സ്റ്റോക്ഹോം: സ്വീഡനിലെ ഇടതുപക്ഷ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്നിന് എതിരേ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ആഴ്ചകള്‍ക്കു മുൻപ് മാത്രമാണ് സ്റ്റെഫാൻ ലോഫ്വെൻ അധികാരമേറ്റത്. 349 അംഗ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ സ്റ്റെഫാന്‍ അനുകൂലമായി 142 പേര് വോട്ടു ചെയ്തു. 204 പേര് എതിര്‍ത്തു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആഴ്ചകള്‍ എടുക്കും. അതുവരെ സ്റ്റെഫാന്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരും. പുതിയ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിന് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള എട്ട് കക്ഷികളുടെ പ്രതിനിധികളുമായി സ്പീക്കര്‍ ആന്‍ഡ്രിയാസ് നോര്ലന് വ്യാഴാഴ്ച മുതല്‍ കൂടിയാലോചന ആരംഭിക്കും.
മോഡറേറ്ററുകള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ മുന്നണി കുടിയേറ്റവിരുദ്ധ സ്വീഡന് ഡെമോക്രാറ്റുകളുടെ (എസ്ഡി) പിന്തുണയോടെയാണ് സ്റ്റെഫാനെ പുറത്താക്കിയത്. പ്രതിപക്ഷ മുന്നണിക്കു നേതൃത്വം നല്കുന്ന മോഡറേറ്റ് പാര്‍ട്ടി നേതാവ് ഉള്‍ഫ് ക്രിസ്റ്റര്സനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി സ്പീക്കര്‍ നോര്ലന് തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്രിസ്റ്റര്‍സന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. 62 സീറ്റുള്ള കുടിയേറ്റവിരുദ്ധ സ്വീഡന് ഡെമോക്രാറ്റുകളുമായി സഹകരിക്കാന്‍ വലതുപക്ഷ മോഡറേറ്റുകള്ക്ക് മടിയുണ്ട്. ഇടതുപക്ഷവും എസ്ഡിയെ എതിര്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണ ശ്രമം പരാജയപ്പെട്ടാല്‍ പുതിയ തെരഞ്ഞെടുപ്പ് നടക്കാനും സാധ്യത നിലനിൽക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ