കോഴിക്കോട് : വർഷങ്ങൾക്കു മുമ്പ് മോഷണം പോയ വിഗ്രഹം കോഴിക്കോട് പുരാവസ്തു മ്യൂസിയത്തിൽ കണ്ടെത്തി. താഴക്കാട്ട് മനയുടെ കീഴിലുണ്ടായിരുന്ന 400 വർഷം പഴക്കമുണ്ടെന്നു കരുതുന്ന ചക്രപുരം നരസിംഹ ലക്ഷ്മി നാരായണ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രധാന ആരാധനമൂർത്തിയായ വിഷ്ണുവിന്റെ കരിങ്കല്ലിൽ കൊത്തിയ വിഗ്രഹമാണ് കണ്ടെത്തിയത്. മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള കരിങ്കൽ വിഗ്രഹം ചക്രപുരം ക്ഷേത്രത്തിൽ നിന്നും ഏതാനും വർഷം മുമ്പ് മോഷണം പോയതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
വർഷങ്ങൾക്ക് മുമ്പ് കാര്യങ്കോട് പുഴയിൽ നിന്ന് ലഭിച്ചതാണ് ഇതെന്ന് മ്യൂസിയം അധികൃതർ പറഞ്ഞു. ചന്തേര പൊലീസ് വഴിയാണ് ഇത് മ്യൂസിയത്തിലെത്തിയതെന്നും പറയപ്പെടുന്നു. വിഗ്രഹം ലഭിച്ചപ്പോഴാണ് അടുത്ത പ്രതിസന്ധി. ഈ വിഗ്രഹം പൂജാവിധികൾക്ക് അനുയോജ്യമല്ലെന്നാണ് പ്രശ്നവിധിയിൽ കണ്ടെത്തിയത്. ഇതോടെ പുതിയ വിഗ്രഹം നിർമിക്കാനുള്ള തീരുമാനത്തിലാണ് വിശ്വാസികൾ.
ആചാര പ്രകാരം പുതിയ വിഗ്രഹം ഉണ്ടാക്കി കർണാടക ശൈലിയിൽ പൂർണമായും കരിങ്കല്ലിൽ ക്ഷേത്രം പണിയാനാണ് പദ്ധതി. ഇതിനായി കർണാടകയിൽ നിന്നു പ്രമുഖ ശിൽപികൾ ഇവിടേക്ക് എത്തി. കരിങ്കല്ലിൽ ചിത്രപ്പണികൾ കൊത്തിയെടുത്ത ചുറ്റുമതിലോട്ടു കൂടിയ ക്ഷേത്രം ഒരുക്കിയെടുക്കാൻ ഒരു കോടിയിലധികം രൂപയാണ് വിശ്വാസികൾ ചെലവഴിച്ചത് . എപ്രിൽ 10 മുതൽ 20 വരെ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോൽസവം നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ