'വീട്ടുമുറ്റത്ത് വെള്ളം കയറാത്തവര്‍ പോലും പട്ടികയില്‍, നടപടി എടുക്കുമോ?'

പ്രളയ ദുരിതാശ്വാസത്തിന് തെരഞ്ഞെടുത്തവരുടെ പട്ടിക ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ അനര്‍ഹരെ പറ്റി മാത്രമല്ല, ഒഴിവാക്കപ്പെട്ടവരെ പറ്റിയുള്ള പരാതിയും നിറയുകയാണ്
'വീട്ടുമുറ്റത്ത് വെള്ളം കയറാത്തവര്‍ പോലും പട്ടികയില്‍, നടപടി എടുക്കുമോ?'

കൊച്ചി: വീട്ടുമുറ്റത്ത് പോലും വെള്ളം കയറാത്തവര്‍ പ്രളയ ധനസഹായ പട്ടികയിലുണ്ട്. തെറ്റിദ്ധരിപ്പിച്ചതാണെന്ന് തെളിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും വീട്ടുകാര്‍ക്കെതിരേയും നടപടി എടുക്കുമോ? പ്രളയ ദുരിതാശ്വാസത്തിന് തിരഞ്ഞെടുത്തവരുടെ പട്ടിക ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ എറണാകുളം ജില്ലാ കളക്ടറുടെ മുന്നിലേക്ക് എത്തിയ ചോദ്യങ്ങളില്‍ ഒന്നാണിത്. 

തെറ്റിദ്ധരിപ്പിച്ച് പ്രളയധനസഹായം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും, സോഷ്യല്‍ ഓഡിറ്റിന് വേണ്ടിയാണ് ഫേസ്ബുക്കില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചതെന്നും വിനീത വിനീഷ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കളക്ടര്‍ ഫേസ്ബുക്കില്‍ മറുപടി നല്‍കി. പ്രളയ ദുരിതാശ്വാസത്തിന് തെരഞ്ഞെടുത്തവരുടെ പട്ടിക ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ അനര്‍ഹരെ പറ്റി മാത്രമല്ല, ഒഴിവാക്കപ്പെട്ടവരെ പറ്റിയുള്ള പരാതിയും നിറയുകയാണ്. 

പ്രളയത്തില്‍ നഷ്ടപ്പെട്ടവയ്ക്ക് പകരം ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഒരു ലക്ഷം രൂപയുടെ വായ്പയ്ക്കായി കുടുംബശ്രീയെ സമീപിച്ചപ്പോള്‍ സാധനങ്ങള്‍ വാങ്ങിയതിന്റെ ബില്‍ ചോദിച്ചതായിട്ടാണ് പ്രമീള സന്തോഷ് പറയുന്നത്. സാധനം വാങ്ങാതെ ബില്‍ എങ്ങിനെ ലഭിക്കുമെന്നാണ് കളക്ടറോട് പ്രമീളയുടെ ചോദ്യം. 

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കുമെന്നാണ് കലക്ടര്‍ നല്‍കിയ മറുപടി. വാടക വീട്ടില്‍ താമസിക്കുന്നവരും ഫേസ്ബുക്ക് പേജിലൂടെ ധനസഹായം സ്വീകരിക്കുന്നതില്‍ വ്യക്തത തേടുന്നു. വെള്ളം കയറിയപ്പോള്‍ ഞങ്ങളുടെ വീട്ടുപകകരണങ്ങളും ബൈക്കും നശിച്ചു. 

എന്നാല്‍ ലഭിച്ച പ്രളയ ധനസഹായം രണ്ടായി വീതിക്കാന്‍ വീട്ടുടമ ആവശ്യപ്പെട്ടതായി സാലി അനില്‍ എന്ന യുവതി പറയുന്നു. പക്ഷേ ഈ ആശയക്കുഴപ്പത്തില്‍ കളക്ടര്‍ മറുപടി നല്‍കിയിട്ടില്ല. പ്രളയധനസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കളമശേരി നഗരസഭയിലെ വെള്ളം കയറാത്ത പ്രദേശങ്ങളിലെ വാര്‍ഡുകളില്‍ ഉള്ളവര്‍ക്കും വിതരണം ചെയ്തുവെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ കളക്ടറോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com