രാത്രി എട്ടിന്‌ രാജ്യത്തെ കമ്പ്യൂട്ടറുകള്‍ ഓഫാക്കും;ജനങ്ങളുടെ ജോലിഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

എല്ലാ വെള്ളിയാഴ്ചകളിലും രാത്രി എട്ട് മണിക്ക് രാജ്യത്തെ കമ്പ്യൂട്ടറുകള്‍ സര്‍ക്കാര്‍ ഓട്ടോമാറ്റിക്കായി ഓഫ് ആക്കും
രാത്രി എട്ടിന്‌ രാജ്യത്തെ കമ്പ്യൂട്ടറുകള്‍ ഓഫാക്കും;ജനങ്ങളുടെ ജോലിഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

കഠിനാധ്വാനം ചെയ്യുന്ന ജനങ്ങളാണ് ഏതൊരു രാജ്യത്തിന്റേയും കരുത്ത്. അമിത സമയം കഠിനാധ്വാനത്തോടെ ജോലി ചെയ്യുന്ന പൗരന്മാരെ രാജ്യം ആഗ്രഹിക്കുമെങ്കിലും ദക്ഷിണ കൊറിയയിലെ കഥ അങ്ങിനെയല്ല. പൗരന്മാര്‍ അമിത സമയം ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി രാജ്യത്തെ കമ്പ്യൂട്ടറുകള്‍ ഒരു സമയത്തിന് ശേഷം ഓട്ടോമാറ്റിക് ആയി ഓഫ് ആക്കുകയാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍. 

ലോക രാജ്യങ്ങളെ വെച്ച് നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുന്നവരാണ് ദക്ഷിണ കൊറിയക്കാര്‍. ഒരു വര്‍ഷം 2,739 മണിക്കൂറാണ് ദക്ഷിണ കൊറിയക്കാര്‍ ജോലിക്കായി ചിലവിടുന്നത്. വികസിത രാജ്യങ്ങളുടെ കണക്കിനേക്കാള്‍ 1,000 മണിക്കൂര്‍ കൂടുതലാണ് ഇത്. 

ഈ സാഹചര്യത്തിലാണ് രാജ്യത്തെ പൗരന്മാര്‍ക്ക് കുറച്ച് ആശ്വാസം നല്‍കുക ലക്ഷ്യമിട്ടുള്ള  ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ നീക്കം. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി എട്ട് മണിക്ക് രാജ്യത്തെ കമ്പ്യൂട്ടറുകള്‍ സര്‍ക്കാര്‍ ഓട്ടോമാറ്റിക്കായി ഓഫ് ആക്കും. മാര്‍ച്ച് 30നാണ് പദ്ധതി ആദ്യമായി സര്‍ക്കാര്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. 

പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം ഏപ്രിലില്‍ നടക്കും. ഏപ്രിലിലെ രണ്ടാമത്തേയും നാലമത്തേയും വെള്ളിയാഴ്ചകളില്‍ 7.30ന് രാജ്യത്തെ കമ്പ്യൂട്ടറുകള്‍ ഓഫ് ആക്കിയാകും പരീക്ഷണം. ഇതിന് പിന്നാലെ എല്ലാ വെള്ളിയാഴ്ചകളിലും എട്ട്  മണിക്ക് കമ്പ്യൂട്ടറുകള്‍ ഓട്ടോമാറ്റിക്കായി ഓഫ് ആക്കും. 

ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ ഈ നീക്കം പൗരന്മാരുടെ ജോലിഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണോ എന്ന ചോദ്യവും  വിവിധ കോണുകളില്‍ നിന്നും  ഉയരുന്നുണ്ട്. നിശ്ചിത  സമയത്ത് കമ്പ്യൂട്ടര്‍ ഓഫ് ആകും എന്ന് വരുമ്പോള്‍ ആ സമയത്തിനുള്ളില്‍ ജോലി തീര്‍ക്കേണ്ട സമ്മര്‍ദ്ദത്തിലേക്ക തൊഴിലാളികള്‍ എത്തില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com