കൊളംബിയയില്‍ കമ്മ്യൂണിസ്റ്റ് പോരാളികള്‍ പൂര്‍ണ്ണമായും ആയുധം ഉപേക്ഷിച്ചു: ഇനി ജനാധിപത്യ വഴി

1964 മുതലാണ് റെവലൂഷണറി ആര്‍മിഡ് ഫോര്‍സ് ഓഫ് കൊളംബിയ ഭരണകൂടത്തിനെതിരെ പ്രത്യക്ഷ സായുധസമരം പ്രഖ്യാപിച്ചത് 
കൊളംബിയയില്‍ കമ്മ്യൂണിസ്റ്റ് പോരാളികള്‍ പൂര്‍ണ്ണമായും ആയുധം ഉപേക്ഷിച്ചു: ഇനി ജനാധിപത്യ വഴി

യുധങ്ങള്‍ പൂര്‍ണ്ണമായും വെച്ച് സമാധാനത്തിന്റെ വഴിയേ തിരിഞ്ഞ് കൊളംബിയയിലെ ഇടത് സായുധ പോരാളികള്‍. കഴിഞ്ഞ വര്‍ഷം സര്‍ക്കാരുമായി ഉണ്ടാക്കിയ സമാധാന ചര്‍ച്ചകളുടെ ഭാഗമായാണ് വര്‍ഷങ്ങളായി ഭരണകൂടത്തിനെതിരെ സായുധ സമരം നടത്തിവരുന്ന ഇടത് വിമതര്‍ ആയുങ്ങള്‍ താഴെവെച്ച് പോരാട്ടം അവസാനിപ്പിച്ചത്. 7,132 ആയുധങ്ങള്‍ പോരാളികള്‍ തിരികെ നല്‍കിയെന്ന് യുഎന്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഫാര്‍ക് എന്ന പേരില്‍ അറിയപ്പെടുന്ന ഇടത് സായുധ സംഘമാണ് ജനാധിപത്യ വഴിയിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. 7000 സായുധ പോരാളികളാണ് ഗറില്ലാ പോരാട്ടങ്ങള്‍ അവസാമിപ്പിച്ച് സമാധാന ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നത്. 

സായുധ പോരാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊളംബിയന്‍ പ്രസിഡന്റും ഫാര്‍ക് നേതാവും തമ്മില്‍ അവസാനവട്ട ചര്‍ച്ചകള്‍ നടത്തിയതിന്റെ പിറ്റേദിവസമാണ് പോരാളികള്‍ ആയുധം വെച്ചു സമാധാനത്തിലേക്ക് തിരിച്ചുവന്നതായി യുഎന്‍ അറിയിച്ചിരിക്കുന്നത്.

1964 മുതലാണ് റെവലൂഷണറി ആര്‍മിഡ് ഫോര്‍സ് ഓഫ് കൊളംബിയ ഭരണകൂടത്തിനെതിരെ പ്രത്യക്ഷ സായുധസമരം പ്രഖ്യാപിച്ചത്. കൊളംബിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ഉടലെടുത്ത സായുധ വിഭാഗമാണിത്.ഗ്രാമീണ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച ഇവര്‍ കര്‍ഷകരേയും തൊഴിലാളികളേയും ഗറില്ലാ യുദ്ധമുറകള്‍ പരിശീലിപ്പിച്ച് സംഘത്തിനൊപ്പം ചേര്‍ത്ത് ചുരുങ്ങിയ കാലയളവില്‍ വലിയ വിമത സംഘമായി മാറി. സൈന്യത്തിന്റെ കണക്കു പ്രകാരം 7000പേരാണ് ഗറില്ലാ സംഘത്തിലുള്ളത്. 2002ല്‍ 20000പേര്‍ ഉണ്ടായിരുന്നിടത്തു നിന്നാണ് 7000ത്തിലേക്ക് സംഖ്യ ചുരുങ്ങിയത്.

1950ലെ ക്യൂബന്‍ വിപ്ലവത്തില്‍ നിന്നും ആര്‍ജവം ഉള്‍ക്കൊണ്ടാണ് കൊളംബിയയിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ ഒരുവിഭാഗം സായുധ വിപ്ലവത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. തുടക്കകാലത്തില്‍ കൊളംബിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവരെ സഹായിച്ചിരുന്നുവെങ്കിലും പിന്നീട് ആശയപരമായ കാരണങ്ങളാല്‍ അകലുകയായിരുന്നു. 

മര്‍ക്വിറ്റാലിയയിലാണ് കൊളംബിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെട്ടത്. ഇവിടെത്തന്നെയാണ് ഫാര്‍കും ശക്തിപ്രാപിച്ചത്.മര്‍ക്വിറ്റാലിയ കേന്ദ്രീകരിച്ച് കര്‍ഷകരേയും തൊഴിലാളികളേയും സംഘടിപ്പിച്ച പാര്‍ട്ടി പ്രദേശം തങ്ങളുടെ വരുതിയിലാക്കുകയും സ്വതതന്ത്ര റിപബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.നിലനിന്നിരുന്ന അസമത്വങ്ങളില്‍ അസ്വസ്ഥരായിരുന്ന രാജ്യത്തെ യുവതി യുവാക്കള്‍ കൂട്ടത്തോടെ സംഘടനക്കൊപ്പം ചേര്‍ന്നു. പിന്നീട് കൊളംബിയ കണ്ടത് രക്തരൂക്ഷിത കലാപമായിരുന്നു. പൊലീസ് സ്റ്റേഷനുകളും പട്ടാള ക്യാമ്പുകളുമായിരുന്നു ഇവരുടെ ആദ്യകാലത്തെ പ്രധാന ലക്ഷ്യങ്ങള്‍. വര്‍ഷങ്ങളോളം ഒളിപ്പോര് തുടര്‍ന്ന സംഘടന പ്രത്യക്ഷമായി നരഹത്യ നടത്തിത്തുടങ്ങിയത് മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക്  വിധേയമായിരുന്നു.  

സൈന്യവും വിമതരും തമ്മില്‍ പ്രത്യക്ഷ പോരാട്ടം തുടങ്ങിയപ്പോള്‍ ഇരുപക്ഷത്തേക്കാളേറെ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടു. ലോകത്തില്‍ ഏറ്റവുംകൂടുതല്‍ ധനസഹായം ലഭിക്കുന്ന കമ്മ്യൂണിസ്റ്റ് വിമത സേനയാണ് ഫാര്‍ക് എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. മാറി വരുന്ന കാലത്തിനനുസരിച്ച് സംഘടനയെ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടാനാണ് നേതാക്കളുടെ ഇപ്പോഴത്തെ ശ്രമം.കമ്മ്യുണിസ്റ്റു പാര്‍ട്ടിയുമായി ഒന്നിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാനാകും ഫാര്‍കിന്റെ ഇനിയുള്ള ശ്രമം എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com