വാഷിങ്ടണ്‍: ആഗോള താപനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക വെല്ലുവിളികള്‍ക്കെതിരെ പോരാടുന്നതിന് ലോക രാജ്യങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതായിരുന്നു പാരീസ് ഉടമ്പടി. എന്നാല്‍ അമേരിക്കന്‍ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനെന്ന് ചൂണ്ടിക്കാട്ടി പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറിയ ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയില്‍ നിന്നും തന്നെ ഇപ്പോള്‍ എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു .
അമേരിക്ക പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറിയെങ്കിലും, ഉടമ്പടിയിലെ വ്യവസ്ഥകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് അമേരിക്കയിലെ വമ്പന്‍ കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നത്. ആപ്പിള്‍, ഫോര്‍ഡ് മോട്ടോര്‍, എക്‌സോണ്‍ മൊബൈല്‍ എന്നീ കമ്പനികളാണ് ഉടമ്പടിയിലെ വ്യവസ്ഥകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളും കാര്‍ബണ്‍ നിഗമനം കുറയ്ക്കുന്നതിനായി പ്രതിജ്ഞയെടുക്കുന്നു. പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറിയ ട്രംപിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച ഇലക്ട്രിക് കാര്‍ കമ്പനി തലവനും, ഡിസ്‌നേ തലവനും പ്രസിഡന്റിന്റെ അഡൈ്വസറി കൗണ്‍സിലില്‍ നിന്നും രാജിവെച്ചു.
ഇപ്പോഴുള്ളതിനേക്കാള്‍ നല്ലൊരു ഭൂമി വരും തലമുറയ്ക്കായി കരുതി വയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആപ്പിള്‍ സിഇഒ തിം കുക്ക് വ്യക്തമാക്കുന്നു.
പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറരുത് എന്ന് ആവശ്യവുമായി അമേരിക്കയിലെ 28 കമ്പനികള്‍ ട്രംപിനെ സമീപിച്ചിരുന്നു. എന്നാല്‍ അമേരിക്കയ്ക്ക് മേല്‍ ഏകപക്ഷീയമായി കൂടുതല്‍ നിബന്ധനകള്‍ ചുമത്തുന്നതാണ് പാരീസ് ഉടമ്പടി എന്ന് ആരോപിച്ച് ട്രംപ് ഉടമ്പടിയില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ മുറേ എനര്‍ജി ഉള്‍പ്പെടെയുള്ള കമ്പനികള്‍ പാരീസ് ഉടമ്പടിയില്‍ നിന്നുമുള്ള അമേരിക്കയുടെ പിന്മാറ്റത്തെ പിന്തുണച്ച് രംഗത്തെത്തി. ഉടമ്പടിയില്‍ നിന്നുമുള്ള പിന്മാറ്റം അമേരിക്കയുടെ സാമ്പത്തിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് കല്‍ക്കരി കമ്പനികളുടെ നിലപാട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ