'അങ്ങനെ ഒരു ഉറപ്പ് നല്‍കിയിട്ടില്ല' ; ട്രെയിനുകളുടെ വൈകിയോട്ടത്തില്‍ എംപിമാരെ തള്ളി റെയില്‍വേ

ട്രെയിനുകള്‍ ഇന്നു മുതല്‍ അഞ്ചു മിനുട്ടിലേറെ വൈകില്ലെന്ന് എംപിമാര്‍ക്ക് ഉറപ്പുനല്‍കിയിട്ടില്ലെന്ന് റെയില്‍വേ
'അങ്ങനെ ഒരു ഉറപ്പ് നല്‍കിയിട്ടില്ല' ; ട്രെയിനുകളുടെ വൈകിയോട്ടത്തില്‍ എംപിമാരെ തള്ളി റെയില്‍വേ

തിരുവനന്തപുരം : കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ അഞ്ചുമിനുട്ടിലേറെ വൈകില്ലെന്ന് ഉറപ്പുകിട്ടിയെന്ന എംപിമാരുടെ അവകാശവാദത്തെ തള്ളി റെയില്‍വേ രംഗത്ത്. ട്രെയിനുകള്‍ ഇന്നു മുതല്‍ അഞ്ചു മിനുട്ടിലേറെ വൈകില്ലെന്ന് എംപിമാര്‍ക്ക് ഉറപ്പുനല്‍കിയിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ട്രെയിനുകള്‍ വൈകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഉന്നത തല നിരീക്ഷണം ഏര്‍പ്പെടുത്താമെന്നാണ് പറഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍കെ കുലശ്രേഷ്ഠയുടെ നേതൃത്വത്തില്‍ കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തിന് ശേഷമാണ് എംപിമാര്‍ ട്രെയിനുകളുടെ വൈകിയോട്ടം പരിഹരിച്ചതായി അറിയിച്ചത്. റദ്ദാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ ഉടന്‍ പുനഃസ്ഥാപിക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കിയതായി എംപിമാര്‍ പറഞ്ഞു. 

ദിനംപ്രതി ഒട്ടേറെ യാത്രക്കാര്‍ ആശ്രയിക്കുന്ന വേണാട്, വഞ്ചിനാട്, മലബാര്‍, ഇന്റര്‍സിറ്റി, മാവേലി തുടങ്ങിയ ട്രെയിനുകള്‍ ഏതാനും നാളുകളായി വൈകിയോടുകയാണ്. ഇത് യാത്രക്കാരെ ഏറെ വലയ്ക്കുന്നു. ഈ വിഷയം ചര്‍ച്ച ചെയ്തശേഷം മാത്രം മറ്റു കാര്യങ്ങളിലേക്ക് കടന്നാല്‍ മതിയെന്ന് എംപിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ആദ്യം വഴങ്ങാതിരുന്ന ഉദ്യോഗസ്ഥര്‍, എംപിമാര്‍ കൂട്ടായി എതിര്‍ത്തതോടെ വഴങ്ങുകയായിരുന്നു. 

തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കാമെന്ന് റെയില്‍വേ എംപിമാര്‍ക്ക് ഉറപ്പുനല്‍കിയത്. ട്രാക്ക് അറ്റകുറ്റപ്പണിയുടെ ഭാഗമായി മാറ്റിയ സമയക്രമം രണ്ടു മാസത്തിനകം പിന്‍വലിക്കുമെന്നും, പഴയ സമയക്രമം തുടരുമെന്നും ഉദ്യോഗസ്ഥര്‍ എംപിമാരെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com