കൊച്ചി: തമിഴ്നാട്ടില്‍ പിടിയിലായ കൊള്ളപ്പലിശക്കാരന്‍ മഹാരാജ മഹാദേവനെ പൊലീസ് കീഴടക്കിയത് സിനിമാ സ്റ്റൈൽ ഏറ്റുമുട്ടലിനൊടുവിൽ. അതിസാഹസികമായാണ് മഹാരാജനെ പള്ളുരുത്തി സിഐയും സംഘവും അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ എത്തിയ പൊലീസ് മഹാരാജന്‍ താമസിക്കുന്ന കോളനിയില്‍ എത്തി. എന്നാല്‍ വലിയ പ്രതിഷേധമാണ് പൊലീസിന് നേരിടേണ്ടി വന്നത്.
ആളുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസിന് ഇയാളെ വണ്ടിയില്‍ കയറ്റാന്‍ കഴിഞ്ഞില്ല. സംഘർഷ സാഹചര്യം ഉണ്ടായതോടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ച് ആളുകളെ വിരട്ടിയോടിച്ചു. തുടര്‍ന്നാണ് മഹാരാജനെ കസ്റ്റഡിയിലെടുത്തത്. അതിനുശേഷം കോടതിയില്‍ ഹാജരാക്കി. ജൂലൈ 28 ന് കേരള പൊലീസ് ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ പൊലീസിന്‍റെ വണ്ടി തടഞ്ഞുവെച്ച് കൂട്ടാളികള്‍ മഹാരാജനെ രക്ഷിക്കുകയായിരുന്നു.
കൊച്ചി സ്വദേശി ഫിലിപ്പ് ജേക്കബ് എന്നയാളാണ് കൊള്ളപ്പലിശ സംഘത്തിനെതിരെ ആദ്യം പരാതി നല്‍കിയത്. 40 ലക്ഷം രൂപ വായ്പ എടുക്കുകയും പിന്നീട് പലിശയും കൊള്ളപ്പലിശയുമടക്കം തിരികെ നല്‍കിയിട്ടും മഹാരാജയുടെ കൂട്ടാളികള്‍ ഉപദ്രവിക്കുന്നതായും കാണിച്ച് ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേരളം കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ പലിശ ഇടപാട് നടത്തുന്നത് ചെന്നൈ സ്വദേശിയായ മഹാരാജ മഹാദേവനാണെന്ന് പൊലീസിന് വ്യക്തമായത്.
ചെന്നൈയിൽ നിന്നും പിടികൂടിയ മഹാരാജനെ പൊലീസ് സംഘം കരിപ്പൂരിലെത്തിച്ചു. ഇവിടെ നിന്നും പൊലീസ് സംഘം കൊച്ചിയിലേക്ക് തിരിച്ചു.
കൊച്ചി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിച്ച് മഹാരാജയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ