതിനെതിരെ കോളെജധികൃതര്‍ ഹൈക്കോടതിയില്‍ നിന്നും വിധി സമ്പാദിച്ചാണ് പ്രവേശനം നടത്തിയത്. അല്‍ അസര്‍, ഡിഎം, പി കെ ദാസ് കോളെജുകളില്‍ 150 വീതവും, എസ് ആര്‍ മെഡിക്കല്‍ കോളെജിലെ 100 സീറ്റുകളിലേക്കുമാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തി വന്നത്.

  സുപ്രിംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷമേ ഇനി സ്‌പോട്ട് അഡ്മിഷനായി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയുള്ളൂവെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com