മോര്‍ച്ചറിയില്‍ നിന്നും മൃതദേഹങ്ങള്‍ മാറി എടുത്തു, പിന്നാലെ കുതിച്ച് പൊലീസ്‌

മുളക്കുഴയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ പരസ്പരം മാറി നല്‍കിയത്
മോര്‍ച്ചറിയില്‍ നിന്നും മൃതദേഹങ്ങള്‍ മാറി എടുത്തു, പിന്നാലെ കുതിച്ച് പൊലീസ്‌

ചെങ്ങന്നൂര്‍: സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ മാറി നല്‍കി. മുളക്കുഴയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ പരസ്പരം മാറി നല്‍കിയത്. ഇതിനെതിരെ ബന്ധുക്കളും നാട്ടുകാരും എത്തിയതോടെ സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. 

മുളക്കുഴ രാജേശ്വരിയില്‍ ഭാസ്‌ക്കരക്കുറുപ്പ്(77), ചെറിയനാട് നാക്കോലയ്ക്കല്‍ നെയ്യാത്ത് മണ്ണില്‍ എന്‍.പി.ദാനിയേല്‍(87)എന്നിവരുടെ മൃതദേഹങ്ങളാണ് മാറിപ്പോയത്. ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തുവെങ്കിലും ചെങ്ങന്നൂര്‍ പൊലീസ് എത്തി പ്രശ്‌നം പരിഹരിച്ചു. 

ഭാസ്‌കരക്കുറുപ്പിന്റെ മൃതദേഹമായിരുന്നു ആദ്യം ബന്ധുക്കള്‍ എത്തി സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടുപോയത്. പിന്നാലെ ദാനിയേലിന്റെ ബന്ധുക്കളും മോര്‍ച്ചറിയില്‍ എത്തി. എന്നാല്‍ ദാനിയേലിന്റെ മൃതദേഹം വെച്ച സെല്‍ ശൂന്യമായി കിടക്കുകയായിരുന്നു. 

മൃതദേഹം കാണാതെ വന്നതോടെ സംഘര്‍ഷാവസ്ഥയായി. ഇതോടെ ചെങ്ങന്നൂര്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരസ്പരം മാറി പോയതാണെന്ന് മനസിലായതോടെ ഭാസ്‌കരക്കുറുപ്പിന്റെ വീട്ടിലേക്ക് പോലീസും ദാനിയേലിന്റെ ബന്ധുക്കളും പാഞ്ഞു. പൊലീസ് എത്തി കാര്യം പറഞ്ഞ് മൃതദേഹം അവിടെ വെച്ചു തന്നെ മാറ്റിയെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com