സിങ്കപ്പൂര്‍: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രാ വിമാന സര്‍വീസിന് ടേക്ക് ഓഫ്. 19 മണിക്കൂര്‍ നീളുന്ന യാത്രയ്ക്കായി 150യാത്രക്കാരും 17ഓളം വിമാന ജീവനക്കാരുമായി വിമാനം ടേക്ക് ഓഫ് ചെയ്തു. സിംഗപ്പൂരില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനം സിംഗപ്പൂരിലെ ചാങ്ങി എയര്‍പോര്‍ട്ടില്‍ നിന്നാണ് പുറപ്പെട്ടത്.
യാത്രക്കാർക്ക് ഭക്ഷണത്തിനായി പ്രത്യേക വെൽനെസ് മെനുവും മറ്റ് വിനോദ പരിപാടികളും ഫ്ലൈറ്റിൽ ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാവുന്ന രീതിയില്‍ 1,200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോവിഷ്വല്‍ വിനോദങ്ങളാണ് വിമാനത്തില്‍ ഒരുക്കിയിരിക്കുന്നത്.
ആദ്യ യാത്രയ്ക്കായി ഫ്ലൈറ്റിൽ കേറിയ യാത്രക്കാർക്കും തങ്ങൾ എന്താണ് ഈ 19മണിക്കൂർ ചെയ്യുക എന്നായിരുന്നു സംശയം. ചിലർ വായ്ക്കുമെന്നും മറ്റു ചിലർ ഉറങ്ങുമെന്നുമൊക്കെ മറുപടി നൽകി. യാത്രികരിൽ ചിലർ വിമാനയാത്ര ആസ്വദിക്കാൻ ലക്ഷമിട്ട് ടിക്കറ്റ് എടുത്തവരാണ്. ഇക്കൂട്ടർ തിരിച്ചുള്ള യാത്രയ്ക്കും ടിക്കറ്റ് സ്വന്തമാക്കികഴിഞ്ഞു.
19 മണിക്കൂറില്‍ 16,700 കിലോമീറ്റര്‍ താണ്ടുന്ന വിമാനം തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളും പിന്നീട് പ്രതിദിന സര്‍വീസുകളും നടത്തും. 67 ബിസിനസ് ക്ലാസ്, 94 പ്രീമിയം ഇക്കോണമി ക്ലാസ് എന്നിവയിലായി 161 യാത്രക്കാര്‍ക്ക് എയര്‍ ബസ് എ350 വിമാനത്തില്‍ സഞ്ചരിക്കാനാകും.
ഇന്ധനവില ഉയര്‍ന്നതിനെത്തുടര്‍ന്ന് 2013ല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഈ സര്‍വീസ് നിര്‍ത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ ഇന്ധന ക്ഷമതയുള്ള വിമാനങ്ങള്‍ വന്നതോടെയാണ് സര്‍വീസ് പുനരാരംഭിക്കാനുള്ള തീരുമാനമായത്. വിമാനത്തിന്റെ ക്യാബിനുകളിലെ സീലിങ് സാധാരണയില്‍ കവിഞ്ഞ ഉയരത്തിലാണുള്ളത്. യാത്രക്കാരുടെ ക്ഷീണമകറ്റാന്‍ വലിയ ജനാലകളും പ്രത്യേക പ്രകാശ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ