ക്വിറ്റോ: ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍ വീണ്ടും ഇടതുപക്ഷത്തിനൊപ്പം. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ലെനിന്‍ മൊറേനോയെ വിജയിയായി പ്രഖ്യാപിച്ചു. വലതുപക്ഷ യാഥാസ്ഥിതിക സ്ഥാനാര്‍ത്ഥി ഗിലമോ ലാസോയ്ക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ഇതിന് മുമ്പ് ഇക്വഡോര്‍ ഭരിച്ചിരുന്നതും ഇടുപക്ഷ സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു.
96 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ത്തപ്പോള്‍ ലെനിന്‍ 51.1 ശതമാനം വോട്ടുകള്‍ നേടി. ലാസോ 48.9 ശതമാനം വോട്ടുകളും നേടി. 2007-2013 കാലഘട്ടത്തില്‍ ഇക്വഡോര്‍ വൈസ്പ്രസിഡന്റായിരുന്നു മൊറേനോ.
രണ്ടുദശകം മുമ്പ് അക്രമികളുടെ വെടിയേറ്റ് ഇരുകാലുകളും നഷ്ടപ്പെട്ടയാളാണ് മൊറേനോ. വീല്‍ചെയറില്‍ ഇരുന്ന് രാജ്യം ഭരിക്കുന്ന ലോകത്തിലെ ആദ്യ പ്രസിഡന്റാകും മൊറേനോ. മെയ് 24നാണ് മൊറേനോയുടെ അധികാരമേറ്റെടുക്കല്‍ ചടങ്ങ്.
ലാറ്റിന്‍ അമേരിക്കന്‍ ാജ്യങ്ങളില്‍ ഇപ്പോഴുെം സോഷ്യലിസത്തിന്റെ നിഴല്‍ മായാതെ കിടക്കുന്നു എന്നതിന് തെളിവായി മൊറേനോയുടേയും സോഷ്യലിസ്റ്റ് സഖ്യത്തിന്റെയും വിജയം. ഇക്വഡോറില്‍ ഇത്തവണ വലതുപക്ഷം അധികാരത്തില്‍ വരുമെന്ന കനത്ത പ്രതീക്ഷ അമേരിക്കയ്ക്ക്
ഉണ്ടായിരുന്നു.അമേരിക്കയുടെ കണ്ണിലെ കരടാണ് ഇക്വഡോര്‍. ഇക്വഡോറിന്റെ ലണ്ടന്‍ എംബസിയിലാണ് വിക്കിലീക്‌സ് സ്ഥാപകന്‍ അസാന്‍ജി അഭയം തേടിയിരിക്കുന്നത്. പലപ്പോഴായി അമേരിക്കയും ഇക്വഡോറും തമ്മില്‍ കനത്ത വാക്കേറ്റങ്ങളും നടന്നിട്ടുണ്ട്.
ഇടതു വഴിയില്‍ സഞ്ചരിച്ചിരുന്ന രാജ്യങ്ങളായ അര്‍ജന്റീനയിലും പെറുവിലും ബ്രസീലിലും വലതുപക്ഷം അധികാരത്തില്‍ വന്നത് തളര്‍ത്തിയിരുന്ന ഇടത് പക്ഷത്തിന് ആശ്വാസം നല്‍കുന്നതാണ് ഇക്വഡോറിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിജയം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ