ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്കിന് എതിരായി ഗൂഗിൾ കൊണ്ടുവന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനം ഗൂഗിൾ പ്ലസ് പൂട്ടാന്‍ തീരുമാനം. അഞ്ച് ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഗൂഗിൾ പ്ലസ് പൂട്ടാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
ഗൂഗിൾ പ്ലസിലുണ്ടായിരുന്ന ഒരു ബഗ് വഴി രണ്ട് വര്‍ഷത്തോളമായി വിവരങ്ങൾ ചോരുന്നതായി വാള്‍ സ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് ചെയ്തത്. റെഗുലേറ്ററി അതേറിറ്റിയുടെ നിയന്ത്രണങ്ങള്‍ വരുമെന്ന ഭയംമൂലം ഗൂഗിൾ ഈ വിവരം മറച്ചുവച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. 2015 മുതല്‍ ഗൂഗിൾ പ്ലസ് എപിഐയില്‍ ഡാറ്റ ചോരാന്‍ സാധ്യതയുള്ള ബഗ് നിലനിന്നിരുന്നു. 2018 മാര്‍ച്ചിലാണ് ഗൂഗിൾ ഇത് കണ്ടെത്തിയത്. എന്നാല്‍, ഇത് റിപ്പോര്‍ട്ട് ചെയ്യാതെ ഗൂഗിൾ മറച്ചുവയ്ക്കുകയായിരുന്നുവെന്ന് വാള്‍ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടിൽ പറയുന്നു. ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കാംബ്രിഡ്ജ് അനലിറ്റിക്ക വിവാദം പോലെ കമ്പനിയും കുഴപ്പത്തിലാകുമെന്ന ഭയമായിരുന്നു ഗൂഗിളിനെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്നാൽ ഈ വര്‍ഷം മാര്‍ച്ചില്‍ ഈ പ്രശ്നം പരിഹരിച്ചതായും വിവരങ്ങള്‍ ദുരുപയോഗം ചെയ്തതായി തെളിവില്ലെന്നും തിങ്കളാഴ്ച്ച കമ്പനി വ്യക്തമാക്കിയിരുന്നു. ഗൂഗിൾ പ്ലസ് അപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസില്‍ (എപിഐ) ഉണ്ടായ കുഴപ്പമാണ് ഡാറ്റ ചോര്‍ച്ചയ്ക്ക് ഇടയാക്കിയതെന്ന് കമ്പനി പറയുന്നു.
അതേസമയം യൂറോപ്യൻ യൂണിയന്റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ പ്രകാരം വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നാല്‍ കമ്പനി 72 മണിക്കൂറിനകം സൂപ്പര്‍വൈസറി അതോറിറ്റിയെ അറിയിക്കണം. എന്നാല്‍, നടപടി ഭയന്ന് ഗൂഗിൾ ഇതിന് തയ്യാറായില്ലെന്ന് ആരോപണം ഉണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ