ജസ്‌നയോട് സാദൃശ്യമുളള പെണ്‍കുട്ടിയെ കണ്ടുവെന്ന് ഫോണ്‍സന്ദേശം; പൊലീസ് വീണ്ടും ബംഗലൂരുവില്‍ 

ജസ്‌നയോടു മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടെന്ന ഫോണ്‍കോളിന്റെ അടിസ്ഥാനത്തിലാണ് ബംഗലൂരുവിലേക്കുള്ള ആറാമത്തെ യാത്ര.
ജസ്‌നയോട് സാദൃശ്യമുളള പെണ്‍കുട്ടിയെ കണ്ടുവെന്ന് ഫോണ്‍സന്ദേശം; പൊലീസ് വീണ്ടും ബംഗലൂരുവില്‍ 

എരുമേലി: ബിരുദ വിദ്യാര്‍ത്ഥിനി ജസ്‌ന മരിയയെ കാണാതായിട്ട് 146 ദിവസം പിന്നിട്ടിട്ടും പൊലീസ് അന്വേഷണം ഏങ്ങുമെത്തിയില്ല. ഇതിനിടെ ദുരൂഹ തിരോധാനം സംബന്ധിച്ച അന്വേഷണം പ്രളയക്കെടുതിയില്‍ മുങ്ങിയെന്ന ആക്ഷേപത്തിനിടയില്‍ പൊലീസ് വീണ്ടും ബംഗലൂരുവിലേക്ക് പോയി.  ജസ്‌നയോടു മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടെന്ന ഫോണ്‍കോളിന്റെ അടിസ്ഥാനത്തിലാണ് ബംഗലൂരുവിലേക്കുള്ള ആറാമത്തെ യാത്ര. 

ഫോണ്‍ സന്ദേശങ്ങളെ പിന്തുടര്‍ന്ന് ബംഗലൂരുവിലെ ആറോളം സ്ഥലങ്ങളിലെ സി.സി. ടിവി ക്യാമറാ ദൃശ്യങ്ങളടക്കം വിശദമായി പരിശോധിച്ചു. എന്നാല്‍ ജസ്‌നയെന്ന് ഉറപ്പിക്കുന്ന സൂചനകളൊന്നും ഇതുവരെ ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈബര്‍ അന്വേഷണത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് തിരുവല്ല ഡിവൈ.എസ്.പി. പറഞ്ഞു.  പോലീസ് പലയിടങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണപ്പെട്ടികളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണവും വിഫലമായിരിക്കുകയാണ്. 

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് ബിരുദ വിദ്യാര്‍ഥിനിയായിരുന്ന മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജസ്‌നയെ കഴിഞ്ഞ മാര്‍ച്ച് 22നു രാവിലെയാണു കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കു പോകാനെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ജസ്‌നയെപ്പറ്റി പിന്നീടു വിവരം ലഭിച്ചിട്ടില്ല. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലുകളും ഇപ്പോള്‍ മൗനത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com