ആരോപണ വിധേയരെ എഴുന്നള്ളിച്ച് പൂമാലയിടില്ല; പരാതിയില്‍ പാര്‍ട്ടി ഭരണഘടനയ്ക്കും അന്തസിനും അനുസരിച്ചുള്ള നടപടിയെന്ന് സിപിഎം

പികെ ശശിക്കെതിരായ ആരോപണത്തില്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത് അനുസരിച്ചല്ല അന്വേഷണം നടത്തുന്നതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്
ആരോപണ വിധേയരെ എഴുന്നള്ളിച്ച് പൂമാലയിടില്ല; പരാതിയില്‍ പാര്‍ട്ടി ഭരണഘടനയ്ക്കും അന്തസിനും അനുസരിച്ചുള്ള നടപടിയെന്ന് സിപിഎം

തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണ വിധേയനായ പികെ ശശി എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം. പരാതിയില്‍ സിപിഎമ്മിന്റെ ഭരണഘടനയ്ക്കും അന്തസിനും അനുസരിച്ചുള്ള നടപടിയുണ്ടാവുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആരോപണ വിധേയരെ എഴുന്നള്ളിച്ച് പൂമാലയിടുന്ന രീതിയല്ല സിപിഎമ്മിന്റേതെന്ന് പാര്‍ട്ടി വ്യക്തമാക്കി.

പികെ ശശിക്കെതിരായ ആരോപണത്തില്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത് അനുസരിച്ചല്ല അന്വേഷണം നടത്തുന്നതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിശദീകരിച്ചു. ഓഗസ്റ്റ് പതിനാലിനാണ് ശശിക്കെതിരായ പരാതി പാര്‍ട്ടിക്കു ലഭിച്ചത്. ഇതിനു പിന്നാലെ തന്നെ പരാതിക്കാരിയെ നേരിട്ടുകണ്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്ന് പികെ ശശിയെയും വിളിപ്പിച്ചതായി പാര്‍ട്ടി ചൂണ്ടിക്കാട്ടി.

ശശിയുടെ വിശദീകരണം കൂടി കേട്ട ശേഷമാണ് അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്. പികെ ശ്രീമതിയും എകെ ബാലനുമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം ദീര്‍ഘിപ്പിക്കരുതെന്നും എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാവുമെന്ന് പാര്‍ട്ടി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com