മതത്തിന്റേയും രാഷ്ട്രത്തിന്റേയും നിറത്തിന്റേയുമൊക്കെ പേരില്‍ മനുഷ്യന്മാരെ വേര്‍തിരിക്കുന്നത് ഈ കാലഘട്ടത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തും വര്‍ഗീയത ശക്തമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കേരളം ഇതില്‍ നിന്ന് കുറച്ച് വ്യത്യസ്തമാണ്. കേരളത്തിന്റെ തിളക്കം കൂട്ടുന്നതു തന്നെ ഇവിടത്തെ മതസൗഹാര്‍ദമാണ്. ഇപ്പോള്‍ മലയാളികളുടെ മതസൗഹാര്‍ദത്തിന് മറ്റൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് പ്രവാസി വ്യവസായിയായ സജി ചെറിയാന്‍. തന്റെ തൊഴിലാളികള്‍ക്ക് മുസ്ലീം പള്ളി നിര്‍മിച്ചു നല്‍കി ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ് അദ്ദേഹം.
റംസാന്‍ വ്രതാചരം ആരംഭിക്കുന്നതിന് മുന്നോടിയായി നൂറുകണക്കിന് വരുന്ന മുസ്ലീം തൊഴിലാളികള്‍ക്ക് പ്രാര്‍ത്ഥിക്കാനായി 20 കോടി മുതല്‍ മുടക്കി നിര്‍മിച്ച പള്ളിയാണ് സജി ചെറിയാന്‍ സമ്മാനമായി നല്‍കിയത്. യുഎഇയിലെ തന്റെ തൊഴിലാളികള്‍ക്കായാണ് കായംകുളം സ്വദേശിയായ സജി ചെറിയാനാണ് പള്ളി നിര്‍മിച്ച് നല്‍കിയത് നല്‍കിയത്. തൊഴിലാളികള്‍ പള്ളിയില്‍ പോകാന്‍ ബുദ്ധിമുട്ടുന്നത് കണ്ടതോടെയാണ് സജി ചെറിയാന്‍ പള്ളി നിര്‍മിക്കാന്‍ തീരുമാനിച്ചത്. മറിയം, ഉും എയ്‌സ എന്നാണ് പള്ളിക്ക് പേര് നല്‍കിയിരിക്കുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
സജി ചെറിയാന്‍ ഫുജൈറയില്‍ തൊഴിലാളികള്‍ക്കായി ഒരുക്കിയിരിക്കുന്ന താമസസ്ഥലത്തിന് സമീപമാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്. ജുമ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ഫുജൈറ സിറ്റിയിലോ മറ്റേതെങ്കിലും വ്യാവസായിക മേഖലകളിലോഉള്ള പള്ളികളിലേക്ക് തൊഴിലാളികള്‍ക്ക് പോകേണ്ടിവരും. ഇതിനായി 20 ദിര്‍ഹമാണ് അവര്‍ ചെലവഴിക്കേണ്ടിവരുന്നത്. അവര്‍ താമസിക്കുന്നതിന് അടുത്തുതന്നെ പള്ളി നിര്‍മിക്കുകയാണെങ്കില്‍ അവര്‍ക്ക് സന്തോഷമാകുമെന്ന് കരുതിയാണ് പള്ളി നിര്‍മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അല്‍ ഹയല്‍ ഇന്റസ്ട്രിയല്‍ ഏരിയയിലുള്ള ഈസ്റ്റ് വില്ല റിയല്‍ എസ്റ്റേറ്റ് കോപ്ലക്‌സിലാണ് മോസ്‌ക് നിര്‍മിച്ചിരിക്കുന്നത്. ഒരു സമയം 250 പേര്‍ക്ക് പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ സാധിക്കും. കൂടാതെ പള്ളിയുടെ കോര്‍ട്ടിയാര്‍ഡില്‍ 700 പേര്‍ക്കു കൂടി പ്രാര്‍ത്ഥിക്കാനുള്ള സൗകര്യവുമുണ്ട്. ഒരു വര്‍ഷം മുന്‍പാണ് പള്ളിയുടെ നിര്‍മാണം ആരംഭിച്ചത്. ഇപ്പോള്‍ പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഫുജൈറയിലെ അവ്ഖാഫിന്റെ പൂര്‍ണ പിന്തുണ പള്ളി നിര്‍മിക്കുന്നതിലുണ്ടായിരുന്നെന്ന് സജി ചെറിയാന്‍ പറഞ്ഞു.
ക്രിസ്ത്യാനിയായ താന്‍ മുസ്ലീം പള്ളി നിര്‍മിക്കാന്‍ താല്‍പ്പര്യപ്പെടുന്നത് അവ്ഖാഫ് ഉദ്യോഗസ്ഥരെ ആശ്ചര്യപ്പെടുത്തിയെന്നും പൂര്‍ണ പിന്തുണയാണ് അവരില്‍ നിന്ന് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിസിറ്റിയും വെള്ളവും മറ്റു സൗകര്യങ്ങളുമെല്ലാം സൗജന്യമായി അവ്ഖാഫ് നല്‍കി. തന്നെ നിരവധി പേര്‍ സഹായിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതത്തിലുള്ള മനുഷ്യനും ഒത്തൊരുമയോടെ ജീവിക്കുന്നതു കണ്ടാണ് താന്‍ വളര്‍ന്നു വന്നത്. എല്ലാ മതത്തിന്റേയും ആഘോഷദിനങ്ങളും ഞങ്ങള്‍ കൊണ്ടാടുമായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ