വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവിവര്‍ഗമാണ് ആഫ്രിക്കയിലെ വെള്ളക്കണ്ടാമൃഗങ്ങള്‍. അവയില്‍ തന്നെ അവശേഷിച്ചിരുന്ന അവസാനത്തെ ആണ്‍ വെള്ളക്കണ്ടാമൃഗം ചത്തു. കെനിയന്‍ വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേറ്ററി ആന്‍ഡ് പോച്ചിങ് എന്‍ജിഒയില്‍ വെച്ചാണ് ഇത് ജീവന്‍ വെടിഞ്ഞത്.
45 വയസുള്ള ഈ കണ്ടാമൃഗത്തിന് ഇന്നലെ മുതല്‍ എഴുന്നേല്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. വാര്‍ധക്യസഹചമായ അസുഖങ്ങള്‍ മൂലമാണ് ഇത് വീണുപോയത്. എഴുന്നേല്‍ക്കാനാവാത്ത അവസ്ഥയായപ്പോള്‍ മൃസംരക്ഷണകേന്ദ്ര അധികൃതരും കെനിയന്‍ വൈല്‍ഡ്‌ലൈഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കണ്ടാമൃത്തിന് ദയാവധം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
സെന്‍ട്രല്‍ ആഫ്രിക്കയില്‍ കണ്ടുവന്നിരുന്ന ഈ മൃഗത്തിന്റെ അംഗസംഖ്യ 1960ല്‍ 2000 ആയിരുന്നു. വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ടിന്റെ സര്‍വേ പ്രകാരമായുള്ള കണക്കായിരുന്നു ഇത്. പക്ഷേ, മൃഗങ്ങള്‍ തമ്മലുള്ള സംഘട്ടനങ്ങളും വേട്ടയാടനും മൂലം ഇതിന്റെ എണ്ണത്തില്‍ കുറവ് വരികയും വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗത്തിലേക്ക് മാറുകയുമാണുണ്ടായത്.
ഇനിയാകെ ഈ വിഭാഗത്തില്‍പ്പെട്ട രണ്ട് വെള്ളക്കണ്ടാമൃഗങ്ങളേ ലോകത്ത് അവശേഷിക്കുന്നുള്ളു. സുഡാനിലാണ് അവയുള്ളത്. ഒന്ന് ചത്ത കണ്ടാമൃഗത്തിന്റെ 27 വയസുള്ള മകളും 17 വയസുള്ള പേരക്കുഞ്ഞും. പക്ഷേ ആണ്‍ കണ്ടാമൃഗങ്ങള്‍ ഇനി അവശേഷിക്കാത്ത സാഹചര്യത്തില്‍ ഇവയ്ക്ക് പ്രജനനം നടത്താന്‍ സാധിക്കില്ല. ഇവയുടെ വംശനാശമേ ഇനി സംഭവിക്കുകയുള്ളു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ