കൊച്ചി: എറണാകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കലൂർ എസ്.ആർ.എം. റോഡിൽ ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഉള്ളാട്ടിൽ വീട്ടിൽ ഷീബ(35)യാണ് കൊല്ലപ്പെട്ടത്. ഷീബയുടെ കുടുംബവീട്ടിൽ വച്ചായിരുന്നു അക്രമണം. ശനിയാഴ്ച രാത്രി നിസ്‌കാരസമയത്ത് എസ്ആർഎം രോഡിലെ വീട്ടിലെത്തിയ, ഷീബയുടെ ഭർത്താവ് സഞ്ജു സുലാൽ സേട്ട് (39) ഷീബയെ കത്തികൊണ്ട് വെട്ടുകയായിരുന്നു. വയറിന് ആഴത്തിൽ വെട്ടേറ്റ ഷീബയെ, നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ഉമ്മ അഫ്‌സയോടൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉമ്മ അഫ്‌സയ്ക്കും വെട്ടേറ്റു. വയറിനും കൈയ്ക്കും കാലിനും പരിക്കേറ്റ അഫ്‌സ ലൂർദ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതമായി പരിക്കേറ്റ ഷീബയുടെ ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ ലെജനത്ത് വാർഡ് സ്വദേശിയാണ് ഭർത്താവ് സഞ്ജു സുലാൽ സേട്ട്.
നിലവിളി കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ നാട്ടുകാരെ കണ്ട് സഞ്ജു വീട്ടിൽ നിന്നിറങ്ങിയോടി. എന്നാൽ, വീടിന് സമീപത്തുനിന്ന് തന്നെ നാട്ടുകാരുടെ സഹായത്തോടെ എറണാകുളം നോർത്ത് പോലീസ് ഇയാളെ പിടികൂടി. ആക്രമണത്തിനിടെ സഞ്ജുവിന്റെ വലത് കൈപ്പത്തിക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇയാൾ പോലീസ് കാവലിൽ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
കറുകപ്പള്ളിയിലായിരുന്നു ഷീബ താമസിച്ചിരുന്നത്. ഭർത്താവ് സഞ്ജു ഗൾഫിലായിരുന്നു. രണ്ട് ദിവസം മുൻപാണ് ഇയാൾ നാട്ടിലെത്തിയത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ