കൊളംബോ:രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ശ്രീലങ്കയിൽ പാർലമെന്റ് പിരിച്ചുവിട്ടു. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന ഒപ്പുവച്ചു. മുൻ പ്രസിഡന്റ് രാജപക്സെയ്ക്ക് അനുകൂലമായ രാഷ്ട്രീയ നീക്കമായിട്ടാണ് ഇതിനെ രാജ്യാന്തര വിദഗ്ധർ നോക്കികാണുന്നത്.
താൻ പ്രധാനമന്ത്രി പദത്തിലേക്കു നിർദേശിച്ച മഹീന്ദ രാജപക്സെയ്ക്കു ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ അംഗങ്ങൾ ഒപ്പമില്ലെന്ന് വെള്ളിയാഴ്ച പാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ടത്. ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായതിൽ നിന്ന് എട്ട് അംഗങ്ങളുടെ കുറവുണ്ടെന്നാണ് യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് അറിയിച്ചത്. 225 അംഗ പാർലമെന്റ് പിരിച്ചുവിട്ടുള്ള ഉത്തരവ് വെള്ളിയാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ശ്രീലങ്കയിൽ തെരഞ്ഞെടുപ്പിനു കളമൊരുങ്ങി.
റെനിൽ വിക്രമസിംഗെ സർക്കാരിനു രണ്ടു വർഷം കാലാവധി ബാക്കിനിൽക്കെയാണ് രാജപക്സെയെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിച്ച് സിരിസേന രാജ്യത്തെ ഞെട്ടിച്ചത്. പ്രധാനമന്ത്രി സ്ഥാനം ഒഴിയാൻ വിക്രമസിംഗ തയ്യാറാവാതെ വന്നപ്പോൾ പാർലമെന്റിനെ തത്കാലം മരവിപ്പിച്ച് കടുത്ത നടപടിയിലേക്ക് നീങ്ങിയ സിരിസേനക്കെതിരെ രാജ്യാന്തര തലത്തിൽ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ് ജനുവരിയിൽ നടക്കാനാണു സാധ്യതയെന്ന് പേരു വെളിപ്പെടുത്താതെ ഒരു മന്ത്രി വാർത്താ ഏജൻസിയോടു പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ