തിരുവനന്തപുരം: തമിഴ്നാട് സ്വദേശിയായ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ഭർത്താവ് പിടിയിൽ. തിരുവനന്തപുരം മുക്കോലയ്ക്കലിൽ വാടകയ്ക്കു താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മയെ (45) കൊലപ്പെടുത്തിയ ശേഷം നാടുവിട്ട ഭര്‍ത്താവ് മാരിയപ്പനാണ് തമിഴ്നാട്ടില്‍ പൊലീസ് പിടിയിലായത്. അംബാസമുദ്രം പൊലീസിന്റെ പിടിയിലായ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ കേസ് അന്വേഷിക്കുന്ന ഫോര്‍ട്ട് പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു.
കൊലപാതകശേഷം ഇയാള്‍ തമിഴ്നാട്ടിലെത്തിയതായി ബന്ധുവായ ഒരാളില്‍ നിന്ന് ലഭിച്ച രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് കേരള പൊലീസിന്റെ നിർദേശപ്രകാരം അംബാസമുദ്രം പൊലീസ് മാരിയപ്പനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. വര്‍ഷങ്ങളായി തിരുവനന്തപുരത്ത് താമസമായിരുന്ന ഇവര്‍ സിനിമയ്ക്ക് പോയശേഷം വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് കൊലപാതകമുണ്ടായത്. പാത്രക്കച്ചവടവും ആക്രിവ്യാപാരവുമായി തമിഴ്നാട്ടില്‍നിന്ന് എത്തിയ ഇവര്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഇളയ മകന്‍ മണികണ്ഠനൊപ്പമാണ് താമസം.
നഗരത്തില്‍ പിസ വിതരണക്കാരനായ മണികണ്ഠന്‍ രാത്രി പതിനൊന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച നിലയിൽ കന്നിയമ്മയെ കണ്ടത്. ഉടൻ തന്നെ മണികണ്ഠന്‍ വീട്ടുടമസ്ഥനെയും അയല്‍വാസികളെയും വിവരമറിയിച്ചു. സംഭവത്തിന്‌ശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെട്ട മാരിയപ്പന്‍ പേരൂര്‍ക്കടയ്ക്ക് സമീപം തന്റെ മൊബൈല്‍ഫോൺ ഉപേക്ഷിച്ചിരുന്നു. ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്ന് പൊലീസ് തന്നെ പിടികൂടുന്നത് ഒഴിവാക്കുകയായിരുന്നു ഉദ്ദേശം.
സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. മാരിയപ്പനെ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു. കന്നിയമ്മയുടെ മൃതദേഹം ഇന്നലെ പോസ്റ്റ്‌മോര്‍ട്ടത്തിനും വീട്ടില്‍ പൊതുദര്‍ശനത്തിനും ശേഷം സംസ്‌കാരത്തിനായി രാത്രിയോടെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ