പട്ടിണി: സൊമാലിയയില്‍ രണ്ടുദിവസം കൊണ്ട് മരിച്ചത് 110 പേര്‍

ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ കടുത്ത വരള്‍ച്ച 
പട്ടിണി: സൊമാലിയയില്‍ രണ്ടുദിവസം കൊണ്ട് മരിച്ചത് 110 പേര്‍

മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യമാണ്. കടുത്ത പട്ടിണിയും അതിസാരവും മൂലം രണ്ടു ദിവസത്തിനിടെ രാജ്യത്തെ തെക്കു പടിഞ്ഞാറന്‍ മേഖലയായ ബേയില്‍ 110 പേരാണ് മരിച്ചത്. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളും. ഭക്ഷ്യക്ഷാമവും കുടിവെള്ളക്ഷാമവും ജനങ്ങളെ മരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. 

മനുഷ്യര്‍ക്കു പുറമേ ബേ മേഖലയില്‍ 65 ശതമാനത്തിലേറെ കന്നുകാലികളും  ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. കുടിവെള്ള ക്ഷാമത്തെത്തുടര്‍ന്ന് ജനങ്ങള്‍ മലിനജലം കുടിക്കേണ്ട അവസ്ഥയാണ്. ഭക്ഷണത്തിനായുള്ള ഓട്ടപ്പാച്ചിലില്‍ 7000 പേര്‍ക്ക് വീടു നഷ്ടപ്പെടുകയും പല സ്ഥലങ്ങളിലേക്ക് ചിതറിപ്പോവുകയും ചെയ്തിട്ടുണ്ട്.

വരള്‍ച ദേശീയ ദുരന്തമായി ചൊവ്വാഴ്ച സൊമാലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിനു ശേഷം പ്രധാനമന്ത്രിയുടെ ഓഫിസ് ഈ കാര്യങ്ങളെല്ലാം പുറത്തുവിടുകയായിരുന്നു. യുഎന്‍ കണക്കനുസരിച്ച് ഏകദേശം 3,63,000 കുട്ടികളാണ് പട്ടിണിയും പോഷകാഹാരക്കുറവും മൂലം ദുരിതമനുഭവിക്കുന്നത്. നിലവിലെ അവസ്ഥയില്‍ മാറ്റം വരാന്‍ ആറു  ബില്യണ്‍ ഡോളറെങ്കിലും ആവശ്യം വരുമെന്നാണ് യുഎന്‍ വിലയിരുത്തുന്നത്. സൊമാലിയയിലെ ദുരിതം മറികടക്കാന്‍ ലോക രാജ്യങ്ങളുടെ സഹായം തേടുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗ്ലൂട്ടസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com