ചിണ്ടത്തി ഒന്നു മയങ്ങിപ്പോയി. അപ്പോഴാണ് ആ ശബ്ദം. വയസ്സായതോണ്ടാവും ചെറിയ ഒച്ചകള്‍പോലും വല്യേ വേദനയായി തലയ്ക്കകത്തു കേറുന്നു. തെങ്ങീന്നു തേങ്ങ പൊതോംന്ന് വീണതാണ്. മുന്‍പൊക്കെ തെയ്വങ്ങള് കേറിവര്ണ ഒച്ച്യായിട്ടാണ് തോന്നാറ്. ഏതു പാതിരായ്ക്കും ചിരീം കരച്ചിലും ഒരുമിച്ച് വരും ഇത്തിര്യേരം മലര്‍ന്നു കെടക്കും. പിന്നെ തെങ്ങിന്‍ ചോട്ടിലേക്കോടും. ദ്ലാവോ വെട്ടോ വേണ്ട, ആ ഓട്ടത്തിന്. ഇരുട്ടിലോ നിഴലിലോ ഒളിച്ചുകെടന്നു ചിരിക്കണ തേങ്ങ കൈയിലെത്ത്യാ ഒരു സന്തോഷം ണ്ട്.
പത്തന്‍പതു വര്‍ഷം കഴിഞ്ഞില്ല്യേ? വെള്ളപ്പൊക്കത്തിന്റെ അപ്പറത്തോ ഇപ്പറത്തോ ഒരീസാവും അങ്ങനെയൊരു ശബ്ദം ആദ്യം കേട്ടത്. സൂക്ഷം കണക്കാക്കാനറീല്ല്യ. അത്രയ്ക്കു വിവരല്ല്യലോ. ചിണ്ടന്‍ കൂട്ടിക്കൊണ്ടന്ന അന്നു രാത്രീലാണ് ആദ്യം ആ ഒച്ച കേട്ടത്. ആരും കേക്കരുതേന്നും ഒച്ചീണ്ടാവര്തേന്നും പ്രാര്‍ത്ഥനയോടെയാണ് തേങ്ങ പാതിരയ്ക്ക് തടത്തില്‍ വന്നു നിലംപൊത്തുക. ചിണ്ടത്തിക്കു മാത്രം കേള്‍ക്കാന്‍ പറ്റണ ശബ്ദേ അതിന്ണ്ടാവൂ.
ആദ്യരാത്രീലെ കോലാഹലങ്ങള്‍ മുഴുക്കെ കഴിഞ്ഞ് ചിണ്ടന്‍ ഉറക്കത്തിലേക്ക് വീഴുകയും കൂര്‍ക്കം വലിക്കാന്‍ തുടങ്ങുകയും ചെയ്ത നേരത്താണ് ചിണ്ടത്തിയുടെ ചെവീല്‍ മന്ത്രിക്കണപോലെ തെങ്ങിന്‍ മണ്ടയില്‍നിന്നു ചെറിയൊരു ഞരക്കം. തേങ്ങ അടര്‍ന്നു പോരികയാണ്. ചിണ്ടത്തിക്ക് അതു പിടികിട്ടി. തേങ്ങയുടെ അവസാന ശ്വാസം പുറത്തേക്കു പോവുമ്പോഴുള്ള ഞരക്കം. ആ വീട്ടില്‍ വേറാരും അതു കേട്ടില്ല. അവസാന നേരത്ത് എന്തേലും സഹായം വേണേരുന്നോ? വന്നു വീഴുമ്പോള്‍ ഒന്നും പറ്റാതിരിക്കാന്‍ പൊതയിടണം. ചൂടുകൊറയ്ക്കാനും നല്ലതാ.
പൊറത്തേക്കോടിച്ചെന്ന് ആ തേങ്ങയെടുക്കാന്‍ അന്ന് ആദ്യരാത്രീലന്നെ ചിണ്ടത്തിക്ക് തോന്നീതാ. വേണ്ടാന്നു വച്ചതാണ്. ആ രാത്രി തന്നെ കിടക്കപ്പൊറുതിയില്ലായ്മ കാട്ടരുതല്ലോ. തെങ്ങിനെ പകലേ നോക്കി വച്ചേര്‍ന്നതാ. രാത്രി കഴിഞ്ഞ്, തൂവെളിച്ചം ആകാശത്തിന്റെ മണ്ടേന്ന് ഊരിച്ചാടാന്‍ തൊടങ്ങീപ്പൊത്തന്നെ കിടക്കപ്പായില്‍ നിന്നെണീറ്റ് ചിണ്ടത്തി തെങ്ങിന്‍ചോട്ടിലേയ്ക്കോടി. ഒരു പൊറം പഴുക്കടയ്ക്ക പോലേം മറ്റേ പൊറം പച്ചെലനെറോം. ഒരു മുഴുത്ത തേങ്ങ. അപ്പൊ പെറന്ന കുഞ്ഞിനെ വാരിയെടുക്കുമ്പോലെ ചിണ്ടത്തി ആ തേങ്ങ കൈയിലെടുത്തു. ആരെങ്കിലും തട്ടിപ്പറിക്കാന്‍ വന്നാല്‍ വിട്ടുകൊടുക്കില്ലെന്ന ശാഠ്യം അപ്പോഴവളെ പൊതിഞ്ഞു.
ചിണ്ടന്‍ രാത്രിയില്‍ കാണിച്ച വേലത്തരങ്ങള്‍ അവളുടെ മനസ്സില്‍നിന്ന് അപ്പോള്‍ ഇഴുകിയിറങ്ങി. അന്നു തൊടങ്ങ്യേ ബന്ധാ ആ തെങ്ങുമായി.
ചിണ്ടത്തികൂടി വന്നപ്പോള്‍ ആ കൂരയില്‍ ആറു പേരായി. നാലോ അഞ്ചോ സെന്റ് സ്ഥലത്ത് കൂര കൂടാതെ ഒരു തെങ്ങും. ഒത്ത പുരുഷനെപ്പോലെ ആ തെങ്ങ് അവരുടെ പാര്‍പ്പിടത്തിനു മീതെ ഓലപ്പീലി വിടര്‍ത്തി കാവലാളായി തലയുയര്‍ത്തി നിന്നു.
വന്ന കാലത്തെ കാര്യങ്ങളെല്ലാം ഏതെല്ലാം വിധത്തിലാണ് മാറിമറിഞ്ഞത്. ആദ്യം ചിണ്ടന്റെ അമ്മ പോയി. അച്ഛനു മുന്‍പേ ചിണ്ടന്റെ മൂത്ത ഒടപ്പെറപ്പുകള്‍ രണ്ടും പോയി. പിന്നെയാണ് ചിണ്ടന്‍. ഏറ്റവും ഒടുവില്‍ അച്ഛനും.
പെരേലിരിക്കാന്‍ നേരല്യാത്ത രണ്ടു മക്കളുണ്ട്. വലുതായി. കല്യാണവും കഴിഞ്ഞു. അവരുണ്ട്. എവിടൊക്കെയോ ആണെന്നു മാത്രം.
വയസ്സ് കൂടിക്കൂടി വരുന്നു. നടു കൂനിക്കൂനി വരുന്നു. കാഴ്ചയും കുറഞ്ഞു കുറഞ്ഞു വരികയാണ്. തെങ്ങിലെത്ര പച്ചപ്പട്ടയുണ്ട്, വെട്ടാനുള്ള കൊതുമ്പെത്രയുണ്ട്. കോഞ്ഞാട്ട, കൊഴിഞ്ഞില്, മച്ചിങ്ങ, കരിക്ക്, ഇളനീര്, തേങ്ങ വെളഞ്ഞതും വെളയാത്തതും. ഈ കണക്കെല്ലാം ഹൃദയത്തിലാണ്. കണക്കു സൂക്ഷിക്കാന്‍ കണ്ണു വേണ്ട, ഓര്‍മ്മകളുടെ മധുരം നുണയാന്‍ നാവും.
ഇപ്പൊ അതല്ല കാര്യം. കുറ്റിയടിച്ച് കയറ് പാകിപ്പോയിരിക്കുന്നു. ചിണ്ടനില്ല. പിള്ളേരെവിടെയോ എന്തോ? അല്ലെങ്കിലും അവര്‍ക്കിതൊന്നും വേണ്ട. ഒരു ചമ്പത്തെങ്ങ് പോയാല്‍ അവര്‍ക്കെന്ത്?
അമ്പലത്തിലേക്ക് അതിലേ ഒരു വഴീണ്ട്. കാടും പടലും കേറി, ഉണ്ടെന്നു തോന്നാതെ കെടക്കണ ഒരു വഴി. ഇപ്പൊ ആ വഴി തൊറക്കാന്‍ പോണു. ഉത്സവക്കാലത്ത് ഇനി ആന ഇതിലേ പോണത്രേ.
ചിണ്ടത്തി ഇതുവരെ ആ ക്ഷേത്രത്തില്‍ പോയിട്ടില്ല. ആരും തടസ്സപ്പെടുത്തിയതുകൊണ്ടല്ല. അവിടെയാണോ ദൈവമുള്ളത്? വീട്ടില്‍നിന്നു പുറത്തു പോകാത്തതിനാലാവാം, അതുപോലെയൊന്നു മുന്‍പ് കണ്ടിട്ടില്ല. ക്ഷേത്രമെന്നാണതിനെ പറയുന്നത്. വലിയ മതിലും അതിനും മീതെ ഉയര്‍ന്നു കാണുന്ന അകത്തെ കെട്ടിടവും കൂടിയതാണ് ആ ക്ഷേത്രം. മുന്‍പ് ജയില്‍പ്പടി വഴി വിയ്യൂര് പാടത്തയ്ക്ക് പണിക്കു പോവാറുണ്ട്, അമ്മയ്ക്കൊപ്പം. അപ്പൊ പൊറത്തുനിന്നു കാണാറുള്ള ജയിലും ഇവ്ടത്തെ ക്ഷേത്രവും തമ്മില്‍ ഒരു വ്യത്യാസവുമില്ല. വലിയ മതിലും അതിനു മീതെ ഉയര്‍ന്നു കാണുന്ന കെട്ടിടവും തന്നെ രണ്ടിടത്തും.
തെങ്ങിനു പ്രായായി. ആയുസ്സധികല്ല്യ. അതു മുറിച്ചിട്ടേള്ളൂ, വേറെ കാര്യംന്നാണ്. ഭൂമിയില്‍ ഒരു ചമ്പത്തെങ്ങിനെന്തുണ്ട് കാര്യം?
അതങ്ങനെയാവാന്‍ വയ്യലോ. തെങ്ങിന് പനീണ്ടോ ജലദോഷണ്ടോ എന്നന്വേഷിക്കുകയും സന്ധ്യയ്ക്ക് കടുകും മുളകും ഉഴിഞ്ഞെറിയുകയും ചെയ്തു പോന്നയാള്‍ക്ക് അതു ചമ്പയായാലും ചെറുപ്പം തന്നെ. ഓരോ കേറ്റത്തിനും കൊറഞ്ഞതു നൂറു തേങ്ങയെന്നാ കണക്ക്. കൊറഞ്ഞാ, ചിണ്ടത്തി മണ്ടേല്‍ക്ക് നോക്കി തെങ്ങിനെ വിളിക്കും. സൂക്കേടുവന്ന് എല വാടിത്തൊടങ്ങ്യാ വെളുത്തുള്ളി ചതച്ചതും പൊകലീം വെള്ളത്തിലിട്ടു വച്ചു്, ചിണ്ടനെക്കൊണ്ട് തെങ്ങിന്‍ മണ്ടേല് ആ വെള്ളം ഊറ്റിയെടുത്ത് തളിപ്പിക്കും.
തെങ്ങിനു വളമാവുമെന്നു തോന്നിയാല്‍ വഴീന്നു കിട്ടണതൊക്കെ ചിണ്ടത്തി എടുത്തോണ്ടു പോരും. ആട്ടിന്‍കാട്ടം, കോഴിക്കാട്ടം, ശീമക്കൊന്നേടെ എല, ചാണം അങ്ങനെയെന്തും. തെങ്ങിന്‍ തടം കണ്ടാ കൊത്യാവും. അതിന്റെ കടയ്ക്കെ തെങ്ങിനാവശ്യല്ലാത്തതൊന്നും പാടില്യാന്നാ. വെള്ളത്തിന്റെ കാര്യത്തിലും ചില ചിട്ടകളുണ്ട്. അഴുക്കു കലര്‍ന്ന വെള്ളം പാടില്ല. മാലിന്യം കലര്‍ന്നു കൊഴുത്ത വെള്ളം പാടില്ല. തെങ്ങിന്‍ പള്ളേല്, എച്ചിലുകൊണ്ടന്നിടാന്‍ പാടില്ല. എന്തിനധികം, കുട്ട്യോള്‍ക്ക് കളിക്കാന്‍ വരെ തെങ്ങിന്‍ ചോട് അനുവദിച്ചു കൊടുക്കാന്‍ സമ്മതായിരുന്നില്ല, ചിണ്ടത്തിക്ക്.
ഇങ്ങനൊരു ചിണ്ടത്തി എന്നാണെങ്കില്‍ പേരിനെച്ചൊല്ലിയും ചിണ്ടത്തി തര്‍ക്കം പറയും. തെയ്വങ്ങടെ പേര് പാടില്ലാത്തോണ്ടാ. അല്ലെങ്ങെ പാര്‍വതീന്നോ രാധാന്നോ തനിക്കു പേരിട്ടേനെ. എന്നാലും ചിണ്ടത്തി അത്ര മോശം പേരല്ല. ചിണ്ടന്‍ന്നു പേരുള്ളാളല്ലേ വേട്ടത്. ഭാഗ്യം തന്ന്യാ. ഒരു തെങ്ങ്ള്ള വീട്ടില്‍ക്ക് വരാനൊത്തതും ഭാഗ്യാ.
പറഞ്ഞിട്ടെന്താ, ആ ഒരു തെങ്ങാ ക്ഷേത്രത്തില്‍ക്ക് ആനേ നടത്തിക്കാന്‍, മുറിക്കാന്‍ കണ്ടേക്കണേ. ആരെങ്കിലും സമ്മതിച്ചു കൊടുക്കോ? ഒരൂസങ്ങ്ട്ട് പോണം. ജയിലിന്റന്തീള്ള ക്ഷേത്രത്തില് തെയ്വണ്ടോന്നറിയണം. ഒരു തേങ്ങാക്കൊത്തിന് അഞ്ച് പൈസ വെലേള്ളപ്പൊ അതു വാങ്ങാന്‍ പാങ്ങില്യാണ്ട് കഴിഞ്ഞോരാ, അറിയ്യോ, വല്യേ ആനേള്ള തെയ്വത്തിനറ്യോ? ആനക്കിതിലേ തന്നെ വഴി നടക്കണം പോലും. ത്ഫൂ...
ചിണ്ടന്‍ ഇല്യാത്തതു കഷ്ടായി. നാലു നാള്യേരം വിറ്റ കാശ് കൊടുത്താ കള്ളുകുടിച്ച് അവര്ടെ തെയ്വത്തിന്റെ നടയ്ക്കെ ചെന്ന് നാലു തെറി വിളിച്ചേനെ. പിന്നെ വര്ല്യ അവളാര് ആനക്കാര്യോം പറഞ്ഞ്. ഭാഗ്യല്യാണ്ടുപോയില്ലേ? കള്ള് കുടിക്കാന്‍ നാള്യേരം കൊട്ക്കാന്നു പറഞ്ഞാ ചിണ്ടനതെത്ര സന്തോഷായേനെ. തെയ്വത്തിനെ ചീത്ത വിളിക്ക്യാച്ചാ പറയാനൂല്ല്യ. എന്തൂട്ട് തേങ്ങടെ മൂടാ, തെയ്വം നമക്ക് തന്നേ, എന്നാ എപ്പഴും പറയാറ്. ഒന്നും കിട്ടാണ്ടന്നെ പണ്ടാറടങ്ങേം ചീതു.
പഴേ കത്യാ, ചെറുപ്പത്തിലെ. തെളിച്ചു പറഞ്ഞാ കല്യാണം കഴിഞ്ഞപ്പഴത്തെ. ചിണ്ടനറിഞ്ഞാ മ്മ്ളെ കൊന്നേനെ. കൊന്നോട്ടേന്നാ വിചാരിച്ചേ. അങ്ങനെ ചാവ് ണോണ്ടെന്താ കൊഴ്പ്പം. ചിണ്ടനവകാശണ്ട്, ചിണ്ടത്ത്യേ കൊല്ലാന്‍. തെറ്റീദ്ട്ടല്ലേ. വീട്ടിലിയ്ക്ക് കേറ്റിക്കൊണ്ടന്നേന്റെ എഴാം പക്കം അങ്ങനൊരാശ തോന്നാമ്പാടുണ്ടോ? ഇല്ല്യ. ചിണ്ടത്തിയ്ക്കതറിയാം. ന്നാലും ഒരൂസം ആ തെങ്ങിനെ ഉമ്മവയ്ക്കണം. ആര്വറിയാണ്ടെ വേണം. കെട്ടിപ്പിടിച്ച് തുരുതുരാ ഉമ്മവയ്ക്കണം. അതു കഴ്ഞ്ഞിട്ടു കൊന്നോട്ടേന്നാര്ന്നു. തെങ്ങ് കൊതിപ്പിക്ക്യന്ന്യാ. ഇവ്ടെ വന്നേപ്പിന്നെ വേറൊന്നിനോടും ഇത്വരെ ഇങ്ങനെ പൂതീണ്ടായിട്ട്ല്ല്യ. മാങ്ങാച്ചമ്മന്തി വേണ്ട. മുതരപ്പുഴ്ക്ക് വേണ്ട. വെള്ളം ഊറ്റിക്കുടിച്ചു ചോറാക്കി ഉച്ചക്ക് കഴിക്കണ്ട. വൈന്നേരത്തെ കടും ചായേല്ക്ക് വറത്ത അരിമണീം വേണ്ട. അപ്പറത്തതാ നിക്ക്ണു ഒന്നിനെക്കോണം പോന്ന തെങ്ങ്. വിടര്‍ന്ന പൂക്കൊല ഇളം മഞ്ഞ നെറത്തില്‍ കാറ്റിലൊലഞ്ഞങ്ങനെ നിക്കും. മണിമണിയായി പിന്നിലിക്കു തല ചാച്ച് പച്ചമഞ്ഞ മച്ചിങ്ങകള്‍. പെറന്നൊടനീള്ള കുരുന്നിനെപ്പോലെ കഴുത്ത് നീര്‍ത്താനോ ഒക്കത്തിരിക്കാനോ പറ്റാത്ത കുരുത്തോലകള്‍. മൂളിപ്പാട്ടോടെ പച്ചോലക്കൈകള്‍ ഇക്കിളി കൂട്ടാന്‍ വരുമ്പോള്‍ നെഞ്ചുവിരിച്ച് നിന്നിടത്തൂന്നനങ്ങാതെ കറുകറുത്ത ചിണ്ടന്‍ തടി. പൂതിയോടെ ചിണ്ടത്തി അരികു ചേര്‍ന്നുനില്‍ക്കും. ഉമ്മ വയ്ക്കില്ല. ആരേലും കണ്ടു വന്നാലോ.
പാത്തിക്കിരി തൊടക്കനെ പറഞ്ഞതേയ് എന്തു പന്യാന്നറീല്യാന്നാ. ആശ്വത്രിക്കെടെക്കേല് ചിണ്ടന്‍ ചെലപ്പൊ വില്ലു വളേണപോലെ വളയും. ചിണ്ടത്തിക്കു പിടിച്ചാ കിട്ട്ല്യ. ചെലപ്പൊ ചിണ്ടത്തി പോയി വെള്ളക്കുപ്പായട്ട പെമ്പ്രന്നോത്ത്യേ വിളിച്ചോണ്ട്രും. ആശ്വത്രിക്കാര്‍ക്ക് ഒടൂല് എന്താ ചെയ്യണ്ടേന്നറിഞ്ഞൂടാണ്ടായി. ഒന്നും കഴിക്കാണ്ട്വായിപ്പൊ എളനീം വെള്ളം കൊട്ക്കാന്‍ പറഞ്ഞു. ചിണ്ടത്തി ഓടി, വീട്ടില്‍ക്ക്. പാകത്തിന് ള്ളത് ഏഴെണ്ണണ്ട്. തെങ്ങിന്‍തടീമെ കൈ ചുരുട്ടി ഇടിച്ചും വിമ്മിക്കരഞ്ഞും ചിണ്ടത്തി കൊറച്ച്യേരം നിന്നു. പിന്നെ, കത്ത്യോണ്ട് തൊട്ടുതലോടി സമ്മതം പറയിച്ചു. ആളെ കേറ്റി ഏഴും നെലത്തു വീഴാണ്ട് കെട്ട്യെറക്കി. പിന്നെ മരുന്നും വേണ്ട മന്ത്റോം വേണ്ടാന്നായി. എളനീം വെള്ളം മാത്രം. രണ്ടാമതും മൂന്നാമതും വെള്ള ള്ളതു നോക്കി ഇടീച്ചു. ഏഴൂസം. പനി പമ്പ കടന്നു. ആള് കട്ട്ലേ എഴ്ന്നേറ്റിരുന്ന് ചിരിച്ചു. കോഞ്ഞാട്ട പോല്യായീച്ചാലും പൂക്കൊലയെ പൊതിഞ്ഞുനിക്ക്ണ പച്ചക്കൊത്മ്പ് പോലെ മുഖത്തിനു പ്രസരിപ്പുണ്ടായിരുന്നു.
അന്നൊരൂസം, വള്ളിക്കുട്ടി വന്നു വിളിച്ചത് എന്നെങ്കിലും ഓര്‍മ്മേന്ന് പൂവോ? പാവം വള്ളിക്കുട്ടി. അവള്‍ടെ മോളുട്ടി ചാല്ല് വീണാ ചത്തത്. ആരോ കൊന്ന് ചാലിലെറിഞ്ഞതാന്നും കേട്ടേര്‍ന്നു. പത്തുനാല്പതു വയസ്സ്ള്ള പെണ്ണൊര്ത്തി വെറ്തേങ്ങനെ ചാവോ? വെഷ്മാ. ഏഴു കഴിഞ്ഞന്നാ, വെളുപ്പിന് സങ്കടോം പറച്ചില്വായി വള്ളിക്കുട്ടി ഓടിവന്നേ. എഴൂസം കൊണ്ട് അവളെത്ര്യാ ശോഷിച്ചേ. അങ്ങ്ടില്യാണ്ടായി. ഓര്‍ക്കുമ്പൊ ഇപ്പഴും സങ്കടാ. ചിണ്ടത്ത്യേ, പുണ്യാഹത്തിന് എളനീം വെള്ളം വേണടി മോളേ, ഒന്നു സഹായിക്കട്യേ, മ്മ്ടോടെ തെങ്ങില്ല്യാണ്ടല്ലേ, ഒരെളനീരിട്ടു താ മോളേ.
അന്ന് ചിണ്ടന്‍ വെളുപ്പിനന്നെ എണീറ്റ് മൂടും തട്ടി പോയേര്‍ന്നു. എവ്ടയ്ക്കോ എന്തോ? ആലോചിച്ചു നിക്കാനെടേല്ല്യ. എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാന്‍ പറ്റ്ണ കാര്യാണോ? മൊളങ്കമ്പുകള് ഏച്ചുകൂട്ടി തോട്ടി പോലൊന്നുണ്ടാക്കി. വെളഞ്ഞതും എളനീരും കരിക്കുമൊക്കെ ചിണ്ടത്തിക്ക് വേണ്ടപോലറിയാം. ഏച്ചൂട്ടിയതൊക്കെ വേര്‍പെട്ട് തോട്ടി പലതായി പിരിയും മുന്‍പ് ചിണ്ടത്തി അതെടുത്തുയര്‍ത്തിയതും കവിണി ഒരു കുലയിലേക്കു ചേര്‍ത്തതും കുലയില്‍നിന്ന് ഒരു ഇളനീര്‍ അടര്‍ത്തിമാറ്റിയതും ഒറ്റ കെതപ്പിനു കഴിഞ്ഞു. വള്ളിക്കുട്ടി താഴെ വീണ ഇളനീരെടുത്ത് പ്രാഞ്ചി പ്രാഞ്ചി നടന്നുപോയി. ചിണ്ടത്തി ആശ്വാസത്തോടെ അവളുടെ പോക്ക് കണ്ടു നിന്നു. അങ്ങനെ ചിണ്ടത്തീടെ തെങ്ങ് ഒരു കണക്കിന് ഭാഗ്യം ചെയ്‌തോനായി.
കെട്ട് നെറ്യായാ ആധീട്ത്തോടും, ചിണ്ടത്തി. എന്താന്നോ. സാമ്യാര് ചമ്രം പടീട്ടിരുന്ന് കത്തിമൊനോണ്ട് നാളികേരക്കണ്ണു തൊരൊന്ന് വെള്ളം കളേം. ന്നട്ട് നെയ്യൊഴിച്ച് കണ്ണ് മൂടും. അരക്ക് വയ്ക്കും. ആ തേങ്ങ്യാ മലയ്ക്ക് കെട്ടില് വച്ച് കൊണ്ടോവ്വാ. ആ നേരത്ത് തെങ്ങില് തേങ്ങീല്ലിങ്ങിലോ? വല്ലോര്ടേം തേങ്ങ കാശിനു വേടിച്ച് മലയ്ക്കു കൊടുത്തയച്ചിട്ടെന്താ? ഒരു കാര്യോല്ല്യ.
തെങ്ങിന്‍ തടത്തിലെറങ്ങി നിന്നു മോളിലിക്ക് നോക്കി ചിണ്ടത്തി വിളിച്ചു കൂവും. വേണ്ടേലധികം തിന്നാന്‍ തരണതെന്തിനാ? കുടുമ്മത്തൊരു കാര്യം വരുമ്പൊ ഒപകാരപ്പെടണ്ടേ? കുടുമ്മക്കാരനെ നോക്കണേക്കാള്‍ നന്നായിട്ടല്ലേ ചിണ്ടത്തി നോക്കണേ? കെട്ട് നെറക്കാന്‍ ഞാനെവ്ട്യാ തേങ്ങ തപ്പി പ്പോണ്ടേ?
നൂറു നൂറ്റമ്പതെണ്ണം കൊല്യോടെ കെട്ട്യെറക്കുമ്പൊ ഓര്‍ക്കണാര്ന്നു എന്നോ മറ്റോ തെങ്ങ് തിരിച്ചു ചോദിച്ചാ ചിണ്ടത്തീടെ നാവെറങ്ങിപ്പോവും. മൊഖം കീഴ്പ്പട്ടാക്കി ഒന്നു പിറുപിറുക്കാന്‍ വരെ പറ്റാണ്ട് മാറിപ്പോരും.
ശര്യല്ലേ, തെങ്ങിനെ പറഞ്ഞിട്ടെന്താ?
ആ ഒറ്റത്തെങ്ങിന്റെ ഓലമെടഞ്ഞുണ്ടാക്കി, ഉമ്മറത്ത് മൊളന്തൂണു കുഴിച്ചിട്ട് ചെറ്ങ്ങനെ പരത്തിക്കെട്ടിയ പന്തലല്ലേ കെട്ട് നെറക്ക്? പന്തലിന്റെ നാലു പൊറോം അരങ്ങിടാന്‍ കുരുത്തോല മൂന്നു പട്ട്യല്ലേ വെട്ടീത്? എന്താ പറേണ്ടേ, പൊരയ്ക്കിത്ര ചന്തണ്ടായത് ആ പന്തലും കുരുത്തോലേം വന്നപ്പഴല്ലേ. ചിണ്ടന്‍ കുത്തിര്ന്ന് കെട്ടു നെറേടെ തെരക്കിലും കുട്ട്യോള്‍ക്ക് തത്തേം പന്ത്വൊക്കെണ്ടാക്കും. തെങ്ങിനെന്താ സന്തോഷം. ഒക്കെ ഞാന്‍ തന്നതല്ലേ എന്നൊരു ഭാവം. പലതരത്തിലായി തെങ്ങ് പൊരയ്ക്കകത്തും പൊറത്തും നെറയണ ദിവ്സാ അത്. അവ്ല് നേദ്യത്തിലും പൂവടേലും കാലത്തെ ഉപ്പ്മാവിലും ഒക്കേണ്ടാവും അന്ന് നാളികേരം. കെട്ട് നെറച്ചു മലചവ്ട്ടാന്‍ പൊറപ്പെടുമ്പൊ മുറ്റത്തൊരു കരിങ്കല്ല് വച്ചിട്ടുണ്ടാവും. കുട്ട്യോളൊക്കെ കാത്തുനിക്കും. ആ നേരത്ത് അവരുടെ ഉളളാകെ തെളച്ച് മറിയ്ണ്ണ്ടാവും. സ്വാമിമാര്‍ ഓരോരുത്തരായി പൊറത്തേക്കെറങ്ങുന്നതിനു മുന്‍പ് വലതു കൈയിലെ നാളികേരം കരിങ്കല്ലില്‍ എറിഞ്ഞൊടയ്ക്കും. മിടുക്കുള്ള കുട്ടികള്‍ അതു പെറുക്കിയെടുക്കും. ചെലര്‍ക്കു കിട്ടും.
ചെലര്‍ക്കധികം കിട്ടും. ഈ കാഴ്ച കണ്ട് തെങ്ങിന്റേം ഉള്ള് പെടയ്ക്കും. ഇപ്പൊ ചിണ്ടനില്ല. കെട്ടു നെറേല്ല്യ. തെങ്ങിനെ കയറു കെട്ടിത്തിരിച്ച് കൊല്ലാന്‍ മാറ്റിനിര്‍ത്തീരിക്ക്ണു.
ചിണ്ടത്തി കുളിച്ച് തയ്യാറായി. അട്ക്കളേച്ചെന്നു തീകൂട്ടി. പുത്യേ പാദ്യേംപൊറം. സിമന്റിട്ട അടുപ്പ്. പൊക മുഴോന്‍ വീടിന്റെ മോളീക്കൂടി ആകാശത്തക്ക് ചുരുളുചുരുളായി പോയ് മറയും. ചിണ്ടന്‍ പറയ്യാ സ്വര്‍ഗ്ഗത്തിലിക്ക് വഴികാട്ട്ണ പണ്യാ അടുക്കളേന്നെറങ്ങണ പൊകയ്ക്ക്ന്നാ. ശര്യാവും. വീട്ടീന്ന് പൊറത്തെറങ്ങ്യാ എവ്ടേം തങ്ങാണ്ട് ഒറ്റ പോക്കല്ലേ. സ്വര്‍ഗ്ഗത്തിലേക്കന്ന്യാവും. സ്വര്‍ഗ്ഗണ്ടേരിക്കും. ഓരോര്ത്തര്ടെ മനസ്സോരോ തരല്ലേ. മേഷ്ട്റ് പറഞ്ഞാലും വിശ്വസിക്കണ്ടാന്നാ പണ്ടേക്കുപണ്ടേ അച്ഛ പറഞ്ഞേര്‍ന്നത്. സ്വര്‍ഗ്ഗോം നരകോം രണ്ടായിട്ടില്ല്യ. വീടന്ന്യാ സ്വര്‍ഗ്ഗം. അതന്ന്യാ നരകോം. തല്ലൂടുമ്പഴും ചട്ടീം കലോം എറിഞ്ഞൊടക്കുമ്പഴും നരകം. കളീം ചിര്യായിട്ട് ഒന്നിച്ചിരിക്ക്യേം നല്ലതെന്തേലും സമാധാനായിട്ട് കഴിക്ക്യേം ചെയ്യുമ്പൊ സ്വര്‍ഗ്ഗം. അച്ഛ ഒരു കമ്മൂണിസ്റ്റാര്‍ന്നു. തനി ചോപ്പ്. അങ്ങനത്താള്‍ള് ഇപ്പഴൂണ്ടാവും. അവര്ടെ വീടൊക്കെ സ്വര്‍ഗ്ഗന്നെ. ആരേം പേടീല്ല്യാത്ത ഒരു കരിമുട്ട്യായ്രുന്നു അച്ഛ. അച്ഛേണ്ടാര്‍ന്നങ്ങെ അമ്പലത്തില്ക്ക് വഴീന്ന് പറഞ്ഞ് പാക്യേ കയറൊക്കെ വലിച്ചു ചുരുട്ടി അട്പ്പീ തള്ള്യേനെ. ആ കാലൊക്കെ പോയി. മക്കള്‍ക്കൊന്നും ഒരു വീറില്ല്യ. ഇന്യെന്നാ പ്രാപ്തീണ്ടാവ് ആ.
അട്പ്പ് പൊകയ്ണ്. ഓരോന്നു വിചാരിച്ചിര്ന്ന് നേരം പോയി. സിമന്റിട്ട പുത്യേ അടുപ്പ് ചിണ്ടത്തിക്ക് എണങ്ങീട്ട്ല്യ. നെലത്തിര്ന്ന് ഊതലാര്ന്നു മുന്‍പ്. പിള്ളേരത് പൊളിച്ച് ഉയര്‍ത്തിക്കെട്ടി. ഇപ്പൊ ഇരുന്നു കത്തിക്കാന്‍ പറ്റില്ല്യ. നിക്കണം. ന്നാലും പഴേ അടുപ്പു പോല്യല്ല. കത്തിപ്പിടിച്ചാ കൊറച്ച്യേരം അട്ത്ത്ണ്ടായില്ലേലും കത്തിക്കോളും. കാര്യെന്തൊക്യായാലും പിള്ളേര്ക്കതിനൊക്കെ വകതിരിവ്ണ്ട്. പണിക്കാരെ വിളിച്ചോണ്ടന്ന് പുത്യേ അട്പ്പ്ണ്ടാക്കീല്ല്യേ?
കാലത്തയ്ക്കിള്ളതൊക്കെ ണ്ടാക്കി വയ്ക്കാന്നേള്ളൂ. തിന്നാനാരൂല്യ. ചിണ്ടത്തി ഉച്ച്യാവാതെ ഒന്നും കഴിക്കില്ല്യ. കെഴുക്കോറത്തെ ചവിട്ടുമ്മന്ന് വെയില് താഴോട്ടെറങ്ങണം. അതാ ചിണ്ടത്തീടെ നേരം. ഏതെങ്കിലും കുട്ട്യോള് വന്നാ വല്ലതും കൊടുക്കാലോച്ച്ട്ടാ കാലത്തന്നെ ണ്ടാക്കണേ. ഇന്ന് വരും. കുട്ട്യോളൊക്കെക്കൂടി വരാന്നു പറഞ്ഞ്ട്ട്ണ്ട്. കൊണ്ട്വട്ക്കണ പുത്യൊരു ഫോണ്‍ യന്ത്രം അവര്ടേല്ണ്ട്. അതു കൊണ്ടോരും. കൊണ്ടോരുന്നല്ല. അവര് ദേവന്നു. ദേ കേക്ക്ണു, പാട്ടും ബഹളോം.
മുത്ത്യേ മുത്ത്യേ ഞങ്ങ്ള് വന്നേ
ഞങ്ങള് വന്നേ ഞങ്ങള് വന്നേ
ഫോണ്‍ കൊണ്ടന്നേ ഫോണ്‍ കൊണ്ടന്നേ
നമ്മക്കിന്നിനി വിളിയൊടുവിളിയാം
അല്ലേലും ഇപ്പള്‍ത്തെ കുട്ട്യോള്‍ക്ക് മടീണ്ടോ പേടീണ്ടോ? എന്തിനും പോന്നോരാ. കയ്യാങ്കളീല്ല്യാണ്ട് കാര്യം നടന്നാ മത്യാര്‍ന്നു.
പഞ്ചായത്ത് പ്രസിഡണ്ട്, എം.എല്‍.എ., കൃഷി മന്ത്രി ഇവര്‌ട്യൊക്കെ നമ്പറ്ണ്ട്. അപ്പൊ നമ്മക്ക് വിളിക്കാം മുത്ത്യേ
അല്ല മക്കളേ മരിച്ചോരേം വിളിക്കാമ്പറ്റ്വോ. അതും നടക്കുമെന്ന വിചാരത്തോടെ ചിണ്ടത്തി ചോദിച്ചു. അങ്ങനെയൊരു ചോദ്യത്തില്‍ തട്ടിമറിഞ്ഞ് കുട്ടികള്‍ കൂട്ടച്ചിരിയായി. അവര്‍ മുഖത്തോടു മുഖം നോക്കി ചിരിക്കാന്‍ തൊടങ്ങി. എഴുന്നേറ്റു നിന്നു ചിലര്‍. നെലത്തു വീണുരുണ്ടു ചിലര്‍. അവരങ്ങനെ ചിരിച്ചാര്‍ത്തു. ചിണ്ടത്തീടെ മുഖത്തു നോക്കിയാല്‍ അവരില്‍ ചിരി പൊട്ടുമെന്ന നിലവന്നു.
പോഴത്തമായിപ്പോയെന്ന് ചിണ്ടത്തിക്കു തോന്നി. ചിണ്ടത്തി വിചാരിച്ചത് ചിണ്ടനെ ഒന്നു വിളിക്കാന്‍ കഴിഞ്ഞാല്‍ എളുപ്പത്തില്‍ തെങ്ങിന്റെ കാര്യത്തില്‍ ഒരു തീരുമാനമായേനെയെന്നാണ്. ദൈവത്തെ കാണല് പണ്ടേള്ളതാ. മരിച്ചവരുടെ ആത്മാക്കളെ വിളിച്ചുരുത്തണേനെപ്പറ്റി കുട്ട്യോള്‍ക്കറിഞ്ഞൂടാ. ഈ യന്ത്രം മനസ്സു വച്ചാല്‍ അത് എളുപ്പം നടക്ക്വാരിക്കും. എന്നാല്‍ കുട്ട്യോള്‍ക്കതറിഞ്ഞൂടാ. അവ്റ്റങ്ങളോട് പെണങ്ങീട്ടെന്താ കാര്യം? പെണങ്ങണ്ട. ചിരി കഴിഞ്ഞിട്ട് അവരെന്താ കാട്ടണേന്ന് നോക്കാം.
കുട്ടികള്‍ക്കും സംശയമായി. മുത്തിക്കു ഫോണ്‍ കൊടുത്താല്‍ ഏതോ ആത്മാവിനോടെന്നപോലെ സംസാരിച്ചാലോ? നാണക്കേടാവും. ചിരി മാഞ്ഞിട്ടും അവര്‍ ചിരിയുടെ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നത് അതുകൊണ്ടാണ്. പിന്നെ അവരിലൊരാളുടെ ഉള്ളില്‍ പുതിയൊരു മൊട്ടു വിടര്‍ന്നു. തമ്മില്‍ തമ്മില്‍ അവര്‍ ചെവി കടിച്ചു. തീരുമാനമായി. മുത്തിയോടു പറയാതെ തന്നെ അവരുടെ നേതാവ് തകുക്കു മുണ്ടന്‍ അല്പം മാറിനിന്ന് ഫോണ്‍ കടിച്ചുതിന്നാന്‍ തുടങ്ങി. ആദ്യം കയ്പക്ക പോലെയും പിന്നെ മുഴുത്ത ചക്കരമാമ്പഴം പോലെയും അവനത് തിന്നുകൊണ്ടിരുന്നു. കാര്യം ശുഭം. മുത്ത്യേ ആള്‍ക്കാര് വരും. ഞങ്ങളൊന്നും ചെയ്യണ്ടാന്ന്. അവര് വേണ്ടത് വേണ്ടതുപോലെ ചെയ്‌തോളാന്ന്. അവ്ടീവ്ടീം നാലഞ്ച് പോസ്റ്ററെഴുതി പതിക്കണം. അതു ഞങ്ങളേറ്റു. ന്നാ പോരേ. കുട്ടി നേതാവ് കോമരമായി. മുത്തിയെ അനുഗ്രഹിച്ചു.
അങ്ങനെ വലിയൊരു ദൗത്യം പൂര്‍ത്തീകരിച്ച് കുട്ടിപ്പട മടങ്ങിപ്പോയി. ചിണ്ടത്തിക്ക് ഉള്ളില്‍ ആധി കേറാന്‍ തുടങ്ങി. പുലിവാലാവ്വോ, അവരൊക്കെ വന്നുകൂടി പെരേം കൂടി പൊളിച്ചുമാറ്റിയാലോ. പിള്ളേരുകൂട്ടം ആരോടൊക്ക്യാ വിളിച്ചു പറഞ്ഞേക്കണതാവോ? അവര്‍ പടിഞ്ഞാറേ വാതിലടച്ച് പെരേടെ പിന്‍ഭാഗത്തെ മുറ്റത്തേക്കു വന്നു. അല്പനേരം തെങ്ങിന്‍ ചോട്ടില്‍ ചെന്നു നിന്നു.
തെങ്ങ് കളയാന്‍ പറ്റില്യ. ആരേ വിളിച്ചാലും വേണ്ടില്ല്യ. പേടിച്ചിട്ടെന്താ? ആള്‍ള് കൂട്യോട്ടെ. എന്താച്ചാ പറഞ്ഞോട്ടെ. തെങ്ങ് വെട്ടി വഴീണ്ടാക്കണത്രേ. പറ്റ്ല്യ. ചോയ്ക്കാനും പറ്യാനും ആളില്യാന്നു കര്തീട്ടാ? സമ്മതിച്ചു കൊട്ക്ക്ല്യ. ങ്ങ്ട്ട് വരട്ടെ ആള്‍ക്കാര്.
രാത്രിയില്‍ ഒറങ്ങാന്‍ കെടന്നപ്പൊ പതിവില്ലാതെ മക്കളെക്കുറിച്ച് ആലോചിക്കാന്‍ തൊടങ്ങി. ഒരൂസം രാത്രി നേരെങ്കിലും വീട്ട്യേ വന്നൂടെ. ചിണ്ടത്തി ആലോയ്ച്ചിട്ടെന്താ, നടക്കാത്ത കാര്യാ. അവര് ചിണ്ടത്തിക്ക് തോന്നുമ്പഴല്ല, അവര്‍ക്ക് തോന്നുമ്പൊ മാത്രാ വര്വാ.
ചിണ്ടത്തി ഒറ്റക്കാന്ന്ള്ള തോന്നലവര്ക്ക് എപ്പഴേങ്കിലുണ്ടോ?
ചിണ്ടത്തി കണ്ണടച്ച് വിചാരങ്ങളെ മനസ്സില്‍ മൂടിപ്പിടിക്കാന്‍ നോക്കി. കൈതോലക്കീറോണ്ട് തന്നത്താന്‍ നെയ്ത പായില്‍ ഒരുവശം ചെരിഞ്ഞു കിടന്നു. കൈകള്‍ കാക്കൂട്ടിലേക്ക് തിരുകി. ദൂരെ ദൂരെ ഒരമ്പലത്തിനകത്ത് ബ്രാമണന്മാര് ഉപദ്രവിച്ചുപദ്രവിച്ച് കൊന്ന പെങ്കൊച്ചാണ് മനസ്സിലേക്കിപ്പോള്‍ കേറിവന്നത്. അവര്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. എപ്പോഴെങ്കിലും കണ്ണുതൊറക്കുമെന്ന വിചാരത്തില്‍ പെങ്കൊച്ച് കണ്‍മുന്നില്‍ത്തന്നെ മാറാതെ നിന്നു. ചിണ്ടത്തിക്ക് ഒറങ്ങാനോ കണ്ണു തൊറക്കാനോ കഴിഞ്ഞില്ല. പതുക്കെപ്പതുക്കെ ആ പെങ്കൊച്ച് ഞരങ്ങാന്‍ തൊടങ്ങി. നീറിപ്പിടിക്കുന്ന വേദന ചിണ്ടത്തിയുടെ ശരീരത്തില്‍ കേറിയിറങ്ങി. ആനക്കു കടന്നുപോകാന്‍ വഴിയുണ്ടാക്കുന്ന അതേ അമ്പലത്തിലാണ് ആ കുട്ടി കിടക്കുന്നതെന്നും അത് ഉറക്കെ കരയുകയാണെന്നും രക്ഷയ്ക്ക് അടുത്താരുമില്ലെന്നും അവര്‍ക്കു തോന്നി. രാവിലെ ഫോണ്‍വിളിക്കായി വന്ന കുട്ടിസ്രാങ്കുകളുടെ കൂട്ടത്തില്‍ ആ പെങ്കൊച്ചുമുണ്ടായിരുന്നതാണല്ലോ. അലറിവിളിക്കാനും എണീറ്റ്, മുന്‍പൊരിക്കലും പോയിട്ടില്ലാത്ത ആ അമ്പലത്തിലേക്ക് ഓടിച്ചെല്ലാനും മോഹമുണ്ടായിരുന്നുവെങ്കിലും ഒന്നും നടന്നില്ല. ഇരുട്ടിലേക്കു കണ്‍തുറന്നു യാതൊന്നും കാഴ്ചയില്‍ വരാതെ വിയര്‍ത്തു കുളിച്ച് പായയും തലയിണയും വേറെയായി അവര്‍ മലര്‍ന്നു കിടന്നു. ഉടുത്ത മുണ്ടുപോലും പിണങ്ങിയിരുന്നു. മല്ലിന്റെ റൗക്ക കെട്ടഴിഞ്ഞ് ചിണ്ടത്തിയെ കളിയാക്കും വിധം സ്ഥാനം മാറിക്കിടന്നിരുന്നു.
അല്പനേരം ഭീതിയുടെ ജലത്തില്‍ ഒഴുകിനടന്നശേഷം അവര്‍ ഉറക്കത്തിന്റെ ചാലിലേക്ക് വഴുതിവീണു.
ആ ഉറക്കം ചിണ്ടത്തിയുടെ ശരീരവും മനസ്സും തളര്‍ത്തി. ആത്മാക്കളെ വിളിച്ചു സംസാരിക്കുകയോ അവരെ വിളിച്ചിറക്കി താഴെ കൊണ്ടുവരികയോ ചെയ്യുന്നതിനു പകരം അവര്‍ ആകാശസഞ്ചാരം ചെയ്യാന്‍ തുടങ്ങി. ഭൂതകാലത്തില്‍നിന്ന് ഒരു വെളുത്ത കാര്‍ പുറത്തിറങ്ങുകയും അവരുടെ പുരയ്ക്കു ചുറ്റും അതിവേഗത്തില്‍ സഞ്ചരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഉറക്കത്തിലാകയാല്‍ കാറില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അവരെക്കൊണ്ടായില്ല. പതുക്കെപ്പതുക്കെ കാറിന് വലിപ്പം വയ്ക്കുന്നത് തന്റെ മനസ്സൊറയ്ക്കായ്ക കൊണ്ടാവുമോ? ചിണ്ടത്തിക്ക് സംശയമായി. അത് വലുതാവുന്നു. പിന്നെയും വലുതാവുന്നു. ഊക്കന്‍ വിമാനമായി മാറുന്നു. അതിന്റെ ഉന്നം ചിണ്ടത്തിയോ ചിണ്ടത്തിയുടെ പുരയോ അല്ല. കണ്ടത്തിലെ കട്ടയുടയ്ക്കാനായി ചിണ്ടന്‍ നുകത്തിനു പിറകിലെ മരത്തില്‍ കയറിനില്‍ക്കുകയാണ്. വാലിന്റെ കടയ്ക്കല്‍ ഇക്കിളിപ്പെടുത്തുമ്പോള്‍ കാളകള്‍ കണ്ടത്തിലെ വെള്ളത്തിലൂടെ ഓടുന്നു. അതേ വേഗം തന്നെയാണ് ഇപ്പോള്‍ വിമാനമായിത്തീര്‍ന്ന കാറിനും. വരമ്പു കേറിക്കടന്ന് കാളകള്‍ നുകവും വലിച്ച് അപ്പുറത്തെ കണ്ടത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോള്‍ ചിണ്ടനു കാലു തെറ്റുന്നു. കാളുകളുടെ കുസൃതി കണ്ട് ചിരിയോടെ ചിണ്ടന്‍ നിലം പൊത്തുന്നു. അതു തന്നെ ഇവിടെയും. വിമാനത്തിന്റെ കുസൃതി നോക്കി ചിരിച്ചു നില്‍ക്കുകയായിരുന്നു, തെങ്ങ്. അതിന്റെ കഴുത്തിലാണ് മുന കൂര്‍ത്ത അമ്പുപോലെ വിമാനം ചെന്നു കേറിയത്. തെങ്ങിന്റെ തലയറ്റു വീണു. വിമാനം ആര്‍ക്കും പിടികൊടുക്കാതെ പക്ഷീന്ദ്രനെപ്പോലെ പറന്നു പോയോ? തീപിടിച്ച് തെങ്ങിന്‍ തടത്തില്‍ തന്നെ വിമാനം വീണുവോ? ചിണ്ടത്തിയ്ക്കത് മനസ്സിലായില്ല. ചിണ്ടത്തി അപ്പോഴേക്കും ഉണര്‍ന്നുപോയി. എണീറ്റ ഉടനെ കിഴക്കേ വാതില്‍ തുറന്ന് അവര്‍ തെങ്ങിന്‍ ചോട്ടിലെത്തി. തലേന്നത്തെ വെണ്ണീറ് ഒരു കിണ്ണത്തിലെടുത്ത് തെങ്ങിനു നല്‍കി. അതിനെ തൊട്ടുതലോടി. സൂര്യന്‍ ഉദിച്ചുവന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. എന്നത്തേയും പോലെ തെങ്ങിന്റെ നിഴല്‍ പുരയെ കെട്ടിപ്പുണരാന്‍ വെമ്പല്‍ കൊള്ളുന്നത് വിടര്‍ന്ന കണ്ണുകളോടെ സൂര്യന്‍ കണ്ടുനിന്നു.
പതുക്കെപ്പതുക്കെ അവര്‍ വേറെ ലോകങ്ങളിലേക്ക് ഒറ്റക്കു സഞ്ചരിക്കാന്‍ തുടങ്ങി. ഭൂതകാലം തെളിഞ്ഞു തെളിഞ്ഞു വന്നു. ഒല്ലൂപ്പള്ളിയുടെ കളി മൈതാനത്തിന്നരികെ കാട്ടൂക്കാരന്റെ വീട്. നാലഞ്ചേക്കര്‍ പറമ്പിനകത്ത് ആ വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊല്ലോം കൊല്ലോം വേലികെട്ടാനുള്ള ചൊമതല അച്ഛയ്ക്ക്. എടവപ്പാതിക്കു മുന്‍പേ പണി തീര്‍ക്കണം. മുളങ്കൂട്ടത്തില്‍നിന്നു മുള്ള് വെട്ടിയൊതുക്കി കെട്ടുകളാക്കണം. വേലി കെട്ടാന്‍ തുടങ്ങുമ്പോള്‍ ആവശ്യത്തിന് കെട്ടുകള്‍ എത്തിക്കണം. കുറ്റികളും എത്തിക്കണം. അച്ഛയ്ക്കൊപ്പം വേറെയും പണിക്കാരുണ്ടാകും. വെറുതെ വീട്ടിലിരിയ്ക്കണ്ടല്ലോന്നു കരുതി ചിണ്ടത്തിയേയും അച്ഛ കൂടെക്കൂട്ടി. പണി ചെയ്യാന്‍ മാത്രം പ്രായമാകാത്തതിനാല്‍ മുള്ളിന്‍ കെട്ടുകളും കുറ്റികളും എത്തിച്ചുകഴിഞ്ഞുള്ള സമയമെല്ലാം കിളികളേയും പൂക്കളേയും കണ്ട് സമയം പോക്കുകയാണവള്‍ ചെയ്തുപോന്നത്. കൊട്ടാരം പോലത്തെ വീടിനരികത്തു കിടന്ന വെള്ള കാറും അവള്‍ ശ്രദ്ധിച്ചിരുന്നു. ആരുടേയും ശ്രദ്ധയില്‍ പെടാതെ അവള്‍ ആ കാറിനെ തൊട്ടു നോക്കുവാനും സമയം കണ്ടിരുന്നു. അലുമിനിയപ്പാത്രത്തില്‍ കൊണ്ടുവരുന്ന കഞ്ഞി ഉച്ചക്ക് പറമ്പില്‍ തണലുള്ളിടത്തിരുന്ന് അവര്‍ കുടിച്ചു. അപ്പോള്‍ ലോകകാര്യങ്ങള്‍ പങ്കുവച്ചു. അച്ഛ പള്ളിയുടെ മണിമാളിക ചൂണ്ടിക്കാട്ടിയപ്പോഴാണ് അതിന്റെ ഉയരവും ഭംഗിയും എത്രയെന്ന് അവളറിഞ്ഞത്. ഗോപുരവും വലിയ വാതിലും മതില്‍ക്കെട്ടും കനമുള്ള ചുമരും പള്ളിയെ അമ്പലം പോലെയാക്കിയിരുന്നു. അതിന് വാതിലേ വേണ്ടെന്നു വച്ചത് നന്നായി. എപ്പഴും ആര്‍ക്കു വേണങ്കിലും അകത്തേക്കു ചെല്ലാമല്ലോ.
അച്ഛ തന്നെയാണ് മണിമാളികയുടെ പുരാണം പറഞ്ഞുതന്നത്. പറമ്പിലിരുന്ന് കഞ്ഞി മോന്തുന്നതിനിടയ്ക്കു തന്നെയായിരുന്നു അതും.
ഈ മണിമാളിക്യോ, ഇത്രേം വല്ല്യദ് ലോകത്ത്ണ്ടാര്‍ന്നില്ല്യ, വേറെ. പറഞ്ഞിട്ടെന്താ? അസൂയോണ്ട് തകര്‍ത്തില്യേ. ഏതോ രാജ്യത്ത്ള്ളോര് വിമാനം ഇടിച്ചുകേറ്റീല്യേ. ഒറ്റ ഇട്യോണ്ട് ഏഴ് നെല്യാ പോയ്യേ. ബാക്കീളളതാ ഇപ്പഴത്തെ ഏഴ് നെല.
ആശ്ചര്യം കൊണ്ട് ഏഴാം നെലേടെ മുകളിലേക്ക് പത്തുപന്ത്രണ്ടു കണ്ണുകള്‍ ഒന്നിച്ച് പാഞ്ഞുചെന്നു. കഞ്ഞിപ്ലാവില വായില്‍നിന്നു മാറ്റാന്‍ അവര്‍ക്കു നേരം കിട്ടിയല്ല.
എന്നും ഒല്ലൂപ്പള്ളീടവ്ടെ പണീ ണ്ടാവ്ണന്നില്ല്യ. ഭരിക്കണോര്ക്കും അസൂയക്കാര്‍ക്കും നാനീംമൂനീല്യ. ബാക്കീള്ളതും കൂടി വിമാനം കൊണ്ടെന്നാ ഇടിച്ചിടണേന്നറീല്യ. രണ്ടു കണ്ണോണ്ടും ഇപ്പൊ നല്ലോണം കണ്ടോളേന്‍.
കഞ്ഞീടെ കാര്യം മറന്ന് അച്ഛ പള്ളീടെ കളി മൈതാനത്തിനരികെ കാട്ടൂക്കാരന്റെ പറമ്പിലിരുന്ന് പറഞ്ഞോണ്ടിരുന്നു.
അച്ഛ മരിച്ചിട്ടന്നെ കാലം കൊറ്യായി. അന്നത്തെ വര്‍ത്താനങ്ങളുമായി അച്ഛ ചിണ്ടത്തീടെ രാത്രികളിലേക്ക് എത്താന്‍ തൊടങ്ങീര്ക്ക്യാ.
ഒറങ്ങാന്‍ പറ്റാത്ത രാത്രികളിലും അച്ഛ ഒരു തോര്‍ത്തു ചുറ്റി അകായില്‍ കുന്തിച്ചിരുന്ന് ഇങ്ങനെയോരോന്നു പറയാറുണ്ടായിരുന്നു. ആര്‍ക്കും ചേദല്യാത്ത കാര്യങ്ങള്‍.
തേയ്ക്കായ്ത്ത കല്‍ച്ചുമരിലെ ആയിരം തുളകളില്‍ പടയാളികളെപ്പോലെ ഒളിച്ചുപാര്‍ക്കുന്ന മൂട്ടകള്‍ വെളക്കൂതുമ്പഴാ കൂട്ടത്തോടെ പായ്യ്ക്കടിയിലേക്ക് ഇരച്ചെത്തുക. പതുങ്ങിക്കിടന്നു കുത്തി ചോരയൂറ്റും. ഉറക്കം ഞെട്ടുമ്പോള്‍ ഇരുട്ടില്‍ എഴുന്നേറ്റിരുന്ന് അച്ഛ പുരാണം തുടങ്ങും. ചിണ്ടത്തി തീപ്പെട്ടി തപ്പിയെടുത്ത് വിളക്കു കത്തിക്കും. ചുമരിലെ ഒളിത്താവളം തേടി പായുന്ന മൂട്ടകളില്‍ ചിലതിനെ ചിണ്ടത്തി വകവരുത്തും. കാര്യല്ല്യ മോളേ, ഒന്നിന് ആയിരായിട്ട് അവറ്റ നാളേം വരും. അവറ്റെക്കൊണ്ട് എന്തേലും പണിക്കു പറ്റണം. അല്ലേല്‍ അവറ്റേ തിന്നണോര് വേണം.
അങ്ങനെ പറയാറുള്ള അച്ഛ പോയി. ചുമരില്‍ സിമന്റ് തേച്ചപ്പൊ നൂറും ആയിരോമായി മൂട്ടകളും ഏതോ ലോകത്തെത്തിച്ചേര്‍ന്നു. ഇപ്പൊ ചിണ്ടത്തീം തെങ്ങും മാത്രായി. പഴേ പാട്ടുകളൊക്കെ ചിണ്ടത്തീടെ ഉള്ളിലിണ്ട്. എന്താ കാര്യം! പാടാനറിഞ്ഞൂടാ. അല്ലെങ്ങെ പാട്ടു പാടി വെഷമങ്ങള്‍ തീര്‍ക്കാര്ന്നു.
തെങ്ങിന്‍ തടീം ചൊമരുപോല്യാ. അതിന് നെറയേ തൊളകളുണ്ട്. ചൊമരില്‍ നിന്നെറങ്ങിയ മൂട്ടകളെല്ലാം അതില്‍ ചെന്നു കേറീട്ട്ണ്ടോ ആവോ? ചെല നേരത്ത് തല ചെരിച്ചും ചാച്ചും അത് കാറ്റിനോടെന്തൊക്ക്യോ പറേണ കേക്കാം. വേദനകളാവും, മൂട്ട കടിക്കണേനെപ്പറ്റീം തലയെടുക്കാന്‍ വര്ണ വിമാനത്തെപ്പറ്റീമാവും. എന്താ ചെയ്യാ, ഒപ്പം ചാവാം വേണെങ്ങെ. അല്ലാണ്ടെന്താ? ചിണ്ടത്തിക്ക് വേറെന്താ ചിയ്യാന്‍ പറ്റ്വാ?
പഴയതെന്തൊക്കെയോ കാറ്റില്‍ ഉള്ളിലേക്ക് അടിച്ചുകേറുന്നു. ചിണ്ടത്തിയുടെ കണ്ണ് മൂടുകയാണ്. കഞ്ഞിക്ക് വകീല്ല്യാണ്ട് എരന്ന് നടന്ന്.
അമ്രാളേ, നാഴ്യരി തര്വോ? നിവൃത്തില്യാത്തോണ്ടാ ചോയ്ക്കണേ? മുന്നൂസായി ന്റെ കുഞ്ഞിമക്കള് ഒരു വസ്തും കഴ്ച്ചിട്ട്ല്യ. വെറ്തെ മയങ്ങി കെട്പ്പാ. നിക്കാത്ത മഴേം. ന്റെ തെങ്ങുമന്ന് അടുത്ത മാസം നാള്യേരടുമ്പൊ മൂന്നു നാള്യേരം ബ്ടെ തന്നോളാം. നാഴ്യരി തര്വോ?
പിശാശുക്കള്‍ ചിണ്ടത്തീടെ ചുറ്റും നിന്ന് പഴേതോരോന്ന് ഓര്‍മ്മിപ്പിക്കുന്നു. തെങ്ങിന് കാറ്റുപിടിക്കുന്നു. പേടി ഇരുട്ടുപോലെ ചുറ്റിനും കട്ട പിടിച്ചുകഴിഞ്ഞു. നടക്കാന്‍ കാലിനു ബലല്ല്യ. തലയ്ക്കകത്ത് പിശാശുക്കള്‍ കൂടുകൂട്ടിയിരിക്കുന്നു. അവ വെളുത്ത കാറായും തലയറുക്കുന്ന വിമാനമായും ഒളിച്ചിരുന്ന് ആക്രമിക്കുന്ന മൂട്ടകളായും ചെല നേരത്ത് പുറത്തിറങ്ങുന്നു. ആവുന്ന കുഴപ്പങ്ങളുണ്ടാക്കി വീണ്ടും തലയ്ക്കകത്ത് കയറുന്നു.
അയ്യയ്യോ ഇന്യെന്ത് ചിയ്യും? തെങ്ങു മുറിച്ചോട്ടെ. ചിണ്ടത്തീടേം തലയറ്ത്തോട്ടെ. അപ്പൊ തീര്‍ന്നില്ല്യേ, ഈ പണ്ടാറടങ്ങ്യേ സാധനങ്ങളൊക്കെ തലേന്നെറങ്ങിപ്പുവ്വുലോ.
അല്ലെങ്ങെ, പഴേ കാര്യങ്ങളും പുത്യേ കാര്യങ്ങളും ആള്‍ക്കാരും വഴക്കുമൊക്ക്യായി തലയ്ക്കു പ്രാന്താവും.
ചിണ്ടത്തി പെരയ്ക്കകത്തേക്കു കയറി വാതിലടച്ചു. മണ്ണിഷ്ടിക വിരിച്ചു നന്നാക്കിയ നിലത്ത് മലര്‍ന്നു കിടന്നു. പിന്നെ ഒരു വശത്തേക്കു ചരിഞ്ഞു. നിലത്തുനിന്ന് അരിച്ചു കയറുന്ന തണുപ്പ് പെരുവിരലില്‍ കയറി ശിരസ്സിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങി.
കുട്ടികള്‍ തെങ്ങിന്‍ ചോട്ടിലിരുന്ന് പോസ്റ്റര്‍ എഴുതുന്നതിനെപ്പറ്റി ചിണ്ടത്തി ഒന്നുമറിഞ്ഞില്ല. കുട്ടികള്‍ വ്യാകരണനിയമങ്ങളില്ലാത്ത, ഭംഗിയില്ലാത്ത, വടിവില്ലാത്ത അക്ഷരങ്ങളാല്‍ കടലാസില്‍ എഴുതിക്കൊണ്ടിരുന്നു. ങ്ങ അവര്‍ക്ക് വഴങ്ങിയിരുന്നില്ല. ആ തെറ്റ് അവര്‍ക്കു തന്നെ അറിയാമായിരുന്നു. അതിനെപ്പറ്റി പറഞ്ഞും പറയാതെയും അവര്‍ സ്വയം കളിയാക്കി ചിരിക്കുന്നുമുണ്ടായിരുന്നു. അക്ഷരം വഴങ്ങാത്തതിനാല്‍ ഒരു പെണ്‍കുട്ടി പോസ്റ്ററില്‍ തെങ്ങിനെ നോക്കി വരച്ചു. ഒരുത്തി ചിണ്ടത്തിയെ വരച്ചു. ഇതിനിടയില്‍ ആനക്ക് അമ്പലത്തിലേക്കു വഴിയുണ്ടാക്കാന്‍ മണ്ണില്‍ തറച്ച കുറ്റികള്‍ ആരോ പറിച്ചെടുത്ത് തെങ്ങിന്‍ തടത്തിലിട്ടു. തടഞ്ഞു വീഴാതിരിക്കാന്‍ കയറ് ചുരുട്ടിയെടുത്ത് ഒരിടത്ത് കൂട്ടിയിട്ടു.
ചിണ്ടത്തി വശം ചെരിഞ്ഞ്, തണുപ്പിനെ കെട്ടിപ്പിടിച്ച് ശബ്ദം വിഴുങ്ങിക്കിടന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ