വെനസ്വേലയില്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പുതിയ ഭരണഘടനാ അസംബ്ലി അധികാരമേറ്റു

ഭരണഘടനാ ഭേദഗതിക്കുള്ള കരട് തയ്യാറാക്കുകയാണ് പുതിയ അസംബ്ലിയുടെ ലക്ഷ്യം
 വെനസ്വേലയില്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പുതിയ ഭരണഘടനാ അസംബ്ലി അധികാരമേറ്റു

കാരക്കസ്‌: സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധം ശക്തമായി തുടരുന്ന വെനസ്വേലയില്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പുതിയ ഭരണഘടനാ അസംബ്ലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  ഭരണഘടനാ ഭേദഗതിക്കുള്ള കരട് തയ്യാറാക്കുകയാണ് പുതിയ അസംബ്ലിയുടെ ലക്ഷ്യം. 

പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് പുതിയ ഭരണഘടനാ അസംബ്ലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്  545 അംഗ അസംബ്ലിയില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് പുറമേ  അദ്ദേഹത്തിന്റെ ഭാര്യയും മകനും അംഗങ്ങളാണ്. വന്‍ സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ തലസ്ഥാനമായ കരാക്കസില്‍ അസംബ്ലിയുടെ ഉദ്ഘാടനം നടന്നു.

കഴിഞ്ഞ ഞായറാഴ്ച നടന്ന വോട്ടെടുപ്പിലൂടെയാണ് ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങളെ തെരഞ്ഞെടുത്തത്. മഡുറോയ്ക്ക് അധികാരത്തില്‍ പിടിച്ചുതൂങ്ങാനുള്ള വഴിയാണിതെന്നും ജനാധിപത്യത്തെ മഡുറോ അട്ടിമറിക്കുകായണെന്നും ആരോപിച്ച് പ്രതിപക്ഷം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു.

അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടും മഡുറോ തന്റെ തീരുമാനത്തില്‍ നിന്ന് മാറാന്‍ കൂട്ടാക്കിയിരുന്നില്ല. പട്ടിണിയും ദുരിതവും തുടര്‍ക്കഥയായ വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് മഡുറോ ഭരണഘടനാ ഭേദഗതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com