വിധി സ്വയം തെരഞ്ഞെടുത്ത ശേഷം പ്രതി പറഞ്ഞു 'അടിച്ചുപൊളിക്കാം'; ഒടുവില്‍ വൈദ്യുത കസേരയില്‍ വധശിക്ഷ നടപ്പാക്കി

അമേരിക്കയില്‍ 35 വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞ ഇരട്ട കൊലപാതകക്കേസിലെ പ്രതിയെ വൈദ്യുത കസേരയില്‍ ഇരുത്തി വധശിക്ഷ നടപ്പാക്കി. 
വിധി സ്വയം തെരഞ്ഞെടുത്ത ശേഷം പ്രതി പറഞ്ഞു 'അടിച്ചുപൊളിക്കാം'; ഒടുവില്‍ വൈദ്യുത കസേരയില്‍ വധശിക്ഷ നടപ്പാക്കി

ഷിക്കാഗോ:അമേരിക്കയില്‍ 35 വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞ ഇരട്ട കൊലപാതകക്കേസിലെ പ്രതിയെ വൈദ്യുത കസേരയില്‍ ഇരുത്തി വധശിക്ഷ നടപ്പാക്കി. രണ്ട് പേരെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ടെന്നസി സ്വദേശി എഡ്മണ്ട് സകോര്‍സ്‌കി എന്ന 63 കാരനെയാണ് വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കിയത്.  പ്രതിയെ മരംകൊണ്ട് നിര്‍മിച്ച പ്രത്യേക കസേരയില്‍ ഇരുത്തി ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് കൊല്ലുന്ന രീതിയാണ് ഇത്. തല, ഇടതു കാല്‍ എന്നീ ഭാഗങ്ങളിലൂടെയാണ് വൈദ്യുതി കടത്തിവിടുന്നത്. ഈ ശിക്ഷാരീതി സകോര്‍സ്്കി സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. 

മയക്കുമരുന്ന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒറ്റപ്പെട്ട പ്രദേശത്ത് രണ്ട് പേരെ എത്തിച്ച് കൊലപ്പെടുത്തിയെന്നാണ് സകോര്‍സ്‌കിയ്ക്ക് എതിരെയുള്ള കേസ്. 1983ല്‍ ആണ് കേസിനാസ്പദമായ സംഭവം. രണ്ട് ആഴ്ചയ്ക്ക് ശേഷം വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

35 വര്‍ഷങ്ങളായി ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു സകോര്‍സ്‌കി. അമേരിക്കന്‍ സുപ്രീം കോടതി അപ്പീല്‍ നിരസിച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പിലാക്കിയത്. നിലവില്‍ അമേരിക്കയില്‍ ഒന്‍പത് സംസ്ഥാനങ്ങള്‍ മാത്രമാണ് വധശിക്ഷ നടപ്പിലാക്കാന്‍ വൈദ്യുത കസേര ഉപയോഗിക്കുന്നത്. 

രണ്ടുതരം വധശിക്ഷാ രീതികള്‍ നിലനില്‍ക്കുന്ന സംസ്ഥാനമാണ് ടെന്നസി. മരുന്ന് കുത്തിവെച്ചുള്ള മരണമോ, അതല്ലെങ്കില്‍ വൈദ്യുത കസേരയില്‍ ഇരുന്നുള്ള മരണമോ തെരഞ്ഞെടുക്കാം.  ഇഞ്ചെക്ഷന്‍ വെച്ചു കൊല്ലുന്ന രീതിയാണ് സാധാരണം. എന്നാല്‍ സകോര്‍സ്‌കി തന്നെ കൊല്ലാന്‍ വിവാദമായ സഡാക്റ്റീവ് മിഡസോളന്‍ എന്ന മരുന്ന് തന്നെ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി ഇത് നിരാകരിച്ചതോടെ വൈദ്യുത കസേരയില്‍ ഇരുന്നുള്ള മരണം സകോര്‍സ്‌കി തെരഞ്ഞെടുക്കുകയായിരുന്നു.  

'അടിച്ചുപൊളിക്കാം' എന്നാണ് സകോര്‍സ്‌കി ശിക്ഷാവിധിയ്ക്ക് മുമ്പ് അവസാനമായി പറഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  പരിഹാസ ചിരിയോടെയാണ് സകോര്‍സ്‌കി കസേരയില്‍ ഇരുന്നതെന്നും അദ്ദേഹത്തെ ഹെല്‍മെറ്റ് ധരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 
 
വൈദ്യുത കസേരയില്‍ ഇരുത്തിയുള്ള വധശിക്ഷയെ പൈശാചികവും ക്രൂരവുമായ ശിക്ഷാരീതിയായിട്ടാണ് ലോകം വിലയിരുത്തുന്നത്.ലോക വ്യാപകമായി ഈ ശിക്ഷാരീതിയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com