വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടി. പ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇപ്പോഴത്തെ ഫല സൂചനകള്‍ പ്രകാരം 189 സീറ്റുകളാണ് ഡെമോക്രാറ്റുകല്‍ കരസ്ഥമാക്കിയത്. റിപ്പബ്ലിക്കന്സിനാകട്ടെ 173 സീറ്റുകളാണ് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 241ഉം ഡെമോക്രാറ്റിക് പാർട്ടിക്ക് 194ഉം അംഗങ്ങളെയാണ് ലഭിച്ചത്. 435 അംഗ ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷത്തിന് 218 സീറ്റുകളാണ് വേണ്ടത്.
ഇന്ത്യാനയില്‍ ജനപ്രതിനിധി സഭയിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹോദരന് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഗ്രെഗ് പെന്‍സ് വിജയിച്ചു. അതേമയം സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കമുണ്ട്. 50 സീറ്റുകള്‍ റിപ്പബ്ലിക്കന്‍സ് നേടിയപ്പോള്‍, 42 സീറ്റുകളാണ് ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചത്. സെനറ്റില്‍ ഫലം വന്ന മാസച്യുസെറ്റ്സില്‍ ഡമോക്രറ്റിക് സ്ഥാനാര്‍ഥി എലിസബത്ത് വാരന്‍ വിജയിച്ചു. വെര്‍മൗണ്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ബര്‍ണി സെന്‍ഡേഴ്സ് വിജയിച്ചു.
കടുത്ത മല്‍സരം നടന്ന ഫ്ളോറിഡയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കു തിരിച്ചടി നേരിട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗവര്‍ണര്‍ സ്ഥാനാര്‍ഥി റോണ്‍ ഡിസാന്റിസ് വിജയിച്ചു. ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയും തലഹാസി മേയറുമായിരുന്ന ആന്‍ഡ്രൂ ഗില്ലമിനെ പരാജയപ്പെടുത്തിയാണു റോണ്‍ ഡിസാന്റിസ് ഫ്ളോറിഡയുടെ 46-ാമത് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടത്. റോണ്‍ ഡിസാന്റിസിന്റെ വിജയം ട്രംപിനു ശക്തി പകരുമെന്നാണ് കണക്കാക്കുന്നത്.
ട്രംപ് പ്രസിഡന്റായശേഷം നടക്കുന്ന ആദ്യത്തെ പ്രധാന തെരഞ്ഞെടുപ്പാണിത്. 435 അംഗ ജനപ്രതിനിധിസഭയിലെ എല്ലാ സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 36 സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ