ഷാന്‍ഡോങ്: തിരക്കേറിയ ഹോട്ടൽ എന്ന ലേബലിൽ നിന്ന് ഓഹരി മൂല്യം ഇടിഞ്ഞ് നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ ചൈനയിലെ സിയാബു സിയാബു എന്ന ഹോട്ടലിന് ഒരു ദിവസത്തെ ദൂരമേയുണ്ടായിരുന്നൊള്ളു. പ്ലേറ്റില്‍ ചോപ്സ്റ്റിക്കുകള്‍ക്കിടയില്‍ കിടക്കുന്ന എലിക്കുഞ്ഞിന്റെ ശവശരീരവും ഹോട്ടൽ ബില്ലും ചേർത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച കുറിപ്പുകള്‍ ഹോട്ടലിന്റെ വിധിമാറ്റിയെഴുതുന്നതായിരുന്നു. ഈ സംഭവത്തോടെ കമ്പനിയുടെ ഓഹരിമൂല്യം ഇടിഞ്ഞ് സിയാബു സിയാബു കമ്പനി 1038 കോടി രൂപയുടെ നഷ്ടത്തിലേക്ക് കൂപ്പു കുത്തി.
ഒരു ഗര്‍ഭിണിക്കു കിട്ടിയ ഭക്ഷണത്തിലാണ് ചത്ത എലിക്കുഞ്ഞിനെ കണ്ടത്. ഭക്ഷണത്തിൽ എലിയെ കണ്ടയുടൻ യുവതി ഛർദ്ദിക്കുകയും പിന്നീട് ചികിത്സതേടുകയുമായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങളുൾപ്പെടെ നൽകികൊണ്ട് വെയ്‌ബോയില്‍ വിവരണങ്ങൾ വന്നതോടെ കാര്യം കൈവിട്ടുപോയി. സംഭവം വാർത്തയായതോടെ കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ നഷ്ടപരിഹാരം നൽകാമെന്നായി ഹോട്ടൽ അധികൃതർ. 52000 രൂപയാണ് ഇവർ നഷ്ടപരിഹാരമായി വാഗ്ധാനം ചെയ്തത്. എന്നാൽ യുവതിയുടെ ഭർത്താവ് ഹോട്ടലുകാരുടെ ഓഫറിൽ വീണില്ല. ഭാര്യയോട് ശരിയായ ആരോഗ്യപരിശോധനകൾ നടത്താൻ ആവശ്യപ്പെട്ട ഇദ്ദേഹം ഒടുവിൽ ഹോട്ടലുടമകളിൽ നിന്ന് 2.09 ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങിയെടുത്തു.
ചൈനയിലെ പ്രശസ്തമായ ഹോട്ട്‌പോട്ട് ഹോട്ടല്‍ ശൃഖംലയുടെ ഭാഗമാണ് സിയാബു സിയാബു ഹോട്ടൽ. സംഭവത്തെത്തുടർന്ന് ഷാന്‍ഡോങിലെ റസ്‌റ്റോറന്റ് അടച്ചെങ്കിലും ഈ സംഭവം കമ്പനിയെ വിടാതെ പിന്തുടരുകയാണ്. അഞ്ച് ദിവസത്തിനുള്ളിലാണ് ഓഹരി വിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് കമ്പനി എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ