ചരിത്രമായി കിം- ട്രംപ് കൂടിക്കാഴ്ച; സമാധാനക്കരാര്‍, കിമ്മിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം

സിംഗപ്പൂരില്‍ നടന്ന ചരിത്ര കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു
 ചരിത്രമായി കിം- ട്രംപ് കൂടിക്കാഴ്ച; സമാധാനക്കരാര്‍, കിമ്മിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ നടന്ന ചരിത്ര കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. നാലരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയിലാണ് ലോകം ഉറ്റുനോക്കിയ ചരിത്ര തീരുമാനമുണ്ടായത്. ആണവനിരായുധീകരണം ഉള്‍പ്പെടെയുളള നിര്‍ണായക വിഷയങ്ങളില്‍ ഇരുവരും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്. കരാറുകളുടെ ഉളളടക്കം സംബന്ധിച്ച പൂര്‍ണരൂപം പുറത്തുവന്നിട്ടില്ല.

 ഇത് പുതിയ തുടക്കമെന്ന് ഇരു നേതാക്കളും വിശദീകരിച്ചു. അഭിമാനകരമായ മുഹൂര്‍ത്തമെന്ന് കൂടിക്കാഴ്ചയെ ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചു. തുടര്‍ന്ന് കിം ജോങ് ഉന്നിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു കൂടിക്കാഴ്ച അവസാനിച്ചത്. കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയ ഡൊണാള്‍ഡ് ട്രംപിന് കിം ജോങ് ഉന്‍ നന്ദി അറിയിച്ചു. 

കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ഇരുവരും പരസ്പരം ഹസ്തദാനം ചെയ്തു.സിംഗപ്പൂരിലെ സന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഒട്ടേറെ തടസ്സങ്ങള്‍ മറികടന്നാണ് കാര്യങ്ങള്‍ ഇവിടംവരെ എത്തിയതെന്നായിരുന്നു കിമ്മിന്റെ അന്നേരമുളള പ്രതികരണം.

അടച്ചിട്ട മുറിയില്‍ ഇരുനേതാക്കന്മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ചര്‍ച്ച. ചരിത്രത്തിലാദ്യമായിട്ടാണ് യുഎസ് പ്രസിഡന്റും ഉത്തരകൊറിയന്‍ മേധാവിയും കൂടിക്കാഴ്ച നടത്തിയത്. ഫോണില്‍ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ ഇതുവരെ സംസാരിച്ചിട്ടില്ല. 1950-53 ലെ കൊറിയന്‍ യുദ്ധം മുതല്‍ ചിരവൈരികളായ രണ്ടു രാജ്യങ്ങളുടെ തലവന്‍മാരാണ് ഇന്നു മുഖാമുഖമെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com