നിശ്ചയിക്കാത്ത കൂടിക്കാഴ്ച എങ്ങിനെ റദ്ദ് ചെയ്യും; ചൈനയ്‌ക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ

ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നില്ല. നിശ്ചയിക്കാത്ത കൂടിക്കാഴ്ച റദ്ദ് ചെയ്യാനാകില്ലെന്നാണ് ചൈനയ്ക്കുള്ള ഇന്ത്യയുടെ മറുപടി
നിശ്ചയിക്കാത്ത കൂടിക്കാഴ്ച എങ്ങിനെ റദ്ദ് ചെയ്യും; ചൈനയ്‌ക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് പ്രസിന്റ് സി ജിന്‍പിങ് കൂടിക്കാഴ്ച നടത്തില്ലെന്ന ചൈനയുടെ നിലപാടിനെതിരെ തിരിച്ചടിച്ച് ഇന്ത്യ. ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നില്ല. നിശ്ചയിക്കാത്ത കൂടിക്കാഴ്ച റദ്ദ് ചെയ്യാനാകില്ലെന്നും ചൈനയ്ക്ക് ഇന്ത്യ മറുപടി നല്‍കി.

അതിര്‍ത്തി തര്‍ക്കത്തില്‍ ഉടക്കി ഉലയുന്ന ഇന്ത്യ-ചൈന ബന്ധം വീണ്ടും വഷളാക്കിക്കൊണ്ടായിരുന്നു നരേന്ദ്ര മോദിയുമായി ചൈനീസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തില്ലെന്ന ചൈനയുടെ പ്രതികരണം. ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷമല്ല ഇപ്പോഴത്തേതെന്ന് വ്യക്തമാക്കിയാണ് ചര്‍ച്ചയ്ക്കില്ലെന്ന് ചൈന വ്യക്തമാക്കിയത്. സിക്കിമിന് സമീപമുള്ള ഡോക്ലാമില്‍ ഇന്ത്യന്‍ സൈന്യവും, ചൈനീസ് ലിബറേഷന്‍ പീപ്പിള്‍സ് ആര്‍മിയും തമ്മില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ അയയാതെ തുടരുന്ന സാഹചര്യത്തിലാണ് ചൈനയുടെ പിന്മാറ്റം. ജി20യിലെ മറ്റ് അംഗരാജ്യങ്ങളുടെ തലവന്മാരുമായി ഇരുവരും കൂടിക്കാഴ്ചകള്‍ നടത്തും. 

ഡോക്ലാം വഴിയുള്ള ചൈനയുടെ റോഡ് നിര്‍മാണം തടയുന്നതിനാണ് ഇന്ത്യന്‍ സൈന്യം ഇവിടെ നിലയുറപ്പിച്ചത്. എന്നാല്‍ ഇത് ചൈനയ്ക്ക് കീഴിലുള്ള പ്രദേശമാണെന്നും, ഇന്ത്യന്‍ സൈന്യം ഇവിടെ നിന്നും പിന്മാറണം എന്നും ചൈന നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഇന്ത്യ ഇത് തള്ളിയിരുന്നു. 
 
ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്രങ്ങളിലൂടെയും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്മാറാന്‍ തയ്യാറാകാതിരുന്ന ഇന്ത്യ ശക്തമായ തിരിച്ചടിയായിരുന്നു ചൈനയ്ക്ക് നല്‍കിയത്. 1962ലെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യ എന്ന പ്രതിരോധ മന്ത്രിയുടെ പ്രതികരണത്തിന് പുറമെ ഇന്ത്യന്‍ സൈന്യം എന്തിനും തയ്യാറാണെന്ന ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെ വാക്കുകളും ചൈനയെ പ്രകോപിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com